ജീവിതം മുഴുവന്‍ സ്നേഹം തേടി അലഞ്ഞു, അജ്ഞാതനായി അന്ത്യ യാത്ര, ഇത് ബേക്കൺന്റെ കഥ
Mail This Article
ഒരു കണ്ണാടിയാണ് ആ കൗമാരക്കാരന്റെ ജീവിതം മാറ്റിമറിച്ചത്. വീട്ടിലുണ്ടായിരുന്ന വലിയ ആള്‍ക്കണ്ണാടി. അമ്മയുടെ അടിവസ്ത്രം ധരിച്ച് കണ്ണാടിക്കു മുന്നില്‍ നിന്ന് സ്വന്തം ശരീര സൗന്ദര്യം ആസ്വദിച്ച കുട്ടിയെ അച്ഛന് വീട്ടില്‍ നിന്നു പുറത്താക്കി. അതിനുമുന്‍പു തന്നെ സ്ത്രീസഹജമായ പെരുമാറ്റങ്ങള്‍ മകനില്‍ കണ്ടതില്‍ ക്ഷുഭിതനായിരുന്നു പിതാവ്. ലിപ്സ്റ്റിക് പുരട്ടുകയും അസാധാരണമായി ഒരുങ്ങുകയും ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോഴൊക്കെ അദ്ദേഹം മകനെ വിലക്കിയതുമാണ്.
എന്നാല്‍ ഹൃദയത്തിന്റെ ആജ്ഞകളെ ധിക്കരിക്കാന്‍ കുട്ടിക്കു കഴിഞ്ഞില്ല. ഒടുവില്‍ വീടിന്റെ വാതില്‍ തനിക്കു പിന്നില്‍ എന്നെന്നേക്കുമായി അടഞ്ഞപ്പോള്‍ അവന് തെരുവിലേക്കിറങ്ങി. ലണ്ടനിലെ സ്വവര്‍ഗ്ഗ സ്നേഹികളുടെ കൂട്ടായ്മയിലേക്ക്. രാത്രി മുഴുവന്‍ തുറന്നിരിക്കുന്ന മദ്യശാലകളിലേക്ക്. ഓരോ ദിവസവും മുന്നോട്ടുകൊണ്ടുപോകാന്‍ ചെറിയ മോഷണങ്ങളും. അഴുക്കുചാലുകളില്‍, ഓടകളില്‍, തെരുവോരങ്ങളില്‍, അധോലോകത്തിന്റെ ഇടനാഴികളില്‍ അവന് വളര്‍ന്നു. മുതിര്‍ന്നു. അജ്ഞാതനായി അവസാനിക്കേണ്ടിയുന്ന ജന്മം.
എന്നാല്‍ കാലം അവനുവേണ്ടി കാത്തുവച്ചതു മറ്റൊന്നായിരുന്നു. ലോകപ്രശസ്തി. യൗവനത്തിന്റെ തുടക്കത്തില്‍ ചിത്രം വരച്ചുതുടങ്ങി. തുടക്കത്തിലെ പരാജയത്തില്‍ മനംനൊന്ത് അടുത്ത 10 വര്‍ഷത്തോളം വരയ്ക്കാതിരുന്നു. എന്നിട്ടും വരകളിലേക്കും വര്‍ണങ്ങളിലേക്കും അവന് മടങ്ങിവന്നു. ഫ്രാന്‍സിസ് ബേക്കണ്‍ എന്ന പേര് ലണ്ടനിലും പിന്നീട് ബര്‍ലിനിലും ഒടുവില്‍ കലാകാരന്മാരുടെ സ്വര്‍ഗമായ പാരിസിലും അറിയപ്പെട്ടുതുടങ്ങി. കൂടുവിട്ടു കൂടുമാറിയും പുരുഷ സൗഹൃദങ്ങളിലും മദ്യത്തിലും അഭയം കണ്ടെത്തിയും ബേക്കണ്‍ ചിത്രരചന തുടര്‍ന്നു. 20-ാം നൂറ്റാണ്ടിലെ എണ്ണപ്പെട്ട ചിത്രകാരന്മാരില് ഒരാളായി പേരെടുത്തു.
1992 ഏപ്രില്‍ മാസത്തിലാണു ഫ്രാന്‍സിസ് ബേക്കണ്‍ മരിച്ചത്. സ്പെയിനിലെ മാഡ്രിഡില്‍. ജീവിതം പോലെതന്നെ നാടകീയമായിരുന്നു മരണവും.അവസാന നാളുകളെക്കുറിച്ചു വളരെക്കുറച്ചു കാര്യങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ.
ഡോക്ടര്‍മാരെ ധിക്കരിച്ച് 82-ാം വയസ്സിന്റെ അവശതകള്ക്കിടിയില് അദ്ദേഹം സ്പെയിനില്‍ എത്തിയത് അവസാനത്തെ കാമുകനെ കാണാന്‍. ജോസ് കപ്പേളോ എന്ന ബാങ്ക് ഉദ്യോഗസ്ഥനെ. മാഡ്രിഡില്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കകം അദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ശ്വസന സംബന്ധമായ പ്രശ്നങ്ങളും വൃക്കരോഗവും വളരെ നാളായി അലട്ടിക്കൊണ്ടിരുന്നു. ആറു ദിവസം ആശുത്രിയിലെ അത്യാഹിത വിഭാഗത്തില്‍. മെഴ്സിഡസ് എന്നൊരു കന്യാസ്ത്രീയാണ് അവിടെ അദ്ദേഹത്തെ പരിചരിച്ചത്. മാഡ്രിഡില്‍ അദ്ദേഹത്തിനു പരിചയക്കാര് ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ ഒരാള്‍ പോലും കാണാന്‍ എത്തിയതുമില്ല. സ്പാനിഷ് നന്നായിട്ട് അറിവില്ലാത്ത ബേക്കണ്‍ അവസാനത്തെ ആറു ദിവസങ്ങളില്‍ പറഞ്ഞത് അത്യാവശ്യം വാക്കുകള്‍ മാത്രം.
ആശുപത്രിയിലെത്തി ഒരാഴ്ചയ്ക്കകം ആരും കരയാനില്ലാതെ, ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ അദ്ദേഹം മരിച്ചു. തന്റെ മരണം ആരെയും അറിയക്കരുതെന്ന് അദ്ദേഹം ആശുപത്രി അധികൃതരോടു പറഞ്ഞിരുന്നു. മുനിസിപ്പല്‍ സെമിത്തേരിയില്‍ സംസ്കരിക്കണമെന്നും. ആ ആഗ്രഹം നിറവേറപ്പെട്ടു. മരിച്ചു സംസ്കരവും കഴിഞ്ഞതിനുശേഷം മാത്രമാണ് ചിത്രകാരന്റെ മരണം ലോകം അറിഞ്ഞത്. അതായിരുന്നു ബേക്കണ്‍ ആഗ്രഹിച്ചതും. ജീവിതം മുഴുവന്‍ സ്നേഹം തേടി അലഞ്ഞ അദ്ദേഹം അജ്ഞാതനായി ലോകത്തോടു യാത്ര പറഞ്ഞു. എന്നാല്‍ അവസാനത്തെ ആറു ദിവസത്തെ ബേക്കണിന്റെ ജീവിതം ഇപ്പോള്‍ ഒരു നോവലിലൂടെ പുനഃസൃഷ്ടിക്കുകയാണ് മാക്സ് പോര്‍ട്ടര്‍. ദ് ഡെത്ത് ഓഫ് ഫ്രാന്‍സിസ് ബേക്കണ്‍ എന്ന അസാധാരണ കൃതിയിലൂടെ.
ഏഴ് അധ്യായങ്ങള്‍ മാത്രമാണു നോവലിലുള്ളത്. ഓരോ അധ്യായവും എട്ടു പേജുകള്‍ വീതം. മെഴ്സിഡസിനോട് കിടക്കയില്‍ തന്റെ അരികില്‍ ഇരിക്കാന്‍ ബേക്കണ്‍ ആവശ്യപ്പെടുന്നതാണു തുടക്കം. ഇനിയല്പം വിശ്രമിക്കൂ എന്ന മെഴ്സിഡസിന്റെ വാക്കുകളില്‍ അവസാനവും. ഇതിനിടെ പിന്നിട്ട ജീവിതത്തെ ഓര്‍ത്തെടുക്കുന്ന ബേക്കണെ മാക്സ് പോര്‍ട്ടര്‍ അവതരിപ്പിക്കുന്നു. കുട്ടിക്കാലം മുതലുള്ള ഓര്‍മകള്‍. അനാഥമായ അലച്ചിലുകള്‍. ആലംബമറ്റ ബന്ധങ്ങള്‍. ലഹരിയുടെ കുത്തൊഴുക്കില്‍ നഷ്ടപ്പെട്ട ദിവസങ്ങള്‍. യാഥാര്ഥ്യത്തിലധിഷ്ഠിതമാണ് നോവല്‍: എന്നാല്‍ ഭാവനാത്മകമായ പുനഃസൃഷ്ടിയും.
ധൂര്‍ത്തപുത്രനായി ജീവിച്ച ബേക്കണ്‍ ജീവിതകാലത്ത് അംഗീകരിക്കപ്പെട്ടില്ലെങ്കിലും മരണശേഷം പ്രതിഭയായി ബഹുമതികള്‍ക്ക് അര്‍ഹനായിരുന്നു. ഇരുട്ടില്‍ പുതഞ്ഞുപോയ ആ ജീവിതം അതിന്റെ എല്ലാ സങ്കീര്‍ണതകളോടും കൂടി ഇപ്പോള്‍ അക്ഷരങ്ങളില്‍ പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നു. കാലം ബേക്കണിനുവേണ്ടി കാത്തുവച്ച ഏറ്റവും ഉന്നതമായ പുരസ്കാരം. ചിത്രകലയിലെ ഒരു അസാധാരണ പ്രതിഭയുടെ ഉയിര്ത്തെഴുന്നേല്പും.
English Summary: The Death of Francis Bacon Book by Max Porter