ശരഭംഗൻ ‘ഒരുക്കിയ’ പുനഃസമാഗമം
Mail This Article
കുറേ വർഷം മുൻപ് ആഷാമേനോൻ രാമായണത്തെക്കുറിച്ച് ഒരു ലേഖനം എഴുതി. വർഷങ്ങളായി തന്നിൽനിന്ന് അകന്നുപോയ ഒരു ഉറ്റ സുഹൃത്ത് അത് വായിച്ച് തന്നെ തേടിവരും എന്ന് അതെഴുതുമ്പോൾ അദ്ദേഹം നിനച്ചിരുന്നില്ല. ദണ്ഡകാരണ്യവാസത്തിനു പോയ ശ്രീരാമൻ ശരഭംഗ മഹർഷിയെ സന്ദർശിച്ചതിനെക്കുറിച്ചായിരുന്നു ലേഖനം. മഹർഷി തപസ്സ് കൊണ്ട് ആർജിച്ച സിദ്ധി മുഴുവൻ ശ്രീരാമന് നൽകി. തപസ്സിദ്ധി തരുന്നതോടെ താൻ ദഹിച്ചു പോവുമെന്ന് പറഞ്ഞ് ശരഭംഗൻ ജീവത്യാഗം ചെയ്തു.
കോളജിൽ പഠിക്കുന്ന കാലം തൊട്ടേ ആഷാമേനോന്റെ സുഹൃത്തായിരുന്നു സുശീലൻ. എത്രയോ നോവലുകൾ അവർ ഒന്നിച്ചിരുന്നാണ് വായിച്ചത്. പെട്ടെന്നൊരു നാൾ സുശീലൻ ആഷാമേനോന്റെ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷനായി. കാണാൻ വരാതായി. സൗഹൃദത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. അങ്ങനെ എട്ടു വർഷം. ശരഭംഗനെക്കുറിച്ചുള്ള ലേഖനം വായിച്ചപ്പോൾ തന്നിൽ അതെവിടെയൊക്കെയോ ചെന്നു തൊടുന്നതായി സുശീലന് തോന്നി. സമ്പാദിച്ചതത്രയും മറ്റുള്ളവർക്ക് യഥേഷ്ടം കൊടുത്ത് സ്വയം ഒന്നുമല്ലാതായതിന്റെ വേദനയിലായിരുന്നു സുശീലൻ. അതുകൊണ്ടാണ് എല്ലാവരിൽ നിന്നും അകന്നത്.
നാം സമ്പാദിക്കുന്നത് മുഴുവൻ നമുക്കു വേണ്ടിയല്ലെന്നും അത് അർഹതപ്പെട്ട മറ്റു കൈകളിൽ എത്തിച്ചേരേണ്ടതാണെന്നും ശരഭംഗന്റെ കഥ ഒാർമ്മിപ്പിച്ച് ആഷാമേനോൻ എഴുതി. ആ വരികൾ സുശീലന് സാന്ത്വനവചസ്സായി.
English Summary: Writer Asha Menon's memoir about Ramayana month