ADVERTISEMENT

എഴുത്തുമുറി എന്ന സങ്കൽപം ഇപ്പോഴുമുണ്ടോ? എഴുത്തുകാർ എവിടെയിരുന്നാണ് കഥയും നോവലും കവിതയുമൊക്കെ എഴുതുന്നത്? എഴുത്തുമുറിക്കപ്പുറം വീടുതന്നെ മാറേണ്ടി വന്ന പ്രമുഖ എഴുത്തുകാരി ഗ്രേസിക്കു പറയാനുള്ളതു കേൾക്കാം.

 

ആലുവയിൽ കഴിഞ്ഞിരുന്ന ഗ്രേസി അടുത്തകാലത്താണ് തിരുവനന്തപുരത്തേക്ക് കുടുംബസമേതം താമസം മാറ്റിയത്. പൂജപ്പുരയിൽ വീടുവച്ച എഴുത്തുകാരി ഇപ്പോഴും ആലുവ കടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന ‘സൗപർണിക’ എന്ന വീടിനെ മനസ്സിൽനിന്നു പറിച്ചെറിഞ്ഞിട്ടില്ല. സൗപർണികയിലിരുന്നാണ് തന്റെ ഭൂരിഭാഗം കൃതികളും അവർ എഴുതിയത്. 

 

എഴുത്തിന് ഒരു പരിസരം ഉണ്ടാകില്ലേ? മുറിയോ വീടോ സൃഷ്ടിക്കുന്ന സുഖകരമായ അന്തരീക്ഷത്തിൽ എഴുത്ത് എളുപ്പമാകില്ലേ? 

ezhuthuvarthamanangal-02

 

മുൻപെല്ലാം എന്നെ സ്വാധീനിച്ചിരുന്നു. സൗപർണിക എന്ന വീട് അത്രയും പ്രിയപ്പെട്ടതായിരുന്നു. തിരുവനന്തപുരത്ത് അപർണയുടെ (ഗ്രേസിയുടെ മകൾ) വീട്ടിൽ മുൻപും ഒന്നും രണ്ടും ആഴ്ചയൊക്കെ വന്നു നിൽക്കുമായിരുന്നു. പക്ഷേ അപ്പോഴൊന്നും വായിക്കാനും എഴുതാനും  സാധിച്ചിരുന്നില്ല. പറ്റുന്നില്ലല്ലോ എന്നോർത്ത് ഒരു പൊറുതികേട് തോന്നിയിരുന്നു. പത്രംപോലും വായിക്കാൻ പറ്റുമായിരുന്നില്ല. എപ്പോഴും ആലുവയിലെ വീട്ടിലെ നിശബ്ദമായ അന്തരീക്ഷത്തിലിരുന്ന് എന്തെങ്കിലുമൊക്കെ ചെയ്യാനായിരുന്നു താൽപര്യം. തിരുവനന്തപുരത്തേക്കു വന്നിട്ട് ഇപ്പോൾ നാലുമാസമാകുന്നു. ഈ വീടിന്റെ പണിയൊക്കെ നോക്കി നടത്തി. വീടുപണി നടന്ന കാലത്തൊന്നും ഒന്നും എഴുതാനായില്ല.  എഴുതാനായി മനസ്സിലേക്ക് പുതിയ വിഷയങ്ങളൊന്നും കടന്നുവന്നില്ല. എന്നാൽ നേരത്തേ എഴുതാൻ തീരുമാനിച്ചിരുന്ന രണ്ടു കഥകളും കുട്ടികളുടെ ഒരു നോവലും പൂർത്തിയാക്കി. അതു കണ്ടപ്പോൾ അമ്മയ്ക്ക് ഇവിടെ വന്നിട്ട് എഴുതാൻ പറ്റുന്നുണ്ടല്ലോ എന്ന് അപർണ പറഞ്ഞു. ഇതെന്റെ മനസ്സിൽ പണ്ടേ കിടന്നതാണ് പൂർത്തീകരിക്കുകയേ ഉണ്ടായുള്ളൂ എന്നു ഞാൻ അവളോടു പറയുകയും ചെയ്തു. 

 

ഏതൊക്കെയാണ് ആ പുതിയ കഥകൾ? 

 

പുതിയ വീട്ടിലേക്കു മാറിയപ്പോഴും പുതുതായെന്തെങ്കിലും എഴുതണമെന്നു തോന്നിയില്ല. പറഞ്ഞല്ലോ, മനസ്സിലുണ്ടായിരുന്ന ആ രണ്ടു കഥകൾ പൂർത്തിയാക്കി. ആദ്യത്തേത് ‘എള്ളെണ്ണയുടെ മണം’ എന്ന പേരിലുള്ള കഥ. രണ്ടാമത്തേത് എഴുതി അതിന്റെ പകർപ്പെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ലാൽ വിളിച്ചത്. ‘പാതിരാനടത്തം’ എന്ന കഥ.

 

ezhuthuvarthamanangal-01

പേരുകേൾക്കുമ്പോൾത്തന്നെ വായിക്കാൻ തോന്നുന്ന കഥകൾ? 

 

എന്റെ മനസ്സിൽ ചിലപ്പോൾ ടൈറ്റിൽ സഹിതമാണ് കഥ തെളിയുക. മറന്നുപോകാതിരിക്കാനായി തലക്കെട്ട് അപ്പോൾത്തന്നെ ഡയറിയിൽ കുറിച്ചുവയ്ക്കും.   

 

പുതിയ വീടിന്റെ പേര് വ്യത്യസ്തമാണ്– ലവംഗി. എഴുത്തുകാരി തന്നെയാണോ ആ പേരിട്ടത്? 

 

സംഗീതജ്ഞൻ ബാലമുരളീകൃഷ്ണ പുതുതായി ചിട്ടപ്പെടുത്തിയ രാഗമാണത്. വീടിന് ആ പേരു തിരഞ്ഞെടുത്തത് ഞാനാണ്. ബാലമുരളീകൃഷ്ണയുടെ കച്ചേരി  ഞാൻ രണ്ടു തവണ നേരിട്ടു കണ്ടിട്ടുണ്ട്. സംഗീതത്തിനു പുറമേ ക്ലാസിക്കൽ നൃത്തവും പ്രിയമാണ്. പ്രശസ്തരായ ഒട്ടേറെ പേരുടെ പ്രകടനങ്ങൾ നേരിട്ടുകാണാൻ സാധിച്ചു. പത്മാ സുബ്രഹ്മണ്യം, ചിത്ര വിശ്വേശ്വരൻ, അലർമേൽവള്ളി അങ്ങനെയുള്ളവർ. സിനിമയിൽ ശോഭന, മഞ്ജുവാര്യർ... ഇനി വിനിതീന്റെ നൃത്തംകൂടി കാണണമെന്നുണ്ട്. 

 

വീടുമാറ്റം മാത്രമല്ല, ദേശമാറ്റം കൂടിയാണ്. ഇതെങ്ങനെ ഉൾക്കൊള്ളാനായി?

 

ശാരീരികമായ പ്രശ്നങ്ങളുള്ളതുകൊണ്ട് എനിക്കു യാത്ര കുറച്ചു ബുദ്ധിമുട്ടാണ്. പക്ഷേ ആലുവയിലാകുമ്പോൾ ഒരിടത്ത് പോവുകയെന്നത് എന്നത് ഒട്ടും ക്ലേശകരമായി തോന്നിയിട്ടില്ല. അവിടെയായിരുന്നപ്പോൾ എറണാകുളത്ത് ൈഫൻആർട്സ് ഹാളിലും മറ്റും പരിപാടികൾ കാണാൻ പോവുകയെന്നത് അധ്വാനമുള്ള സംഗതിയായിരുന്നില്ല. കാരണം എളുപ്പത്തിൽ എത്തിച്ചേരാൻ മെട്രോ ഉണ്ട്. മെട്രോ വലിയൊരു സൗകര്യമാണ്. മറ്റാരേയും ബുദ്ധിമുട്ടിക്കാതെ യാത്ര ചെയ്യാം. എനിക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നത് പ്രയാസമാണ്. വീട്ടിൽനിന്നു മെട്രോ സ്റ്റേഷനിലേക്ക് ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ. വേണമെന്നു വച്ചാൽ നടന്നും എത്താം. ആലുവയിലായിരുന്നപ്പോൾ സംഗീതവും നൃത്തവുമുൾപ്പെടെ ഒട്ടേറെ കലാപരിപാടികൾ ആസ്വദിക്കുമായിരുന്നു. ആ സാഹചര്യം ഇവിടെ വന്നപ്പോൾ ചുരുങ്ങിയതു പോലെയാണ് തോന്നുന്നത്. നിശ്ചയമായും കോവിഡ് ഒരു കാരണമാണ്. അതൊക്കെ മാറുമ്പോൾ പഴയ ജീവിതം നമുക്കു തിരിച്ചുകിട്ടിയേക്കും. 

 

സൗപർണിക അടച്ചിട്ടിരിക്കുകയാണോ? 

 

അതെ. പ്രളയത്തിൽ മുങ്ങിയതുകൊണ്ട് വീട് വല്ലാത്ത അവസ്ഥയിലായിരുന്നു. വീടുവിട്ടു വന്നിട്ട് ഇപ്പോ ആറുമാസം കഴിഞ്ഞിക്കുന്നു. കോവിഡ് കാലമായതുകൊണ്ട് തൂക്കാനും തുടയ്ക്കാനുമൊന്നും ആരെയും കിട്ടാനില്ല. പാവം വീട്.. അവിടം ഉറുമ്പിൻകൂനയായിട്ടുണ്ടോയെന്നു സംശയമുണ്ട്. തിരുവനന്തപുരത്തു താമസമാക്കിയപ്പോൾ ഇടയ്ക്കിടെ ആലുവയിൽ ചെന്നു വീടു നോക്കാമെന്നാണു കരുതിയിരുന്നത്. പക്ഷേ ഒന്നും സാധിച്ചില്ല. കോവിഡ് പ്രതീക്ഷിച്ചതിലും അപ്പുറത്തേക്കു പോയി. 

 

സൗപർണികയിൽ എഴുത്തുമുറി ഉണ്ടായിരുന്നോ? 

 

എനിക്കൊരു എഴുത്തുമുറിയേ ഉണ്ടായിരുന്നില്ല. വീട്ടിൽ ഏതെങ്കിലുമൊക്കെ ഭാഗത്ത് ഇരുന്നു കുത്തിക്കുറിക്കുകയാണ്  പതിവ്. എഴുത്തുമുറിയൊക്കെ ഉണ്ടാവുക എന്നത് ഒരു ഭാഗ്യമാണ്. കഷ്ടപ്പെട്ടാണ് ആ വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. തറയിടാനുള്ള പണം തന്നത് എന്റെ അമ്മയാണ്. തന്റെ സ്വകാര്യസമ്പാദ്യമാണ് അമ്മ അതിനായി നൽകിയത്. തറ ഇട്ടെങ്കിലേ അന്നു ബാങ്കിൽ നിന്നു ലോൺ ലഭിക്കുമായിരുന്നുള്ളൂ.. പിന്നെയും അഞ്ചെട്ടുമാസം എടുത്തു ലോണ്‍ ശരിയാക്കി കിട്ടാൻ. സൗപർണിക കൊച്ചുവീടാണ്. 650 സ്ക്വയർഫീറ്റ് വിസ്തൃതി. പുസ്തകങ്ങൾ വയ്ക്കാനൊന്നും അന്നു സ്ഥലമുണ്ടായിരുന്നില്ല. അതിനായി പിന്നീട് ചെറുതായി എക്സ്റ്റൻഡു ചെയ്തു. ഞാൻ അവിടെ വളരെ കംഫർട്ടബിൾ ആയിരുന്നു. വീടിനു തൊട്ടടുത്തു തന്നെ നല്ലൊരു ഗ്രന്ഥശാല ഉണ്ടായിരുന്നു. മികച്ച പുസ്തകങ്ങളോടെയുള്ള ലൈബ്രറി. അവിടെ നടക്കുന്ന ചർച്ചകളും സംവാദങ്ങളുമൊക്കെ കേട്ടിരുന്നു.  

 

മനസ്സിൽ ഒരു നോവലില്ലേ? എന്നു പൂർത്തിയാകും?

 

നോവൽ എഴുതാനുവള്ള സാഹചര്യം ഇതുവരെയുണ്ടായില്ല എന്നതാണു വാസ്തവം. കുടുംബം, കൊച്ചുമക്കൾ എന്നിവയ്ക്കു വേണ്ടി ഞാനും തിരക്കിലാവുകയായിരുന്നു. മക്കളെയും കൊച്ചുമക്കളെയുമൊക്കെ വീട്ടുജോലിക്കാർ നോക്കുന്നത് എനിക്ക് ആലോചിക്കാനേ പറ്റില്ല. കിടന്നാൽ പിന്നെ ഉറക്കംവരില്ല. 

അപ്പോ ആ അർഥത്തിൽ ഞാനെന്റെ എഴുത്തുജീവിതം കുറെയേറെ സാക്രിഫൈസ് ചെയ്തിട്ടുണ്ട്. കഥയെക്കാൾ വലുതാണ് നോവലിന്റെ ഘടന. നോവൽ എഴുതുന്നവർക്ക് സ്വീകാര്യത കൂടുതലാണ്. ചെറുകഥ കാലഘട്ടത്തിന്റെ സാഹിത്യമാണ്. പക്ഷേ ഞാൻ കഥയുടെ മേലെയാണ് നോവലിനെ വച്ചിരിക്കുന്നത്. നല്ലവണ്ണം ബുദ്ധിമുട്ടുള്ള ജോലിയാണ് പണിയാണ് നോവലെഴുത്ത്. ആർക്കും ഏളുപ്പത്തിൽ ഒരു നോവൽ എഴുതാനാകുമെന്നു ഞാൻ കരുതുന്നില്ല.

 

ഇതിനിടയിൽ കുട്ടികൾക്കു വേണ്ടി നോവലെഴുതി?

 

അതെ നാലെണ്ണം. സാധാരണ ഗതിയിൽ മുതിർന്നവർക്കായി എഴുതുമ്പോൾ അതു നല്ലതാണോ എന്നൊക്കെ ഞാൻ ആലോചിക്കാറുണ്ട്. എന്നാൽ കുട്ടികൾക്കായി എഴുതിയ നാലു പുസ്തകങ്ങളുടെയും കാര്യത്തിൽ എനിക്കു സംശങ്ങളില്ല. ആദ്യത്തെ നോവൽ ‘വാഴ്ത്തപ്പെട്ട പൂച്ച’ ധാരാളമായി വിറ്റുപോയി. അത് അഞ്ച് എഡിഷൻ കഴിഞ്ഞു. ‘പറക്കും കാശ്യപ്’ എന്ന രണ്ടാമത്തെ കഥാസമാഹാരം നാലുമാസം മുമ്പ് പ്രസിദ്ധീകരിച്ചു. ‘ആരോ വിളിക്കുന്നുണ്ട്’ എന്ന ബാലസാഹിത്യകൃതി താമസിയാതെ വിപണിയിലെത്തും. ‘പെൺകുട്ടി’ എന്ന, കുട്ടികൾക്കുള്ള നോവലും എഴുതി പൂർത്തിയാക്കി.

 

കൊച്ചുമക്കളുമായുള്ള സഹവാസം ആണോ കുട്ടികൾക്കുവേണ്ടിയുള്ള എഴുത്തിൽ സജീവമാകാൻ കാരണം?

 

ശരിയാണെന്നു തോന്നുന്നു. അമ്മൂമ്മവേഷം കെട്ടിത്തുടങ്ങിയതിൽ പിന്നെയാണ് ഇതെല്ലാം എഴുതിത്തുടങ്ങിയത്. ചില വിപ്ളവകാരികൾ സന്യസിക്കുന്നതുപോലെയാണെന്ന് ഞാൻ പറയാറുണ്ട്. 

 

English Summary: Ezhuthuvarthamanangal Column by T.B. Lal - Talk with writer Gracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com