കായലരികത്തെ മധുര ഗാനം
Mail This Article
തലശ്ശേരി ബ്രണ്ണൻ ഹൈസ്കൂളിൽ അധ്യാപകൻ പാഠം എടുക്കുമ്പോൾ പിൻബഞ്ചുകാരനായ രാഘവൻ ഡസ്കിൽ താളം കൊട്ടിപ്പാടും. എങ്കിലും ചരിത്രത്തിൽ കൂടുതൽ മാർക്ക് വാങ്ങുന്ന രാഘവനോടു സുബ്രഹ്മണ്യൻ മാസ്റ്റർക്കു പ്രത്യേക സ്നേഹമായിരുന്നു. രാഘവന്റെ ഉള്ളിലെ കലാവാസന പ്രോത്സാഹിപ്പിച്ചതും സംഗീതം പഠിച്ചു വലിയ ആളാകണമെന്ന് ഉപദേശിച്ചതും അദ്ദേഹമാണ്.
എപ്പോഴും പറഞ്ഞതു പാട്ട്!
അച്ഛനെ പേടിച്ച് ടൈപ്പ് റൈറ്റിങ് പഠനത്തിന്റെ മറ പിടിച്ചാണു കെ.രാഘവൻ സംഗീതം പഠിക്കാൻ പോയിരുന്നത്. അഞ്ചു കൊല്ലത്തെ സംഗീത പഠനത്തിനു ശേഷം ജോലി തേടി ചെന്നൈയിലെത്തി. സിനിമാഭിനയ മോഹവുമായി നടക്കുന്നതിനിടയിലാണ് ആകാശവാണിയിൽ തംബുരു ആർട്ടിസ്റ്റായി ജോലി ലഭിക്കുന്നത്. തുടർന്നു ഡൽഹിയിലേക്കും കോഴിക്കോട്ടേക്കും സ്ഥലംമാറ്റം.
സിനിമാ നാടക ഗാനങ്ങൾക്ക് ഈണം നൽകാൻ അവസരം ഏറിയതോടെ ആകാശവാണിയിലെ ജോലി രാജിവച്ചു. ‘നീലക്കുയിൽ’ എന്ന സിനിമയ്ക്കായി പി.ഭാസ്കരൻ രചിച്ച ‘കായലരികത്തു വലയെറിഞ്ഞപ്പോൾ...’ എന്ന ഗാനത്തിന് ഈണവും സ്വരവും നൽകിയതോടെ കെ.രാഘവൻ പ്രശസ്തിയുടെ ഉച്ചസ്ഥായിയിലെത്തി. അക്കാലത്തു പാട്ടുകച്ചേരിയുടെ നോട്ടിസിൽ ‘നീലക്കുയിൽ രാഘവൻ’ എന്നായിരുന്നു അച്ചടിച്ചിരുന്നത്!
ഇടവേളയ്ക്കു ശേഷം വീണ്ടും കോഴിക്കോട് ആകാശവാണിയിൽ അസിസ്റ്റന്റ് മ്യൂസിക് പ്രൊഡ്യൂസറായി നിയമനം ലഭിച്ചു. റഷ്യയിൽനിന്ന് എത്തിയ സാംസ്കാരിക പ്രവർത്തകർക്കായി കോഴിക്കോട് മാനാഞ്ചിറയിൽ ഒരുക്കിയ സംഗീത പരിപാടിയിൽ, തിക്കൊടിയൻ എഴുതിയ ‘അപ്പോഴും പറഞ്ഞില്ലേ...’ എന്ന പാട്ട് അവതരിപ്പിച്ചതും പെരുമയേറ്റി.
‘ഞാൻ വലയെറിഞ്ഞതു കായലിലേക്കല്ല, കടലിലേക്കാണ്. സംഗീതത്തിന്റെ കടലിലേക്ക്. കുറേ ചെറിയ മത്സ്യങ്ങൾ കിട്ടി. രുചിച്ചുനോക്കിയവരെല്ലാം നന്നെന്നു പറഞ്ഞു, ഇപ്പോഴും പറയുന്നു. ഞാൻ ധന്യനാണ്...’–ഈ വരികളോടെയാണ് കെ.രാഘവൻ ‘മധുരമീ ജീവിതം’ എന്ന ആത്മകഥ അവസാനിപ്പിക്കുന്നത്.
കെ.രാഘവൻ
∙ജനനം: 1914 ഡിസംബർ 2 നു തലശ്ശേരിയിൽ
∙മരണം: 2013 ഒക്ടോബർ 19
∙പിതാവ്: കൃഷ്ണൻ
∙മാതാവ്: കുപ്പച്ചി
∙ഭാര്യ: യശോദ
∙മക്കൾ: വീണാധരി, മുരളീധരൻ, കനകാംബരൻ, ചിത്രാംബരി, വാഗീശ്വരി
∙കായലരികത്തു വലയെറിഞ്ഞപ്പോൾ, അപ്പോഴും പറഞ്ഞില്ലേ, എല്ലാരും ചൊല്ലണ്, എങ്ങനെ നീ മറക്കും, കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം, നാളികേരത്തിന്റെ നാട്ടിൽ, പാമ്പുകൾക്കു മാളമുണ്ട് തുടങ്ങി ഒട്ടേറെ അവിസ്മരണീയ ഗാനങ്ങൾ സമ്മാനിച്ച സംഗീതപ്രതിഭ. ∙2010 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
∙മറ്റു പ്രധാന പുരസ്കാരങ്ങൾ: ജെ.സി.ഡാനിയേൽ അവാർഡ്, കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്, മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, സ്വരലയ യേശുദാസ് അവാർഡ്, എം.ജി.രാധാകൃഷ്ണൻ പുരസ്കാരം, കമുകറ അവാർഡ്, ഖത്തർ ഐസിആർസിയുടെ ബാബുരാജ് അവാർഡ്.
പഠനം മാറ്റിവയ്ക്കേണ്ട, ക്ലാസ് റൂം വീട്ടിൽത്തന്നെ. മനോരമ തൊഴിൽവീഥിയിലൂടെ പരീക്ഷാ പരിശീനത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക
English Summary : Atmakathayanam Column : Music Director K. Raghavan