ADVERTISEMENT

സ്ത്രീയോടു സംസാരിക്കുമ്പോള്‍ എന്തൊക്കെയാണ് പുരുഷന്‍മാര്‍ ചിന്തിക്കുന്നത്. സ്ത്രീകളെ കാണുമ്പോള്‍ അവരുടെ മനസ്സിലൂടെ കടന്നുപോകുന്നത് ഏതൊക്കെ വികാരങ്ങള്‍, വിചാരങ്ങള്‍? 

കുറച്ചു വര്‍ഷങ്ങളായി എമ്മ ക്ലൈന്‍ എന്ന അമേരിക്കന്‍ എഴുത്തുകാരി ചിന്തിക്കുന്നത് പുരുഷന്‍മാരെക്കുറിച്ചാണ്. അവരുടെ ചിന്തകളെക്കുറിച്ച്; ഓരോ സ്ത്രീയും അവരില്‍ സൃഷ്ടിക്കുന്ന വികാരങ്ങളുടെ തിരയിളക്കങ്ങളെക്കുറിച്ച്. 

 

അധികാരത്തിന്റെ മറവില്‍ സ്വാധീനം ഉപയോഗിച്ച് പുരുഷന്‍മാര്‍ നടത്തിയ ലൈംഗിക പീഡനങ്ങളെക്കുറിച്ച് സ്ത്രീകള്‍ തുറന്നുപറയാന്‍ തുടങ്ങിയതോടെയാണ് (മി ടൂ...) എമ്മ ക്ലൈന്റെ മനസ്സില്‍ പുരുഷന്‍മാരും അവരുടെ ദുരൂഹവും വിചിത്രവുമായ ചിന്തകളും സ്ഥാനം പിടിച്ചത്; ഒഴിയാബാധ പോലെ, അതിജീവിക്കാനാവാത്ത കിടങ്ങ് പോലെ. ഹോളിവുഡിനെ അടക്കിഭരിച്ച നിര്‍മാതാവ് ഹാര്‍വി വെയ്സ്റ്റൈയ്നെതിരെ ആരോപണങ്ങള്‍ കൊടുങ്കാറ്റ് പോലെ വീശിയടിച്ചതോടെ രക്ഷപ്പെടാന്‍ കഴിയാത്ത രീതിയില്‍ പുരുഷ ചിന്തകളുടെ വലയില്‍ അകപ്പെട്ടു എമ്മ. രക്ഷപ്പെടാന്‍ അവർ കണ്ടുപിടിച്ച വഴിയായിരുന്നു എഴുത്ത്. പുരുഷന്‍മാരെക്കുറിച്ച്, അവരുടെ കാഴ്ചപ്പാടില്‍, അവരെ മഥിക്കുന്ന വികാരങ്ങളെക്കുറിച്ചും അവര്‍ക്കുപോലും വിലയിരുത്താന്‍ കഴിയാത്ത വിചാരങ്ങളെക്കുറിച്ചും മനഃസംഘര്‍ഷങ്ങളെക്കുറിച്ചും. അതിന്റെ ഫലമാണ് ‘ഡാഡി’ എന്ന കഥാസമാഹാരം.

 

തെറ്റുകളുടെ പേരില്‍ പശ്ചാത്തപിച്ച പുരുഷന്‍മാരുടെ കുറ്റസമ്മതം എമ്മ കേട്ടു. ചെയ്തുപോയ കുറ്റങ്ങളുടെ പേരില്‍ കണ്ണീരൊഴുക്കി പുതുജീവിതത്തിന് ആഗ്രഹിച്ചവരുടെ നടക്കാത്ത മോഹങ്ങളെക്കുറിച്ച്. ചെയ്തതൊന്നും തെറ്റല്ലെന്ന് വാദിച്ചവര്‍. എല്ലാം പരസ്പര സമ്മതപ്രകാരമെന്ന ഒഴികഴിവില്‍ രക്ഷ കണ്ടെത്തിയവരുടെ സന്തോഷം. കുറ്റമേല്‍ക്കാന്‍ തയാറല്ലെന്നു പറഞ്ഞവരുടെ ഇനിയും അവസാനിക്കാത്ത ധാർ‍ഷ്ട്യവും ധിക്കാരവും. ഓരോ അനുഭവവും ഓരോ കഥയായിരുന്നു. കഥയേക്കാള്‍ വലിയ ജീവിതമായിരുന്നു. അവയെക്കുറിച്ച് എഴുതുന്നത് വേദനാജനകവും. 

 

വെയ്ന്‍സ്റ്റെയ്നിനെക്കുറിച്ചു തന്നെ എമ്മ ഒരു കഥ എഴുതിയിട്ടുണ്ട്. ‘വൈറ്റ് നോയിസ്’. വിധി വരുന്നതിന്റെ തലേ രാത്രിയില്‍ കുപ്രസിദ്ധനായ നിര്‍മാതാവിന്റെ മനോവിചാരങ്ങളെക്കുറിച്ച്. ആ രാത്രി അയാളുടെ മനസ്സിലൂടെ കടന്നുപോയ മുഖങ്ങളെക്കുറിച്ച്. പിന്നിട്ട വഴികളിലെ ഏതെങ്കിലും നിസ്സഹായയായ സ്ത്രീയുടെ കരച്ചില്‍ അയാളെ പിന്തുടര്‍ന്നെത്തിയോ എന്നതിനെക്കുറിച്ച്. പീഡിപ്പിച്ചു രസിച്ച ഏതെങ്കിലും സ്ത്രീയുടെ നഗ്നശരീരത്തിന്റെ ഓര്‍മ അയാളുടെ മനസ്സില്‍ ചോര വാര്‍ന്നു നില്‍ക്കുന്നുണ്ടോ എന്നതിനെക്കുറിച്ച്. മടിച്ചുനിന്നവരില്‍ നിന്ന് എല്ലാം പിടിച്ചുവാങ്ങുകയായിരുന്നല്ലോ അയാള്‍. ചിലര്‍ കരഞ്ഞു. ചിലര്‍ ചിരിച്ചു. ചിലര്‍ നിസ്സഹായതയില്‍ മൗനത്തില്‍ അഭയം പാപിച്ചു. വെയ്ന്‍സ്റ്റെയ്ന്‍ എല്ലാം ആസ്വദിച്ചു, വ്യത്യസ്ത രുചികളുള്ള ഐസ്ക്രീമുകള്‍ മാറി മാറി രുചിക്കുന്നതുപോലെ. 

 

പീഡകന്റെ മനസ്സിന്റെ അറിയാക്കഥകള്‍ കഥയാക്കിയ എമ്മയ്ക്കും നേരിടേണ്ടിവന്നിട്ടുണ്ട് പീഡനങ്ങള്‍. ‘ദ് ഗേള്‍സ്’ എന്ന ആദ്യ നോവലിന് പുരസ്കാരം ലഭിച്ചതിനുശേഷമുള്ള ഒരു കൂട്ടായ്മയില്‍ അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ച എഴുത്തുകാരന്‍. കിടപ്പറയില്‍ അര്‍ധനഗ്നയായി പോസ് ചെയ്യണമെന്നു വാശി പിടിച്ച ഫൊട്ടോഗ്രഫര്‍. വഴക്കിനൊടുവില്‍ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ച ആണ്‍സുഹൃത്ത്. 

 

കലിഫോര്‍ണിയയിലാണ് എമ്മ ജനിച്ചതും വളര്‍ന്നതും. യൗവനം ന്യൂയോര്‍ക്കില്‍. കഴിഞ്ഞ അഞ്ചു മാസങ്ങളായി ലൊസാഞ്ചലസില്‍. ആദ്യ പുസ്തകം പുരസ്കാരം നേടിയ ‘നോവല്‍ ദ് ഗേള്‍സ്’. രണ്ടാമത്തെ കഥാസമാഹാരം ഇക്കഴിഞ്ഞദിവസം പ്രകാശിപ്പിച്ച ‘ഡാഡി’. 

 

ഇപ്പോള്‍ 31 വയസ്സുള്ള എമ്മയ്ക്ക് എഴുതാനുണ്ട് ഇനിയും. തന്നെക്കുറിച്ചല്ല. തന്റെ വിധി പങ്കിട്ട സ്ത്രീകളെക്കുറിച്ചുമല്ല. തനിക്ക് ഇനിയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പുരുഷന്‍മാരെക്കുറിച്ച്. അതിന്റെ ആദ്യപടിയാണ് ‘ഡാഡി’.

 

English Summary : Emma Cline We are forced to imagine whats going on in the minds of men

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com