വിപരീതങ്ങളെ മാനിക്കുന്ന ശ്രീരാമ മനസ്സ്
Mail This Article
അക്ഷരാഭ്യാസമില്ലാത്ത അമ്മയ്ക്ക് രാമായണം വായിച്ചു കൊടുക്കുന്ന മകൻ. അതായിരുന്നു ബാല്യത്തിൽ പെരുമ്പടവം ശ്രീധരൻ. അതു കേൾക്കാൻ കണ്ണടച്ച് ധ്യാനിച്ച് അമ്മ മകന്റെ അടുത്തുവന്നിരിക്കുമായിരുന്നു. അമ്മ അടുത്തുവന്നിരിക്കുമ്പോൾ വായിക്കാൻ വേറെ വിളക്ക് വേണ്ട എന്നു തോന്നുമായിരുന്നു പെരുമ്പടവത്തിന്. ഭരതൻ ശ്രീരാമനെക്കാണാൻ പോകുന്ന വഴിക്ക് ഭരദ്വാജമഹർഷിയുടെ ആശ്രമത്തിൽ എത്തുമ്പോൾ കാനനം
ദേവേന്ദ്രലോകസമാനമായിത്തീരുന്നു, വൃക്ഷങ്ങൾ ദേവകളായും ലതകൾ ദേവവനിതകളായും തീർന്നു എന്ന് എഴുത്തച്ഛൻ എഴുതിയത് വായിച്ച് കുട്ടിക്കാലത്ത് താൻ അനുഭവിച്ച സൗന്ദര്യാനുഭൂതി ഇന്നും പെരുമ്പടവം ഓർക്കുന്നു. വനത്തിൽ തന്നെ കാണാൻ എത്തുന്ന ഭരതനോട് ശ്രീരാമൻ കൊട്ടാരത്തിലും അയോധ്യയിലും എല്ലാവർക്കും സുഖമല്ലേ എന്നു ചോദിക്കുന്ന കൂട്ടത്തിൽ ചാർവാകന്മാർക്കും സുഖമല്ലേ, എന്ന് ആരായുന്നു. അയോധ്യയിലെ പ്രതിപക്ഷമാണ് ചാർവാകന്മാർ എന്നു പറയാം. വിപരീതങ്ങളെ ബഹുമാനിക്കുന്ന ശ്രീരാമന്റെ മനസ്സാണ് ഇവിടെ കാണുന്നത് എന്ന് പെരുമ്പടവം വിലയിരുത്തുന്നു.
English Summary: Perumbadavam Sreedharan's memoir about Ramayana month.