ബന്ധുവീട്ടിലെ സുന്ദരകാണ്ഡം
Mail This Article
എം.ടി.വാസുദേവൻ നായർ മൂന്നിലോ നാലിലോ പഠിക്കുന്ന കാലം. അമ്മയോടൊപ്പം ഒരു ബന്ധുവീട്ടിലേക്കു വിരുന്നുപോയി. വീട്ടിലെ കാരണവരോട് പലതും പറയുന്ന കൂട്ടത്തിൽ എംടിയുടെ അമ്മ പറഞ്ഞു:‘ ഇവൻ രാമായണം കൂട്ടിവായിക്കാറൊക്കെ ആയിരിക്കുന്നു’.
അതെയോ എന്നു ചോദിച്ച് കാരണവർ അവിടെ വച്ചിരുന്ന രാമായണം എടുത്ത് പകുത്തു കൊടുത്തു– ‘കുട്ടി വായിച്ചോളൂ, കേൾക്കട്ടെ’ എന്നും പറഞ്ഞു. തനിക്കു വായിക്കാൻ കിട്ടിയത് സുന്ദരകാണ്ഡമായിരുന്നുവെന്ന് എംടി ഓർക്കുന്നു. എംടിയുടെ അന്നത്തെ പ്രായം വച്ചു നോക്കുമ്പോൾ വായിക്കാൻ കടുപ്പമേറിയ ഭാഗം. എന്നിട്ടും എങ്ങനെയൊക്കെയോ ഒരുവിധം വായിച്ചു.
രാമായണം വായിക്കുക എന്നതിന് രാമായണം കൂട്ടിവായിക്കുക എന്നാണ് പറഞ്ഞിരുന്നതെന്ന് എംടി. ഒാർക്കുന്നു. സമസ്ത പദങ്ങൾ ധാരാളമുള്ള കാവ്യമായതുകൊണ്ടാവാം അത്. അന്നൊക്കെ ‘ആ കുട്ടി രാമായണം കൂട്ടിവായിക്കാറായി’ എന്നു ആരെങ്കിലും പറഞ്ഞാൽ വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടമായി എന്നാണ് അർഥം. ഭാഷയുമായി സമ്പർക്കമായിരിക്കുന്നുവെന്ന് അതിൽ നിന്നു മനസ്സിലാക്കണം.
രാമായണത്തെക്കുറിച്ചു പറയുമ്പോൾ വള്ളത്തോളിന്റെ ‘ഒരു തോണിയാത്ര’ എന്ന കവിതയും എംടി ഓർക്കുന്നു. കഷ്ടിച്ച് അക്ഷരാഭ്യാസം മാത്രം നേടിയ ഒരു തോണിക്കാരന്റെ യാത്രയ്ക്കിടയിൽ രാമായണപാരായണം നടത്തുന്നതാണ് കവിതയുടെ പ്രമേയം.
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ. പണ്ഡിത–പാമര ഭേദമെന്യേ രാമായണത്തിന് സിദ്ധിച്ച പ്രചാരത്തെക്കുറിച്ചു നമ്മെ ചിന്തിക്കാൻ കൂടി പ്രേരിപ്പിക്കുന്ന സന്ദർഭമാണതെന്ന് എംടി കരുതുന്നു.
(ഇന്ന് എം.ടിയുടെ 87–ാം പിറന്നാളാണ്)
English Summary: M. T. Vasudevan Nair's memoir about Ramayana month