ADVERTISEMENT

ഡൽഹിയിൽ തണുപ്പത്തു വെറുതേ നടക്കുമ്പോൾ നിഴലുപോലെ കൂടെ നടക്കുന്ന ഒരാളെക്കുറിച്ച് എഴുതിയിട്ടുണ്ട് സുഗതകുമാരി – അവൾ.എവിടെയും എല്ലായ്പ്പോഴുമുണ്ട്. കവിക്കു തൊട്ടുപിന്നിൽ; ഒരു നിഴലുപോലെ. ദില്ലിയിൽ മാത്രമല്ല, മദിരാശിയിലും കലിഫോർണിയയിലും ഇങ്ങു കേരളത്തിലും.. എവിടെയും അവളുണ്ട് കവിക്കൊപ്പം. പാടാതിരിക്കാനാവില്ല അവളെക്കുറിച്ച്; ആ സങ്കൽപങ്ങൾക്കു ശബ്ദം കൊടുക്കാതിരിക്കാനും. സുഗതകുമാരിക്കവിത എന്നും അവൾക്കൊപ്പം നിന്നു; അവൾക്കുവേണ്ടി വീണ്ടും വീണ്ടും പാടി. ആ പാട്ട് തന്റെ നിയോഗമാണെന്നു തിരിച്ചറിഞ്ഞു. നാളെ സൂര്യനുദിക്കുമ്പോഴെങ്കിലും അവളുടെ പകൽ എത്തുമോ എന്ന് ആശങ്കപ്പെട്ടു.

 

സമൃദ്ധമായ ഒരു ഭൂതകാലമുണ്ട് അവൾക്ക്. പടർന്ന മരങ്ങളുടെ ചുവട്ടിൽക്കൂടി പ്രിയപ്പെട്ടവന്റെ കൈ പിടിച്ചു നടന്ന ആഹ്ലാദവതി. നിലാവു നിറഞ്ഞ മഞ്ഞുകാലത്ത് പാട്ടും പാടി ആർത്തുല്ലസിച്ചവൾ. പാടാൻ പിറന്നവൾ. പക്ഷേ, കൂടുണ്ടാക്കാൻ കൊതിച്ചെങ്കിലും തോറ്റു പിൻമടങ്ങേണ്ടിവന്നു അവൾക്ക്. ഒടുവിൽ ആഹ്ലാദകാലത്തിന്റെ അവസാനം തൊട്ടുപിന്നിൽ ഒരു ചുടുനെടുവീർപ്പായി അവൾ ഉരുകിത്തീരുന്നതു കവി അറിഞ്ഞു. അവളുടെ മിഴിനീര് കാൽക്കൽ വീണുടയുന്നു. മൈലാഞ്ചിയണിയുവാൻ അവൾക്കു കൈകളില്ല. പൂ ചൂടുവാൻ നീൾമുടിച്ചാർത്തില്ല. മധുരം നുണയുവാൻ നാവില്ല; കൈ കോർക്കുവാൻ പ്രണയവും. സുഗതകുമാരിക്ക് അവളെ ഉപേക്ഷിക്കാനാവില്ല. കണ്ടില്ലെന്നു നടിക്കാനാവില്ല. എത്രമേൽ മറന്നിട്ടും മറയാൻ കൂട്ടാക്കാതെ, എത്രമേലകറ്റീട്ടും അകലാൻ‌ കഴിയാതെ അവൾ വീണ്ടും കവിക്കൊപ്പം നടക്കുന്നു.

 

വേദനയാണെങ്കിലും അവളെ പിരിയാൻ വയ്യ. കണ്ണീരാണെങ്കിലും ആ കണ്ണുകളിലേക്കു നോക്കാതിരിക്കാൻ വയ്യ. ദുർബലമാണെങ്കിലും ആ കൈ പിടിക്കാതിരിക്കാൻ വയ്യ. തോൽക്കുമെന്നുറപ്പുണ്ടെങ്കിലും ആ പോരാട്ടം ഏറ്റെടുക്കാതിരിക്കാനും !

 

സങ്കടമൊരു പാട്ടിലൊതുക്കും പൈങ്കിളി തൻ പൂവിളിയായി സുഗതകുമാരി കവിതകൾ പെണ്ണിനുവേണ്ടി ചൊരിയുന്ന പ്രാർഥനകളാകുന്നു. നീരാർന്ന, നിലയ്ക്കാത്ത പ്രാർഥനകൾ. എവിടേയ്ക്കെങ്കിലും പോകാൻ ഇറങ്ങുമ്പോൾ, ഭൂമിയുടെ അറ്റത്തേക്കു നടക്കുമ്പോൾ ആടത്തുമ്പിൽ പിടിച്ചു പിന്നോട്ടു വലിക്കുകയാണവൾ.

 

കവി വളർത്തി വലുതാക്കിയ മാനാകാം.

വിളർത്ത മുഖവുമായി അവളാകാം.

വഴിവക്കിൽവച്ചുകണ്ട് മാറോടമർത്തിയ കിനാവാകാം.

മൂകമായ പിൻവിളിയാകാം.

 

ചെവി പൊത്തിയാലും മിഴി പൊത്തിയാലും മനസ്സ് അടച്ചുവച്ച് എങ്ങനെ നടക്കാൻ... സുഗതകുമാരി എന്ന കവി അവളെ തന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു. കവിതയിലും ജീവിതത്തിലും അവൾക്കൊപ്പം നിന്നു പോരാടി. ആ പോരാട്ടത്തിന്റെ കൂടി സദ്ഫലങ്ങളാണ് അടിച്ചമർത്തപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന, നിശ്ശബ്ദയാക്കപ്പെടുന്ന പെണ്ണിനുവേണ്ടി ഇന്ന് ഉയരുന്ന പ്രതിരോധം. എന്തിനെതിരെയാണോ താൻ പോരാടിയത് ആ പോരാട്ടം ഫലം കാണുന്നില്ലെന്നു തോന്നിയപ്പോഴൊക്കെ സങ്കടപ്പെടുകയും നിരാശയാകുകയും ചെയ്തെങ്കിലും വർദ്ധിത വീര്യത്തോടെയും തേജസ്സോടെയും കവി വാക്കുകളിൽ ഗർജ്ജിക്കുന്ന സിംഹമായി. ഉള്ളുരുക്കുന്ന വാക്കുകളിൽ അവളുടെ കരച്ചിലുകളെ വേദനയാക്കി.

 

ജീവിതത്തെയും കവിതയെയും രണ്ടായി കാണാതിരുന്ന കവി പ്രതിഷേധിച്ചതൊക്കെയും സർഗ്ഗാത്മകമായി. കവിതയുടെ വിഷയത്തോടു യോജിക്കാതിരുന്നാലും കണ്ടില്ലെന്നു നടിക്കാനാവില്ല ആ കവിതകളെ. പ്രമേയം ഇഷ്ടമല്ലെങ്കിൽക്കൂടി, ഇരുതീരങ്ങളെ തഴുകിയൊഴുകുന്ന യമുനയുടെ തീരത്തെന്നപോലെ ആ കവിതയുടെ കല്ലോലിനിയിൽ എല്ലാം മറന്നുനിന്നുപോകും ആസ്വാദകർ.

 

ഇരുട്ടു വാർന്നുപോകാറായ്, പോട്ടെ നിൽക്കുക വയ്യിനി.

ഒരിക്കൽക്കൂടിയീക്കുഞ്ഞുനെറ്റിമേലുമ്മ വയ്ക്കുക.

തിരിഞ്ഞുനോക്കാൻ പാടില്ലോടിപ്പോവുക, പോവുക

കരഞ്ഞുകൂട, വായ് പൊത്തിച്ചെവിപൊത്തിപ്പിടിക്കുക

ഉണങ്ങട്ടെ കൺകൾ, കണ്ണീർ നിറഞ്ഞാലുൾവലിക്കുക

നിറഞ്ഞ മാറിൽ വിങ്ങുന്ന പാലൊലിക്കാതെയൊപ്പുക

മുറിഞ്ഞ മാറിൽനിന്നിറ്റും ചോര വീഴാതെ പോവുക

തിരിഞ്ഞുനോക്കിടാൻ പാടില്ലോടിപ്പോവുക, പോവുക....

 

English Summary : Sugathakumari's Poems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com