സൽപ്രവൃത്തികളെക്കാൾ പവിത്രമായി മറ്റെന്താണുള്ളത്?
Mail This Article
ട്രെയിനിൽ കയറുന്നതിനിടെ സന്യാസിയുടെ ചെരിപ്പുകളിലൊന്ന് പാളത്തിൽ വീണു. ട്രെയിൻ നീങ്ങിത്തുടങ്ങിയതിനാൽ അദ്ദേഹത്തിന് അതെടുക്കാൻ സാധിച്ചില്ല. അദ്ദേഹം മറ്റേ ചെരിപ്പുകൂടി പാളത്തിലേക്കിട്ടു. സഹയാത്രികൻ ചോദിച്ചു: താങ്കൾ എന്തിനാണ് ആ ചെരിപ്പുകൂടി എറിഞ്ഞുകളഞ്ഞത്? സന്യാസി പറഞ്ഞു: ഒരു ചെരിപ്പുകൊണ്ട് എനിക്കു പ്രയോജനമില്ല. പാളത്തിൽ വീണ ചെരിപ്പു കിട്ടുന്നയാൾക്ക് ഇതുകൂടി കിട്ടിയാൽ ഉപകാരപ്പെടും.
വീക്ഷണങ്ങളിലെ വ്യത്യാസമാണ് പ്രതികരണങ്ങളിലെ വ്യത്യാസത്തിനു കാരണം. എനിക്ക് ഉപകരിച്ചില്ലെങ്കിൽ മറ്റാർക്കും ഉപകരിക്കരുത് എന്നു കരുതുന്നവരും എനിക്ക് ഉപകരിച്ചില്ലെങ്കിലും മറ്റാർക്കെങ്കിലും ഉപകരിക്കട്ടെ എന്നു ചിന്തിക്കുന്നവരുമുണ്ട്.
ഇഷ്ടംകൊണ്ടു വാങ്ങിക്കൂട്ടിയതെല്ലാം ഉപകരിക്കണമെന്നു നിർബന്ധമില്ല. നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. നഷ്ടപ്പെട്ടതിനെ ഓർത്തുള്ള സങ്കടവുമായി നടക്കുന്നത് ഒരു സ്വാഭാവിക പ്രതികരണമാണ്. അതിന്റെ പേരിൽ കൂടുതൽ നഷ്ടങ്ങളുണ്ടാകാനേ സാധ്യതയുള്ളൂ. നഷ്ടങ്ങളുണ്ടാകുമ്പോൾ പുലർത്തുന്ന മനഃസാന്നിധ്യമാണ്, നഷ്ടപ്പെട്ടതു വീണ്ടെടുക്കാനോ അല്ലെങ്കിൽ, ആ നഷ്ടത്തെ ക്രിയാത്മകമായി ആസൂത്രണം ചെയ്യാനോ ഒരാളെ പ്രേരിപ്പിക്കുന്നത്.
സ്വയം ഒന്നും നഷ്ടപ്പെടുത്താതെ ആളുകളെ സേവിക്കുന്നവരുണ്ട്; എന്തു നഷ്ടം സഹിച്ചും മറ്റുള്ളവർക്കുവേണ്ടി നിലകൊള്ളുന്നവരുണ്ട്; അപരനു തുണയായതിന്റെ പേരിൽ നഷ്ടങ്ങൾ സഹിക്കുന്നവരുണ്ട്. ഇവർക്കെല്ലാം ഒരുപടി മുകളിലാണ് സ്വന്തം നഷ്ടങ്ങൾപോലും അപരന്റെ സാധ്യതകളാക്കി മാറ്റുന്നവർ. ഗുണഭോക്താവ് ആരെന്നു പോലും ശ്രദ്ധിക്കാതെ ചെയ്യുന്ന സൽപ്രവൃത്തികളെക്കാൾ പവിത്രമായി മറ്റെന്താണുള്ളത്?
English Summary : Subhadhinam : The joy of giving