ADVERTISEMENT

അമേരിക്കയിലെ ജനപ്രിയ സാഹിത്യകാരൻ എന്നതിനേക്കാൾ കുട്ടികളുടെ എഴുത്തുകാരൻ എന്ന വിശേഷണമാണ് മാർക്ക് ട്വയിന് കൂടുതൽ ചേരുന്നത്. ബാല്യ, കൗമാര ഹൃദയങ്ങളുടെ വൈകാരിക നിമിഷങ്ങൾ വരച്ചുകാട്ടിയ ‘ഹക്കിൾബറി ഫിന്നും’ ‘ടോം സോയറും’ ഇന്നും കുട്ടികളുടെ ഇഷ്‌ട പുസ്‌തകങ്ങളാണ്.

1835ൽ ഫ്‌ളോറിഡയിൽ ജനിച്ച സാമുവൽ ലാങ്‌ഹോൺ ക്ലൈമൻസ് ആണ് പിന്നീട് മാർക്ക് ട്വയിൻ എന്ന പേരിൽ പ്രശ്‌സ്‌തനായത്. മിസിസിപ്പി നദീതടങ്ങളിലെ പ്രദേശങ്ങളിലെയും അവിടങ്ങളിലെ മനുഷ്യരുടെയും കഥകൾ അദ്ദേഹം നർമരസത്തോടെ പറഞ്ഞുതന്നു. 13–ാം വയസ്സിൽ പ്രിന്റിങ് പ്രസിൽ തൊഴിൽ പഠിച്ച ട്വയിൻ സഹോദരൻ പ്രിന്റിങ് പ്രസ് തുടങ്ങിയതോടെ അവിടെ കംപോസറായി ജോലി തുടങ്ങി. സഹോദരനുമായി സ്വരച്ചേർച്ച ഇല്ലാതെ ട്വയിൻ അവിടത്തെ ജോലി ഉപേക്ഷിച്ച് അലഞ്ഞുതിരിയാൻ തുടങ്ങി. ഇതിനിടെ മിസിസിപ്പി നദിയിലെ ബോട്ട് ഡ്രൈവറായും ജോലി ചെയ്‌തു.

പത്രപ്രവർത്തകനും അധ്യാപകനുമായി ജോലി ചെയ്‌ത ട്വയിന്റെ ആക്ഷേപഹാസ്യം ജനം ഏറ്റെടുത്തു. കുറിക്കുകൊള്ളുന്ന ഹാസ്യവും ചിന്തോദീപങ്ങളായ ഉദ്ധരണികളും അദ്ദേഹത്തെ ജനപ്രിയനാക്കി. അമേരിക്കൻ എഴുത്തുകാരനായ വില്യം ഫോക്‌നർ ‘അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ്’ എന്ന വിശേഷണമാണ് ട്വയിന് നൽകിയത്. കാലിഫോർണിയയിലെ മൈനിങ് ക്യാംപിൽ ട്വയിൻ കേട്ട കഥയാണ് ‘ദി സെലബ്രേറ്റഡ് ജംപിങ് ഫ്രോഗ്’ എന്ന നോവലിലൂടെ പുറത്തുവന്നത്. ഈ പുസ്‌തകം അദ്ദേഹത്തിനു പ്രശസ്‌തിയുടെ ആദ്യപടവുകൾ സമ്മാനിച്ചു. 1872 മുതൽ അമേരിക്കയിലും ഇംഗ്ലണ്ടിലും പ്രഭാഷണ പര്യടനം നടത്തി മൂന്നു വർഷത്തിനു ശേഷമാണ് ‘ടോം സോയർ’ പ്രസിദ്ധീകരിക്കുന്നത്. മുപ്പതുകളിലെ മിസിസിപ്പി നദീതീരത്തെ ജീവിതം ടോം സോയർ എന്ന ബാലന്റെ സാഹസികവും കുസൃതി നിറഞ്ഞതുമായ കഥയിലൂടെ അദ്ദേഹം അവതരിപ്പിച്ചു.

തുടർന്ന് പ്രസിദ്ധീകരിച്ച ‘ഹക്കിൾബെറി ഫിൻ’ പരക്കെ അംഗീകാരം നേടി. വെളുത്ത വർഗക്കാരനായ കുട്ടി ഒരു കറുത്ത മനുഷ്യനെ അമേരിക്കയിലെ തെക്കൻ സംസ്‌ഥാനങ്ങളിലെ അടിമത്തത്തിൽനിന്നു മോചിപ്പിക്കുന്ന കഥ മനുഷ്യസ്‌നേഹത്തിന്റെ പുസ്‌തകമായി ലോകം അംഗീകരിച്ചു.

1903ൽ ഇറ്റലിയിലേക്കു താമസം മാറ്റിയ ട്വയിന്റെ ഭാര്യ അവിടെവച്ച് മരണപ്പെട്ടു. തുടർന്ന് ഏകാന്തതയുടെ വേദനയിൽ ജീവിച്ച അദ്ദേഹം 1903ൽ മരണമടഞ്ഞു.

English Summary :  Mark Twain, a storyteller who wrote stories for little minds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com