കുടുംബപ്പേരുകളെക്കാൾ ശ്രേഷ്ഠമാണ് കർമംകൊണ്ടു ലഭിക്കുന്ന വിളിപ്പേരുകൾ
Mail This Article
അമേരിക്കൻ കുടിയേറ്റ ചരിത്രത്തിലെ ധീരവ്യക്തിയാണു ജോണി ചാപ്മാൻ. രാജ്യത്തിന്റെ പടിഞ്ഞാറു ഭാഗത്തേക്കു കുടിയേറ്റക്കാർ വന്നുതുടങ്ങിയ കാലത്ത് അദ്ദേഹമൊരു കാര്യം ചെയ്തു: ആപ്പിൾമരങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിലെല്ലാം ധാരാളം ആപ്പിൾചെടികൾ നട്ടുവളർത്തി. എല്ലായിടത്തും തൈകൾ വിതരണം ചെയ്യാൻ നഴ്സറികൾ സ്ഥാപിച്ചു. 40 വർഷംകൊണ്ട് ആപ്പിൾമരങ്ങൾ എല്ലായിടത്തും വ്യാപിച്ചു. ആളുകൾ അദ്ദേഹത്തെ സ്നേഹപൂർവം വിളിച്ചു തുടങ്ങി – ജോണി ആപ്പിൾസീഡ്.
ജന്മംകൊണ്ടു ലഭിക്കുന്ന കുടുംബപ്പേരുകളെക്കാൾ ശ്രേഷ്ഠമാണ് കർമംകൊണ്ടു ലഭിക്കുന്ന വിളിപ്പേരുകൾ. ജനിക്കുമ്പോൾ നൽകപ്പെടുന്ന പേര് സ്വയമറിയാതെ ലഭിക്കുന്നതാണ്. അങ്ങനെ വന്നുചേർന്ന പേരിന്റെ വലുപ്പത്തിലും സംതൃപ്തിയിലും ആയുസ്സു മുഴുവൻ വിശ്രമജീവിതം നയിക്കുന്നവരുണ്ട്. ആരും ശ്രദ്ധിക്കാതിരുന്ന പേരുകൾക്കു പ്രവൃത്തികൊണ്ട് അർഥം നൽകുന്നവരുമുണ്ട്.
ഒരായുസ്സു മുഴുവൻ ജീവിച്ചിട്ടും വീട്ടുപേരിന്റെയും സ്ഥാനപ്പേരിന്റെയും വിലാസത്തിൽ മാത്രം അറിയപ്പെടേണ്ടി വരുന്നുവെന്നത് ദൗർഭാഗ്യം തന്നെയല്ലേ? നാലുപേർ അറിയാൻവേണ്ടി എന്തു വില കൊടുത്തും ചില സ്ഥാനങ്ങളിൽ എത്താൻ ശ്രമിക്കുന്നതിനെക്കാൾ നല്ലത് സ്വന്തം അനന്യത കണ്ടെത്താൻ ശ്രമിക്കുന്നതല്ലേ? ചെയ്യുന്ന കർമങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പുനർനാമകരണ പ്രക്രിയ നടന്നാൽ എന്തു പേരായിരിക്കും തനിക്കു ലഭിക്കുക എന്നതാണ് എല്ലാവരെയും അസ്വസ്ഥരാക്കേണ്ട ചോദ്യം.
സ്ഥാനമാണു ബഹുമതികൾ നൽകുന്നതെങ്കിൽ കാലാവധി കഴിയുമ്പോൾ ആ ബഹുമാനവും നിലയ്ക്കും. സത്കർമമാണു പേരു നൽകുന്നതെങ്കിൽ കർമങ്ങൾക്കു ശേഷവും ആ പേരു നിലനിൽക്കും. ഒന്നും അവകാശപ്പെടാനില്ലാത്തതാണ് ജന്മത്തിലൂടെ ലഭിക്കുന്ന പേര്. ഒരിക്കൽ ഒഴിഞ്ഞുകൊടുക്കേണ്ടതാണ് പദവികളിലൂടെ ലഭിക്കുന്ന പേര്. സൽപേരും ദുഷ്പ്പേരും ഉണ്ട്; വ്യത്യാസം കർമങ്ങളുടേതാണ്.
English Summary : Subhadinam - Good deed ideas to make a positive impact