ADVERTISEMENT

തന്റെ ചിതാഭസ്മത്തെക്കുറിച്ച് ആരും ചിന്തിക്കുകയേ വേണ്ട എന്നാണ് ഡൊറോത്തി പാർക്കർ ആഗ്രഹിച്ചതും വില്‍പത്രത്തില്‍ എഴുതിവച്ചതും. എന്നാൽ ആ ചിതാഭസ്മത്തേക്കുറിച്ച് ഇപ്പോൾ ഒരാൾ അല്ല, ഒട്ടേറെപ്പേരാണു ചിന്തിക്കുന്നത്. 

 

അമേരിക്കയിലെ പൗര- മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു കവയത്രിയും വിമർശകയുമായ ഡൊറോത്തി പാർക്കർ. രചനകളില്‍ നിറഞ്ഞുനിന്നത്  വിവേചനം നേരിടുന്ന മനുഷ്യരോടുള്ള സഹാനുഭൂതി. മരണശേഷം കവയത്രിയുടെ ചിതാഭസ്മം സഞ്ചരിച്ച നാടുകൾ പലത്. വർണ്ണവിവേചനത്തിന് ഇരയാകുന്നവർക്കു വേണ്ടി  ബാൾട്ടിമോറിൽ പ്രവർത്തിക്കുന്ന എൻ എ എ സി പി ( നാഷണൽ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് കളേർഡ് പീപ്പിൾ ) എന്ന പ്രസ്ഥാനമാണ് ഇപ്പോഴതിന്റെ അവകാശികൾ. സംഘടനയുടെ മുഖ്യകാര്യാലയം ബാൾട്ടിമോറിൽ നിന്നു വാഷിംഗ്ടൺ ഡിസി യിലേക്ക് മാറ്റാനുള്ള തീരുമാനത്തോടെ അനാഥഭയത്തിലാണ് പാർക്കറുടെ ചിതാഭസ്മം. 

മരണശേഷം ഭൂസ്വത്തുക്കൾ മാർട്ടിൻ ലൂഥർ കിങ് ജൂനിയറിനു കൈമാറുക, എന്റെ ചിതാഭസ്മം, അതു മറന്നേക്കുക.

വിൽപ്പത്രത്തിൽ ഇങ്ങനെ എഴുതി വയ്ക്കുമ്പോഴും പാർക്കർ ചിന്തിച്ചു കാണില്ല, മരണശേഷം തന്റെ വെണ്ണീറിന്റെ യാത്രാവഴികൾ വിചിത്രമായിരിക്കുമെന്ന്.

 

ബാൾട്ടിമോറിലേക്കു ചിതാഭസ്മമെത്തിയ നാൾവഴികൾ കൗതുകകരം. പാർക്കർ ജനിച്ചത് അമേരിക്കയിലെ ന്യൂജേഴ്സിയിൽ. വളർന്നതും എഴുത്തുകാരി എന്ന നിലയിൽ ജീവിച്ചതും പ്രശസ്തി നേടിയതും ന്യൂയോർക്കിൽ. സംസ്കരിച്ചതുമവിടെ.  എഴുപത്തിമൂന്നാം വയസ്സിൽ മരണം. പിന്തുടർച്ചക്കാരില്ലാത്ത പാർക്കറുടെ ചിതാഭസ്മം അഞ്ചു വർഷത്തോളം സൂക്ഷിച്ചു  മൃതദേഹം സംസ്കരിച്ച ശ്മശാനത്തിന്റെ നടത്തിപ്പുകാർ. പാർക്കറുടെ ദീർഘകാലസുഹൃത്തും നാടകകൃത്തുമായ ലിലിയൻ ഹെൽമാനിൽ നിന്ന് സൂക്ഷിപ്പുകൂലിയായി വർഷാവർഷം നിശ്ചിത തുക. ഒടുവില്‍ തുകയിൽ നിന്ന് ഒഴിവാകാന്‍ ഹെൽമാൻ  നിയമസഹായം തേടിച്ചെന്നത് പോൾ ഡ്വയർ എന്ന അഭിഭാഷകന്റെ പക്കൽ. പ്രിയ കവയത്രിയുടെ അവശിഷ്ടങ്ങൾ തന്റെ വക്കീലോഫീസിലേക്ക് മാറ്റി ഡ്വയർ. ഫയലുകൾ സൂക്ഷിക്കുന്ന ഡ്വയറിന്റെ ഓഫീസിൽ ഒന്നരപ്പതിറ്റാണ്ടു കാലം പാർക്കർക്കു വിശ്രമം.

 

കൂടുതൽ സുരക്ഷിതമായ മറ്റൊരിടത്തേക്ക് ചിതാഭസ്മം മാറ്റണമെന്ന ആഗ്രഹം ഡ്വയറിന്റെ മനസ്സിൽ. പാർക്കറും സുഹൃത്തുക്കളും സ്ഥിരമായി കണ്ടുമുട്ടുമായിരുന്ന ഹോട്ടലിൽ സൂക്ഷിക്കാമെന്ന് നിർദ്ദേശം. വിസമ്മതിച്ച് ഹോട്ടലുടമകൾ. ഒടുവിൽ വിൽപ്പത്രപ്രകാരം  എൻ എ എ സി പി യുടെ ആസ്ഥാനത്തേക്ക്.  മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ മരണശേഷം പാർക്കറുടെ സ്വത്തിന് അവകാശമുള്ള സംഘടനയാണ് എൻ എ എ സി പി.

 

ന്യൂയോർക്കിന്റെ കാമുകിയായിരുന്ന കവയത്രി രണ്ടു ദശാബ്ദങ്ങളുടെ അലച്ചിലുകൾക്കൊടുവിൽ ബാൾട്ടിമോറിൽ. എന്നാലിപ്പോൾ എൻ എ എ സി പി യുടെ ആസ്ഥാനം വാഷിംഗ്ടൺ ഡിസി യിലേക്ക് മാറ്റുമ്പോൾ വീണ്ടും അനിശ്ചിതത്വം. പാർക്കറുടെ പ്രിയ നഗരത്തിൽ തന്നെ അവരുടെ ഓർമ്മകളും മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് സ്നേഹിതരായ ന്യൂയോർക്കുകാര്‍. 

 

ബാൾട്ടിമോറിലെ സുന്ദരമായ ഒരു ഉദ്യാനത്തിലാണ് ഇന്ന് ഡൊറോത്തി പാർക്കറുടെ ചിതാഭസ്മമുള്ളത്. നാളെയെങ്ങോട്ടെന്നു നിശ്ചയമില്ലാതെ പാതിമയക്കത്തിൽ. പൈൻ മരങ്ങൾ പൊതിഞ്ഞു നിൽക്കുന്ന പാതയോരം കടന്നുചെന്നാൽ കാണാം പാർക്കറുടെ ഇഷ്ട ഹോട്ടലിലെ വട്ടമേശയെ ഓർമിപ്പിക്കുന്ന സ്മാരകം. ഒപ്പം വൃത്താകൃതിയിലുള്ള ഒരു ഫലകവും.

അതിലെഴുതിയിട്ടുണ്ട്,

 

‘എന്റെ ചിതാഭസ്മം, അതു മറന്നേക്കുക.’

English Summary : Talks underway to move ashes of Dorothy Parker out of Baltimore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com