ADVERTISEMENT

ചരിത്ര മുഹൂർത്തങ്ങൾക്കു സാക്ഷിയായ തെംസ് നദി ഒരു പുനർജന്മത്തിനു കൂടി സാക്ഷിയാവുന്നു. ഒരു ദശാബ്ദം ജീവിച്ച നഗരത്തിൽ ലണ്ടന്റെ നവോത്ഥാന നായിക വിർജിനിയ വുൾഫിന്റെ പുനര്‍ജന്‍മത്തിന്. കയ്യിലൊരു ഡയറിയും മുഖത്ത് ചിരിയുമായി തെംസിലേക്ക് മിഴിനട്ട് ചാരുബെഞ്ചിലിരിക്കുന്ന വുൾഫിനെ നദിക്കരയിലെ റിച്ച്മണ്ട് നഗരത്തിൽ വൈകാതെ കാണാം. അവഗണനകളുടെയും അനാദരവിന്റെയും കാലമൊഴിഞ്ഞ് യുകെയിൽ തന്നെ ഇതാദ്യമായി വിർജിനിയ വുൾഫിന്റെ പൂർണ്ണകായപ്രതിമ അനാഛാദനം ചെയ്യപ്പെടാന്‍ പോകുന്നു. 

 

‘വിർജിനിയ പ്രൈസ് ഫോർ ഫിക്ഷന്‍’ പുരസ്കാരത്തിന്റെ സ്ഥാപകരായ അറോറ മെട്രോ എന്ന സംഘടനയാണ് ഉദ്യമത്തിനു പിന്നിൽ. വിൻസ്റ്റൺ ചർച്ചിലിന്റേതുൾപ്പെടെയുള്ള പ്രശസ്ത സ്മാരകപ്രതിമകളുടെ ശില്പി ലോറി ഡിസെൻഗ്രമെലാണ് വുൾഫിനെയും പുനഃസൃഷ്ടിക്കുന്നത്. 50,000 പൗണ്ട് ചെലവു കണക്കാക്കിയ പ്രതിമാനിർമ്മാണത്തിൽ ഇതുവരെ സമാഹരിക്കാനായത് അഞ്ചിലൊന്നു മാത്രം തുക. മൂന്നു വർഷമായി തുടരുന്ന പരിശ്രമങ്ങൾക്ക് എന്നാല്‍ അടുത്തിടെയായി ലഭിക്കുന്നത് മികച്ച പ്രതികരണങ്ങൾ.

 

ജീവിതത്തിലുടനീളം വിഷാദം തളർത്തിയിരുന്നു വുൾഫിനെ. മാതാപിതാക്കളുടെ മരണശേഷം താളംതെറ്റിയ മനസ്സുമായി ട്വിക്കൻഹാമിലെ ചികിത്സാ കേന്ദ്രങ്ങളിൽ ചെലവഴിച്ചത് കണക്കറ്റ ദിനരാത്രങ്ങൾ. നഗരത്തിന്റെ തിരക്കുകളൊഴിഞ്ഞ് ലണ്ടന്റെ പ്രാന്തപ്രദേശമായ റിച്ച്മണ്ടിൽ താമസിച്ച പത്തു വർഷങ്ങൾ ജീവിതത്തിൽ വഴിത്തിരിവായി. ഭർത്താവ് ലിയോണാൾഡിനൊപ്പം ചേർന്ന് ജന്മം നൽകിയ ഹൊഗാർത്ത് പ്രസ് ദമ്പതികൾക്കൊപ്പം റിച്ച്മണ്ടിനും പ്രശസ്തി നൽകി. സ്വന്തം രചനകൾ സ്വയം പ്രസിദ്ധീകരിച്ചതു വുൾഫിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. എഴുത്തുജീവിതം പുരോഗമിച്ചു. തുടർക്കഥയായിരുന്ന മാനസികവിഭ്രാന്തികൾക്ക് താൽക്കാലിക ശമനവുമുണ്ടായി. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതകളിൽ മനസ്സ് മടുത്ത് വുൾഫ് ജീവനൊടുക്കുമ്പോള്‍ റിച്ച്മണ്ടിൽ നിന്നു താമസം മാറിയിട്ട് ഒന്നരപതിറ്റാണ്ട് പിന്നിട്ടിരുന്നു. 

 

റിച്ച്മണ്ടിന്റെ ശാന്തതയെ പ്രണയിച്ച എഴുത്തുകാരിക്ക് പൂർണകായ പ്രതിമ സ്ഥാപിക്കണമെന്ന കടുത്ത ആഗ്രഹത്തിലാണ് അറോറ മെട്രോയുടെ പരിശ്രമം. ഇരുപതാം നൂറ്റാണ്ടിലെ ചരിത്ര വനിതകളുടെ പട്ടികയിൽ ബിബിസി ഉൾപ്പെടുത്തിയ ഏക എഴുത്തുകാരി വിർജിനിയ വുൾഫ് ആണെന്നതും കാരണം. നൂറുകണക്കിനു പ്രതിമകളും സ്മാരകങ്ങളുമുള്ള നഗരത്തിന്റെ പൊതു ഇടങ്ങളിൽ ചെറിയൊരു ശതമാനം മാത്രമാണ് സ്ത്രീകളുടേത്. അവയിൽ ഭൂരിഭാഗവും രാജകുടുംബത്തിലെ വനിതകൾ. സ്വപ്രയത്നത്താൽ ഉയർന്നുവന്ന കഴിവുള്ള സ്ത്രീകളെ ആദരിക്കാൻ മടിക്കുന്ന നഗരത്തോടുള്ള പ്രതിഷേധം കൂടിയാകും വുൾഫിന്റെ വെങ്കലപ്രതിമ.

 

വുൾഫിന്റെ ഡയറികളിൽ നിന്നു വായിച്ചെടുത്ത ജീവിതചിത്രങ്ങളിലൊന്നാണ്

ലോറി ഡിസെൻഗ്രമെൽ പ്രതിമയ്ക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നദിക്കരയിലൂടെയുള്ള പതിവു നടത്തം കഴിഞ്ഞ് വിശ്രമബഞ്ചുകളിലൊന്നിലിരുന്ന് പാതയോര കാഴ്ചകൾ ആസ്വദിക്കുന്ന എഴുത്തുകാരി. വിഷാദനായികയായി മുദ്രകുത്തപ്പെട്ട വുൾഫിനു സൗമ്യതയുടെ മറ്റൊരു മുഖം നൽകുന്നതും പ്രതിഷേധ സൂചകം.

 

ആദരിക്കാനും ആസ്വദിക്കാനും മാത്രമല്ല, ഒപ്പമിരിക്കാനും എഴുത്തുകാരിയോടു സംവദിക്കാനുമുള്ള അവസരമാണ് വുൾഫ് ആരാധകർക്കായി ഒരുങ്ങുന്നത്. അധികം വൈകാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് പ്രതിമ അനാച്ഛാദനം ചെയ്യാനുള്ള കാത്തിരിപ്പിലാണ് സംഘാടകരും.

 

English Summary: First life-size statue of Virginia Woolf to be erected on Richmond riverside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com