പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടണോ, അതോ വളരണോ?
Mail This Article
കൊള്ളസംഘത്തലവൻ സന്യാസിയുടെ അടുത്തെത്തി പറഞ്ഞു. പുതുവർഷത്തിൽ എനിക്കു നന്നാകണം, എല്ലാ ദുശ്ശീലങ്ങളും നിർത്തണം. സന്യാസി പ്രായശ്ചിത്തം വിധിച്ചു. താൻ നൽകുന്ന കുരിശും ചുമന്ന് മരുഭൂമി കടന്നു പുതിയ നാട്ടിലെത്തി ജീവിക്കുക. അയാൾ സന്തോഷത്തോടെ കുരിശും ചുമന്നു യാത്ര തുടങ്ങി. ദിവസങ്ങൾ കഴിയുന്തോറും അയാൾ ക്ഷീണിതനായി. കുരിശിന്റെ ഭാരം കൂടിവരുന്നതുപോലെ തോന്നി. അവസാനം കുരിശിന്റെ നീളം അയാൾ നേർപകുതിയായി കുറച്ചു. അൽപംകൂടി മുന്നോട്ടു നടന്നപ്പോൾ താൻ ജീവിക്കേണ്ട ഗ്രാമം കണ്ടു. പക്ഷേ ഒരു കിടങ്ങ് കടന്നുവേണം അപ്പുറത്തെത്താൻ. ചാടിക്കടക്കാനോ ഇറങ്ങിക്കയറാനോ കഴിയില്ല. കുരിശ് കുറുകെ വച്ച് കടക്കാൻ തീരുമാനിച്ചു. പക്ഷേ അതിന് നീളം പോരായിരുന്നു.
എല്ലാ ക്ലേശങ്ങളും ദുരന്തപര്യവസായിയല്ല. ചിലതൊക്കെ പുനർനിർമാണത്തിനും പുനക്രമീകരണത്തിനും വേണ്ടിയാണ്. പ്രശ്നങ്ങളെ ഒഴിവാക്കുന്നതല്ല പ്രശ്നങ്ങളോടുള്ള മനോഭാവം മാറ്റുന്നതാണു പ്രധാനം. ഒരു പ്രതിബന്ധത്തിനും അതിൽത്തന്നെ നശീകരണശേഷിയില്ല. ആളുകളുടെ പ്രതികരണത്തിന് അനുസരിച്ചാണ് ഓരോ വിഘ്നവും പ്രതിപ്രവർത്തിക്കുന്നത്. ഒരേ തടസ്സം ചിലരുടെ യാത്രകൾക്ക് പൂർണവിരാമം ഇടുകയും ചിലരുടെ യാത്രകൾക്ക് പുതിയ തുടക്കം കുറിക്കുകയും ചെയ്യും. പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടുന്നവരും പ്രതിസന്ധികളിലൂടെ വളരുന്നവരുമുണ്ട്. എല്ലാ ചുമടുകളും ഒഴിവാക്കാൻ ശ്രമിക്കുന്നവർക്ക് അവരുടെ ഒഴിവാക്കൽ ശീലം ബാധ്യതയാകും. ചുമടുകൾ സമ്മാനിക്കുന്ന ശാരീരികശേഷിയും പ്രയോജനവും ചുമട് എടുക്കാത്തവർക്കു ലഭിക്കില്ല. പാതിവഴിയിൽ ഉപേക്ഷിച്ച ഭാണ്ഡക്കെട്ടുകളായിരുന്നു പിന്നീടുള്ള ജീവിതത്തിന്റെ സമ്മാനപ്പൊതികൾ എന്നു തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന കുറ്റബോധത്തിൽ നിന്നു പിന്നെങ്ങനെ കരകയറും?
English Summary : Subhadinam - How to face problems in your life?