കമ്യൂണിസത്തിന്റെ ആദർശങ്ങളോടായിരുന്നില്ല അക്കിത്തത്തിന് അപ്രിയം: കൽപറ്റ നാരായണൻ
Mail This Article
കമ്യൂണിസ്റ്റ് ആദർശങ്ങളുമായി അക്കിത്തത്തിന് എന്തെങ്കിലും പ്രയാസങ്ങളോ വിമർശനങ്ങളോ ഞാൻ കണ്ടിട്ടില്ല. കൽക്കട്ട തീസിസിനെ തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച ഒരു ഹിംസാ സിദ്ധാന്തമുണ്ട്; ഏതുമാർഗവും അവലംബിക്കാം എന്നത്. അതിനോടാണ് അദ്ദേഹം വിയോജിച്ചത്. അഥവാ, അദ്ദേഹം വിയോജിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയുടെ അപരത്വത്തോടുള്ള വിദ്വേഷത്തെയാണ്. ആ വിദ്വേഷത്തെയാണ് അദ്ദേഹം വിമർശിച്ചിട്ടുള്ളതും.
അപരനെകൂടി പരിഗണിക്കണം, അപരനെ ശത്രുവായി കണക്കാക്കി കൂടാ, വെറുപ്പിന്റെ പേരിൽ ഒരു തത്വശാസ്ത്രം പണിതു കൂടാ എന്ന വിശ്വാസമായിരുന്നു അക്കിത്തത്തിന് ഉണ്ടായിരുന്നത്. അങ്ങനെയൊരു വീക്ഷണമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ പ്രതിഫലിക്കുന്നത്. ഈ അഭിപ്രായം അദ്ദേഹത്തിന്റെ പിന്നീടുള്ള പല കവിതകളിലും കാണാം.
അക്കിത്തത്തിന്റെ ദർശനം എന്നു പറയാവുന്നത് ‘നിരുപാധികമാം സ്നേഹം സുഖമായ് വരും ക്രമാൽ...’ എന്നാണ്. ഈ നിരുപാധികമായ സ്നേഹം, അപരത്വം ഇല്ലാത്ത സ്നേഹം, അപരത്വത്തെ വെറുക്കാത്ത സ്നേഹം, ആ സ്നേഹത്തിൽ അധിഷ്ഠിതമായ നിലപാട്, ഇതിനൊക്കെ ഉള്ളിൽ നിന്നുകൊണ്ടാണ് അദ്ദേഹം ഈ കൃതിയിൽ കമ്യൂണിസ്റ്റ് പാർട്ടിയെ വിമർശിച്ചിട്ടുള്ളത്. അദ്ദേഹത്തിന് കമ്യൂണിസത്തിന്റെ ആദർശങ്ങളോടായിരുന്നില്ല അപ്രിയം, ഹിംസാത്മകമായ അതിന്റെ വഴിയോടായിരുന്നു. അതിനാൽത്തന്നെ അദ്ദേഹത്തെ ഇടതുപക്ഷം എന്നു വിളിക്കുന്നതിൽ ഒരു തെറ്റുമില്ല എന്നാണ് എന്റെ അഭിപ്രായം.
നമ്മിൽ വിശ്വസിക്കാത്തവരെ വെറുക്കുന്നതിൽ ആയിക്കൂടാ നമ്മുടെ ശക്തി, എല്ലാവരെയും സ്നേഹിക്കണം, അതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തെ മുൻ നിർത്തി ഇങ്ങനെ അക്കിത്തത്തെ പുറന്തള്ളുമ്പോൾ വലിയ നഷ്ടമാണ് മലയാളത്തിലെ കാവ്യ ശാഖയ്ക്ക് ഉണ്ടാകുന്നത്. പണ്ടത്തെ മേശാന്തി, ബലിദർശനം തുടങ്ങി അനവധി കവിതകളാണ് അക്കിത്തത്തിന്റേതായുള്ളത്. അതിനെ എല്ലാം വിസ്മരിച്ച് അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് വിരുദ്ധത മാത്രം എടുത്തു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ വിലയിരുത്തുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ പല കാവ്യങ്ങളിൽ ഒന്നു മാത്രമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം.
English Summary: Kalpatta Narayanan Remembering Akkitham Achuthan Namboothiri