ADVERTISEMENT

ദീപങ്ങളുടെ നഗരമായ പാരിസിനു കുറുകേ ഈഫൽ ടവറും നോത്രെ ദാം കത്തീഡ്രലും സെയിന്റ് ചാപ്പലും ചുറ്റി വളഞ്ഞും പുളഞ്ഞും ശാന്തമായി ഒഴുകുന്ന സൈൻ നദി. വിക്ടർ ഹ്യൂഗോയും വിൻസന്റ് വാൻഗോഗും നെപ്പോളിയൻ ബോണപ്പാർട്ടും ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങളുടെ ജന്മനാടും ജീവനാഡിയുമായ നദിക്കര. ഇരുകരകളിലും പച്ച പുതച്ച പുസ്തക വീടുകൾ നിറഞ്ഞ നീണ്ട പാതയോരങ്ങൾ. ഋതുഭേദങ്ങളുടെ വിഹ്വലതകളില്ലാതെ പുസ്തകപ്രേമികളാല്‍ നിറയാറുള്ള വൈകുന്നേരങ്ങൾ. കലകളുടെ നാടായ പാരിസിന്റെ സന്ദർശകർക്കു സുപരിചിതമാണവിടം, പ്രിയങ്കരവും. 

 

രണ്ടു പുസ്തകവീഥികൾക്കു നടുവിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഒരേ ഒരു ജലാശയമാണ് സൈൻ. നദിക്കരയിലേത് ലോകത്തിലേക്കും ഏറ്റവും വലിയ തുറസ്സായ പുസ്തക വിപണിയും. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ നദീതീരം. പാരിസിന്റെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന നദിക്കരയിലെ അക്ഷരവീടുകൾ കോവിഡ് കാലത്ത് നേരിടുന്നത് ഇതുവരെയില്ലാത്ത പ്രതിസന്ധി. ലോക്ക്ഡൗൺ കാലയളവിലെ തിരക്കൊഴിഞ്ഞ നിരത്തുകൾ നിറമറ്റ കാഴ്ചയും. കോവിഡ് ഭീഷണി മാറിയാൽ മാത്രമേ നിരത്തുകൾ സജീവമാകൂ; പുസ്തകങ്ങൾ തേടി വായനക്കാരും. ആ കാലത്തിലേക്കുള്ള കാത്തിരിപ്പിലാണ് അക്ഷരപ്പുരകൾ. 

 

നദിക്കരയിലെ കൽഭിത്തികളിൽ കൊളുത്തിയിട്ടിരിക്കുന്ന പച്ച നിറമുള്ള വലിയ തടിപ്പീടികകളിലാണ് പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഉപയോഗിച്ചതും പുരാതനവുമായ പുസ്തകശേഖരങ്ങളുടെ വിൽപ്പനക്കാർ അറിയപ്പെടുന്നത് ‘ബൊക്വിനിസ്റ്റുകൾ’ എന്ന പേരിൽ. ചെറിയ പഴയ പുസ്തകം എന്നർത്ഥം വരുന്ന ബൊക്വയ്‌ൻ എന്ന പദമാണ് ബൊക്വിനിസ്റ്റ് എന്ന വാക്കിന്റെ ഉറവിടം. സൈനിന്റെ ഇടതും വലതും കരകളിലായുള്ളത് ലൈൻസുള്ള ഇരുന്നൂറോളം ബൊക്വിനിസ്റ്റുകളുടെ 900ല്‍ അധികം കടകൾ. കഥകളും കവിതകളും നാടകങ്ങളും ജേർണലുകളുമായി മൂന്നു ലക്ഷത്തിലധികം പുസ്തകങ്ങളും.

 

ചരിത്രമുറങ്ങുന്ന പുസ്തകക്കൂട്ടങ്ങൾക്ക് പതിനാറാം നൂറ്റാണ്ടോളം പഴക്കം പോന്നൊരു കഥയുണ്ട്, കൂട്ടിരുപ്പുകാരായ ബൊക്വിനിസ്റ്റുകൾക്കും. നിരോധിക്കപ്പെട്ട മതഗ്രന്ഥങ്ങൾ അനധികൃതമായി കടത്തി വിറ്റെന്ന പേരിൽ കള്ളന്മാരായി മുദ്രകുത്തപ്പെട്ടവരാണ് ബൊക്വിനിസ്റ്റുകൾ. മാറിമാറി വന്ന രാജഭരണകാലത്തും കച്ചവടത്തിനുള്ള അവരുടെ അവകാശം നിഷേധിക്കപ്പെട്ടു. 1789 ൽ ഫ്രഞ്ച് വിപ്ലവം പൊട്ടിപ്പുറപ്പെട്ടതോടെ സ്ഥിതിഗതികൾ മാറി. നദിയുടെ ഇരു കരകളിലുമുള്ള കൽഭിത്തികളിലായി ഒരേ നിറത്തിലും വലിപ്പത്തിലുമുള്ള പുസ്തകക്കടകൾ നിർമ്മിക്കാനും ബൊക്വിനിസ്റ്റുകൾക്ക് പ്രസിദ്ധി നേടിക്കൊടുക്കുവാനും

 

നെപ്പോളിയൻ മുൻകൈയെടുത്തു. സൂര്യോദയം മുതൽ അസ്തമനം വരെ വ്യാപാരം നടത്താനുള്ള അനുമതിയും നൽകി. പുസ്തകവിൽപ്പന പുഷ്ടിപ്പെട്ടു. തലമുറകൾ കൈമാറി.

 

പാരിസിന്റെ സംസ്കാരിക പൈതൃകത്തിന്റെ കാവൽക്കാരായ ബൊക്വിനിസ്റ്റുകളെ ഫ്രഞ്ച് ഗവൺമെന്റ് നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചില നിബന്ധനകൾ ബാധകം. ഒരു ബൊക്വിനിസ്റ്റിന് പരമാവധി നാലു സ്റ്റാളുകൾ. മൂന്നിലും പുസ്തകങ്ങൾ മാത്രം. നാലാമത്തേതിൽ പോസ്റ്ററുകളും പോസ്റ്റ് കാർഡുകളും സ്റ്റാമ്പുകളും വിൽക്കാം. കാലാവസ്ഥാ ഭേദമന്യേ ആഴ്ചയിൽ നാലു ദിവസമെങ്കിലും തുറന്നു പ്രവർത്തിക്കണം. 

 

ഇന്നത്തെ ബൊക്വിനിസ്റ്റുകളിൽ പലരും ഉന്നത ജോലികളിൽ നിന്നു വിരമിച്ച സാഹിത്യപ്രേമികളായ മുതിർന്ന പൗരന്മാരാണ്. അവരിൽ അധ്യാപകരും ഗായകരും ഡോക്ടർമാരുമുണ്ട്. സൈൻ നദിയുടെ തണുത്ത കാറ്റും കുളിരുമേൽക്കുന്ന ചെറുതും സുന്ദരവുമായ ലോകത്ത് പുസ്തകങ്ങളുടെ ചൂടും ചൂരും മോഹിച്ചു വന്നവർ. 

കോവിഡ് പ്രതിസന്ധി തീർത്തത് അവരുടെ സ്വപ്നങ്ങൾക്കും സ്വർഗ്ഗത്തിനും മേലെയാണ്.

 

പ്രതികൂല സാഹചര്യത്തിനു പരിഹാരം കാണാൻ അടുത്തയിടെ തുടങ്ങിയ ‘ബൊക്വിനിസ്റ്റസ്’ വെബ്സൈറ്റിലെ ഒരു വാക്യത്തിലാണ് പുസ്തക സ്നേഹികളുടെ ഇനിയുള്ള പ്രതീക്ഷ.

 

‘‘അവൾ തിരമാലകളാൽ വലിച്ചെറിയപ്പെടുന്നു, പക്ഷേ മുങ്ങുന്നില്ല.’’

 

പുരാതന പാരിസിന്റെ ആദർശസൂക്തം കൂടിയായ ഈ വരികൾ കെട്ട കാലം നീങ്ങി സത്യമാകട്ടെയെന്നു തന്നെ പ്രത്യാശിക്കാം.

 

English Summary: The Bouquinistes- Sellers of used books in Paris

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com