ADVERTISEMENT

സാഹിത്യപ്രവർത്തകസഹകരണസംഘം പ്രസിദ്ധീകരിച്ച ആദ്യ പുസ്തകമായ ‘തകഴിയുടെ കഥകൾ’പ്രസിദ്ധീകരിച്ചിട്ട് 75 വർഷം.

 

മലയാള പുസ്തകപ്രസിദ്ധീകരണചരിത്രത്തിലെ നാഴികക്കല്ലാണ് ‘തകഴിയുടെ കഥകൾ’. 1945 ഏപ്രിൽ 30ന്, സാഹിത്യപ്രവർത്തകസഹകരണസംഘം നിലവിൽ വന്നപ്പോൾ, ആദ്യം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച പുസ്തകം. അന്നു തകഴി ശിവശങ്കരപ്പിള്ള സംഘത്തിൽ അംഗമായി ചേർന്നിരുന്നില്ല. പ്രസിഡന്റ് എം.പി. പോളും സെക്രട്ടറി കാരൂർ നീലകണ്ഠപ്പിള്ളയും തകഴിയുമായി ബന്ധപ്പെട്ടു വ്യവസ്ഥകൾ അറിയിച്ചു : പുസ്തകത്തിന്റെ വില ഒന്നേകാൽ രൂപ, ആദ്യ പതിപ്പ് 1000 പ്രതി, പ്രതിഫലം 300 രൂപ. വ്യവസ്ഥകൾ അംഗീകരിച്ച തകഴി ഒരോഹരിയെടുത്ത് എഴുത്തുകാരുടെ സംഘത്തിൽ അംഗമായി. 

 

തകഴി കരാർ ഒപ്പിട്ടുകഴിഞ്ഞപ്പോഴാണ് സംഘം മൂലധനത്തെക്കുറിച്ചു ചിന്തിക്കുന്നത്. പുസ്തകം അച്ചടിക്കാനോ എഴുത്തുകാരനു റോയൽറ്റി കൊടുക്കാനോ പണമില്ല. കോട്ടയത്ത് എം.പി. പോൾസ് കോളജ് കെട്ടിടത്തിൽ വച്ചു ചേർന്ന ആദ്യ യോഗത്തിൽ സംഘാംഗങ്ങളിൽനിന്നു പിരിഞ്ഞുകിട്ടിയ ഓഹരി തുകയാണ് ആകെയുള്ള മൂലധനം. എം.പി. പോൾ, പി. ശ്രീധരൻപിള്ള, പണ്ഡിറ്റ് നാരായണദേവ്, കാരൂർ നീലകണ്ഠപ്പിള്ള, ഡി.സി. കിഴക്കെമുറി, ഡോ. എ.ജി. നായർ, പി. ദാമോദരൻപിള്ള, കെ.പി. ശിവാനന്ദൻനായർ, പി. കേശവദേവ്, നാലാങ്കൽ കൃഷ്ണപിള്ള, എൽ.സി. ഐസക്, എം.എൻ. ഗോവിന്ദൻനായർ എന്നിവരാണ് ആദ്യയോഗത്തിൽ പങ്കെടുത്തത്. ഇവർ പത്തു രൂപ വീതം അടച്ച് ഓഹരിയെടുത്ത വകയിൽ കിട്ടിയത് 120 രൂപ. അതുകൊണ്ട് കാര്യം നടക്കില്ല. ഒടുവിൽ പ്രസി‍‍‍ഡന്റ് എം.പി. പോളും സെക്രട്ടറി കാരൂരും സംഘത്തിനു പണം കടം കൊടുത്തു. 1945 ഡിസംബറിൽ ‘തകഴിയുടെ കഥകൾ’ അച്ചടിമഷി പുരണ്ടു. 1946ൽ പുസ്തകത്തിന്റെ വിതരണം കോട്ടയത്തെ നാഷനൽ ബുക് സ്റ്റാൾ ഏറ്റെടുത്തു. 

 

‘ബാലാരിഷ്ടത’ മൂലം സംഘം രണ്ടാമതൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നതു വർഷങ്ങൾക്കുശേഷമാണ്. 1949 ൽ, സി.ജെ. തോമസിന്റെ നാടകം– അവൻ വീണ്ടും വരുന്നു !

 

English Summary: 75th anniversary of the publication of Thakazhiyude Kadhakal by Sahithya prevarthaka sahakarana sankham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com