തോൽക്കുന്നവരുടെകൂടി കൈപിടിക്കാനുള്ള ഉത്തരവാദിത്തം ജയിക്കുന്നവർക്കില്ലേ
Mail This Article
പ്രൈമറി ക്ലാസിലെ കുട്ടികളുടെ കലാപരിപാടിക്കു വേണ്ടി നടീനടന്മാരെ തിരഞ്ഞെടുക്കുന്ന ദിവസമായിരുന്നു. കുട്ടി അമ്മയോടു പറഞ്ഞു: ‘ഞാനും തിരഞ്ഞെടുക്കപ്പെടും’. അതിനുള്ള സാധ്യത വളരെ കുറവാണെന്ന് അമ്മയ്ക്കറിയാം. അത്ര അഭിനയശേഷിയൊന്നും കുട്ടിക്കില്ല. എങ്കിലും അവൻ നിരാശനാകരുതെന്ന് അമ്മ ആഗ്രഹിച്ചു. വൈകുന്നേരം പതിവിലും സന്തോഷത്തോടെ മടങ്ങിയെത്തിയ കുട്ടി പറഞ്ഞു: ‘അമ്മേ, ടീച്ചർ എന്നെയും തിരഞ്ഞെടുത്തു; ഓരോ രംഗവും തീരുമ്പോൾ കയ്യടിക്കുന്നതിനായി. ഇത്രയും നന്നായി കയ്യടിക്കുന്ന ആരുമില്ല എന്നും പറഞ്ഞു’.
എല്ലാവരും എല്ലാറ്റിനും അനുയോജ്യരാകണമെന്നില്ല. പക്ഷേ, ഒന്നിനും കൊള്ളാത്തവരായും ആരുമുണ്ടാകില്ല. ഓരോ തിരഞ്ഞെടുപ്പും മറുവശത്ത് ഓരോ ഒഴിവാക്കൽകൂടെയാണ്. തിരഞ്ഞെടുക്കപ്പെടുന്നതിനെക്കാൾ കൂടുതൽ പേർ നിഷ്കാസിതരാകുന്നുണ്ട്. തോറ്റവരുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെടേണ്ടതാണെന്നുള്ള സത്യം വിസ്മരിക്കുന്നതാണ് എല്ലാ മത്സരങ്ങളുടെയും പോരായ്മ. ജയിച്ചവർ വാനോളം പുകഴ്ത്തപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുമ്പോൾ തോറ്റവർക്കു സ്വന്തമായ ഒരിടംപോലും കിട്ടാതെ വരുന്നു. അലസതകൊണ്ടു മാത്രമാകില്ലല്ലോ എല്ലാ തോൽവികളും സംഭവിക്കുന്നത്, പ്രാപ്തിക്കുറവുകൊണ്ടോ പരിചയക്കുറവുകൊണ്ടോ കൂടി ആകാം.
തോൽക്കുന്നവരുടെകൂടി കൈപിടിക്കാനുള്ള ഉത്തരവാദിത്തം ജയിക്കുന്നവർക്കില്ലേ. തോറ്റവരെ ഒപ്പം ഇരുത്തിയില്ലെങ്കിലും അവർക്കും വേണ്ടേ ചില ഇരിപ്പിടങ്ങൾ..? ജയിച്ചവർക്കു വേണ്ടി വിരുന്നൊരുക്കുമ്പോൾ തോറ്റുപോയവരുടെ സാഹചര്യം കൂടി അന്വേഷിക്കണം. അവർ ജയിക്കാത്തത് ചിലപ്പോഴെങ്കിലും ജീവിതത്തോടു പൊരുതിത്തളർന്നതു കൊണ്ടാകും.
ആരും തോൽക്കരുത് എന്ന ലക്ഷ്യത്തോടെയും ആരെങ്കിലുമൊക്കെ ജയിച്ചാൽ മതി എന്ന ലക്ഷ്യത്തോടെയും നടത്തുന്ന പരിശീലനങ്ങൾക്കും പരീക്ഷകൾക്കും തമ്മിൽ നടത്തിപ്പിലും തിരഞ്ഞെടുപ്പിലും വ്യത്യാസമുണ്ട്. നിനക്കു ചേരുന്ന വേഷമില്ല എന്നു പിരിച്ചുവിടുന്നതിനേക്കാൾ നല്ലത് എല്ലാവർക്കും ചേരുന്ന ചില വേഷങ്ങൾ സൃഷ്ടിക്കുന്നതല്ലേ. ഒന്നു ചേർത്തുപിടിക്കാൻ ആളുണ്ടെങ്കിൽ എല്ലാവരും ഏതെങ്കിലുമൊക്കെ വേഷങ്ങളിൽ നിറഞ്ഞാടും.
English Summary : Subhadinam : Why is it important to embrace failure?