മരണത്തെപ്പോലും സാധാരണമാക്കാൻ കഴിഞ്ഞ ഒരു കാലവും രോഗവും : അനൂജ അകത്തൂട്ട്
Mail This Article
ഇങ്ങനെ ഉണ്ടാകുമായിരുന്നു എന്നു ചിന്തിക്കാനോ മുൻകൂട്ടി കാണാനോ കഴിയാത്ത അനുഭവങ്ങളും തിരിച്ചറിവുകളും നൽകിയ വർഷമാണു കടന്നു പോകുന്നത്. കോവിഡ് മഹാമാരിയുടെ ആഘാതങ്ങൾ വിവിധ തുറകളിൽ ജീവിക്കുന്നവരെ വ്യത്യസ്തങ്ങളായ അനുപാതത്തിലാണു സ്പർശിച്ചത്. വികസിത രാജ്യങ്ങളടക്കം പകച്ചു നിന്ന പ്രതിസന്ധിയെ മനുഷ്യരാശി അതിജീവിക്കുന്നതിന്റെ സൂചനയാണു പുതിയ വർഷം നൽകുന്ന പ്രത്യാശ. എന്നെ സംബന്ധിച്ചു, ഡൽഹി പോലൊരു മഹാനഗരത്തിൽ ഇത്രയും ഏകാന്തമായി കഴിയാനാകും എന്ന തിരിച്ചറിവാണു പോയ വർഷം നൽകിയത്.
ജോലിയുമായി ബന്ധപ്പെട്ടു 3 വർഷമായി ഒരു സർദാർജിയുടെ വാടക വീട്ടിലാണു ഞാനും എന്റെ നായ്ക്കുട്ടിയും കഴിയുന്നത്. മഹാമാരി പിടിമുറുക്കിയതോടെ ചുറ്റിനും രോഗികളുടെ എണ്ണവും മരണങ്ങളും കൂടിവന്നു. തീർത്തും ഒറ്റപ്പെട്ടു വീട്ടിൽ ഒറ്റയ്ക്കു കഴിയുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. എപ്പോഴും ചിരിച്ചുകൊണ്ടു സുഖവിവരം തിരക്കിയിരുന്ന വീട്ടുടമ സർദാർജിയെ ഒരു ദിവസം കോവിഡ് കൊണ്ടുപോയി. മരണത്തെപ്പോലും സാധാരണമാക്കാൻ കഴിഞ്ഞ ഒരു കാലവും രോഗവും. വീടിനു പുറകിലുള്ള ഇടുങ്ങിയ തെരുവിലെ നായ്ക്കൾക്കു ഭക്ഷണം നൽകാൻ ഇറങ്ങുന്നതു മാത്രമായിരുന്നു ഒന്നു രണ്ടു മാസത്തോളം പുറം ലോകവുമായി ഉണ്ടായിരുന്ന ഒരേയൊരു ബന്ധം. നാട്ടിലേക്കുള്ള തിരിച്ചുവരവു പല കാരണങ്ങൾ കൊണ്ടു നീണ്ടുപോയി. അതു സാധ്യമാകുന്നതാണു പുതുവർഷത്തെ വലിയ പ്രതീക്ഷ.
English Summary: Anooja Akathoot writes on her experiences in 2020