ADVERTISEMENT

രാമായണം വെറും കഥയല്ല, മൂല്യങ്ങൾ പഠിപ്പിക്കുന്ന പാഠപുസ്തകമാണെന്നു പറയുന്നു ബി. എസ്. വാരിയർ. മാനവജീവിതത്തിന്റെ സമസ്തമുഖങ്ങളെയും എക്കാലവും സ്പർശിക്കുന്ന ശാശ്വതസത്യങ്ങൾ പഠിക്കാനും അവയനുസരിച്ചു നിത്യചര്യകൾക്കു രൂപം പകരാനും  ഈ ഇതിഹാസം സഹായിക്കുന്നു.

 

ജ്യേഷ്ഠൻ  വനവാസത്തിനു പോയപ്പോൾ ഒപ്പം തുണയായി ഇറങ്ങിയ ലക്ഷ്മണനും പാദുകങ്ങൾ വച്ച് ആൾപ്പേരായി മാത്രം രാജ്യഭരണം നടത്തിയ ഭരതനും സഹോദരസ്നേഹത്തിന്റെ ഉത്തമമാതൃകകളാണ്. അന്യന്റെ ഭാര്യയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന രാവണന്റെ അധാർമികത കാരണം ജ്യേഷ്ഠനെ ഉപേക്ഷിച്ച് ശത്രുപക്ഷത്തെത്തുന്ന വിഭീഷണൻ തെളിയിക്കുന്നതു സഹോദരസ്നേഹത്തെക്കാൾ മുൻതൂക്കം ധർമത്തിനു നൽകണമെന്നാണ്.അച്ഛനോടുള്ള ഭക്തിക്കും മേലെയാണ് ധർമത്തിന്റെ സ്ഥാനമെന്ന സന്ദേശമാണു ലക്ഷ്മണോപദേശത്തിനു പിന്നിൽ. ശ്രീരാമനെ  കാട്ടിലയയ്ക്കണമെന്ന പിതാവിന്റെ തീരുമാനത്തിൽ കോപാകുലനായ  ലക്ഷ്മണന്  രാമൻ  നൽകുന്ന വിവേകത്തിന്റെ ചിന്തകളായ ലക്ഷ്മണോപദേശത്തിൽ പറയുന്നു:

 

‘വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ

സന്നിഭം മർത്യജന്മം 

ക്ഷണഭംഗുരം’

(ചുട്ടുപഴുത്ത ഇരുമ്പിൽവീണ നീർത്തുള്ളിപോലെ ക്ഷണത്തിൽ നശിക്കുന്നതാണ് മനുഷ്യജന്മം. പാമ്പിന്റെ തൊണ്ടയിലിരിക്കുന്ന തവള ഭക്ഷണം യാചിക്കുന്നതുപ‌ോലെയാണ് നാം ലൗകികസുഖം തേടുന്നത്). ഇതറിഞ്ഞാൽ  ആരെങ്കിലും കലഹത്തിനു തുനിയുമോ?  

 

തങ്കപ്പൊലിമകണ്ട് മാരീചന്റെ വലയിൽ വീണു ദുരിതത്തിലായ സീത, അമിതമോഹം അപായകരമെന്നു പഠിപ്പിക്കുന്നു. സേതുബന്ധനത്തിന്റെ സമയത്തു മണ്ണിലുരുണ്ടു കിട്ടുന്ന മണ്ണു ചിറയിൽച്ചെന്നു കുടഞ്ഞു സഹായിക്കുന്ന അണ്ണാനെ രാമൻ താലോലിക്കുന്നു.  ആരും നിസ്സാരരല്ലെന്നു നമ്മെ പഠിപ്പിക്കാൻ ഇതിലും വലിയൊരു സന്ദേശമില്ലെന്നും  ബി.എസ്.വാരിയർ ചൂണ്ടിക്കാട്ടുന്നു.

 

English Summary: B S Warrier 's memoir about Ramayana month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com