മറ്റുള്ളവരുടെ സങ്കടങ്ങളോടു മുഖം തിരിച്ച് ഹൃദയശൂന്യരാകരുത്
Mail This Article
ചെക്കോവിന്റെ ‘ദുഃഖം’ എന്ന കഥ. അയോണ എന്ന കുതിരവണ്ടിക്കാരന്റെ ഏക മകൻ മരിച്ചു. ആ സങ്കടരാത്രികളിലൊന്നിൽ അദ്ദേഹത്തിനു സവാരിക്കു കിട്ടിയത് കർക്കശക്കാരനായ ഒരു സർക്കാർ ഉദ്യോഗസ്ഥനെയാണ്. വേർപാടിന്റെ വേദനയിൽ അലക്ഷ്യമായി വണ്ടി ഓടിച്ചതുകൊണ്ട് കുതിര വഴിമാറിയത് അയാൾ അറിഞ്ഞില്ല. വഴിനീളെ ശകാരിച്ച ഉദ്യോഗസ്ഥനോടു തന്റെ മകൻ മരിച്ച വിവരം അയോണ പറഞ്ഞെങ്കിലും അതു ഗൗനിക്കാതെ വണ്ടി വേഗം ഓടിക്കാനാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. പിന്നീട് കയറിയ മൂന്നു ചെറുപ്പക്കാരോടും അയാൾ തന്റെ വിഷമം പറഞ്ഞെങ്കിലും താൽപര്യം കാണിക്കാതെ അവരും പറഞ്ഞത്, എല്ലാവരും ഒരുദിവസം മരിക്കേണ്ടതല്ലേ എന്ന്. കുതിരലായത്തിലെത്തി തന്റെ സുഹൃത്തിനോടു സങ്കടം പങ്കുവയ്‌ക്കാൻ നോക്കിയപ്പോൾ അയാളാകട്ടെ നല്ല ഉറക്കത്തിലാണ്. അവസാനം അയോണ വിഷമം മുഴുവൻ തന്റെ കുതിരയോടു പറഞ്ഞു. യജമാനന്റെ ദുഃഖം മുഴുവൻ അതു തലകുനിച്ചുനിന്നു കേട്ടു.
ഏറ്റവും വലിയ സങ്കടങ്ങൾ പങ്കുവയ്‌ക്കാൻ ചിലപ്പോൾ ഒരാൾപോലുമുണ്ടായേക്കില്ല. പറയാൻ വെമ്പുന്ന ഒട്ടേറെപേർ ഉണ്ടെങ്കിലും കേൾക്കാൻ മനസ്സുള്ളവർ വളരെ ചുരുക്കമാകും. സ്വന്തം കാര്യങ്ങളുടെ തിരക്കുകൾക്കിടെ ആർക്കും കേൾവിക്കാരന്റെ വേഷമണിയാൻ താൽപര്യമില്ല. ഒരുനിമിഷം സംസാരം നിർത്തി ഒന്നു ശ്രദ്ധിച്ചാൽ മൗനം വാചാലമാകുന്നതു കാണാം. മുഖത്തു നോക്കി നടന്നാൽ കാണാം സംസാരിക്കുന്ന കണ്ണുകളും വിറങ്ങലിക്കുന്ന ചുണ്ടുകളും. കാതു കൂർപ്പിച്ചു നിന്നാൽ കേൾക്കാം താളം നഷ്‌ടപ്പെടുന്ന ഹൃദയമിടിപ്പിന്റെയും വറ്റുന്ന ഉമിനീരിന്റെയും സ്വരം. മുഴുവൻ കേൾക്കാൻ തയാറുള്ളവരുടെ മുന്നിൽ പ്രശ്‌നങ്ങൾ പാതി പറയുമ്പോഴേ പ്രതിവിധിയാകും. കേട്ടതിനു ശേഷമുള്ള നിർദേശങ്ങൾ അല്ല, കേൾവി തന്നെയാണു പരിഹാരം.
സങ്കടങ്ങളോടു മുഖം തിരിക്കുന്നത് ഹൃദയശൂന്യരാണ്. തൻകാര്യങ്ങളുടെ വിളംബരത്തിനിടെ തന്റേതല്ലാത്ത ശബ്‌ദങ്ങളെല്ലാം അവർക്ക് അരോചകമായിരിക്കും. സ്വന്തം വിപ്ലവ ഗാനങ്ങളുടെ ഇരമ്പലിനിടയിൽ അപരന്റെ വിലാപങ്ങൾക്ക് ഇടവും പ്രാധാന്യവും കുറയരുത്.
English Summary : Subhadinam - What It means to be a good listener?