ADVERTISEMENT

തന്റെ ആറാമത്തെ നോവൽ ഈ വർഷം ഇറങ്ങുമെന്ന പ്രതീക്ഷ പങ്കുവച്ച് ഇംഗ്ലിഷ് നോവലിസ്റ്റ് അനീസ് സലീം. പരസ്യകമ്പനിയുടെ ക്രിയേറ്റീവ് ഡയറക്ടറായി 20 വർഷത്തോളമായി കൊച്ചിയിൽ സ്ഥിരതാമസമാക്കിയ വർക്കല സ്വദേശി അനീസിന്റെ ഈ കൃതി തയാറാകുന്നത് 3 വർഷത്തെ ഇടവേളയ്ക്കു ശേഷമാണെന്ന സവിശേഷതയുമുണ്ട്. 2017ൽ പ്രസിദ്ധീകരിച്ച ‘ദ് സ്മോൾ ടൗൺ സീ’ ആണ് അനീസ് അവസാനമായി എഴുതിയ നോവൽ. 

3 വർഷത്തെ ഇടവേള എഴുത്തിൽനിന്നെടുത്ത അനീസ് ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന നോവൽ കോവിഡ് കാലത്തിനുശേഷമാണ് വരുന്നതെങ്കിലും നോവലിൽ കോവിഡോ ക്വാറന്റീനോ കടന്നുവരില്ല. കാരണം അതു നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിഷയവും പരിസരവുമാണ്. നോവൽ ഈ വർഷം പൂർത്തിയാക്കും. എഴുത്തുകാരനാവാൻ ആഗ്രഹിച്ചു നടത്തിയ യാത്രകളിൽ അനീസിനെ ഏറെയാകർഷിച്ച ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് നോവൽ. ചരിത്രത്തിൽ നടത്തിയ ഏറെ ഗവേഷണങ്ങൾക്കൊടുവിലാണ് ഇതെഴുതുന്നത്. 

കൊച്ചിയിൽ പരസ്യകമ്പനിയിലാണ് ജോലിയെങ്കിലും അനീസ് വീട്ടിൽതന്നെയാണ് ജോലി തുടരുന്നത്. മുംബൈയിൽനിന്ന് കൊച്ചിയിലെത്തിയത് ലോക്ഡൗണിനു വെറും 3 ദിവസം മുമ്പാണ്. അന്ന് മുംബൈയിൽനിന്ന് മടങ്ങാനായിരുന്നില്ലെങ്കിൽ കുറേകാലം മുംബൈയിൽ കഴിയേണ്ടിവന്നേനെയെന്ന് അദ്ദേഹം ഓർമിക്കുന്നു. ജോലി ആവശ്യാർഥവും സ്വന്തമായും ഏറെ യാത്രകൾ നടത്തിയിരുന്ന അനീസ് മാർച്ചിനുശേഷം പുറംലോകം കണ്ടിട്ടില്ല. എളമക്കര പരിസരത്തുനിന്ന് അധികമൊന്നും ദൂരെ പോകാറില്ല. വീട്ടിലെ ഒരു മുറി ഓഫിസായി മാറിയപ്പോൾ, മറ്റു 2 മുറികൾ സ്കൂളായും മാറിക്കഴിഞ്ഞുവെന്നതാണ് കോവിഡ് വരുത്തിയ മാറ്റമെന്ന് അദ്ദേഹം പറയുന്നു. കോവിഡിലാണ് നാം ജീവിക്കുന്നതെങ്കിലും അത്രയും സമകാലികനായി എഴുത്തിൽ അതു രേഖപ്പെടുത്താൻ‌ ഇപ്പോൾ തനിക്കാവില്ലെന്ന് അനീസ് സലീം തുറന്നുപറയുന്നു. കുറേകാലം കഴിഞ്ഞാൽ ഒരുപക്ഷേ താൻ കോവിഡിനെക്കുറിച്ച് എഴുതിയേക്കാം. 

english-writer-anees-saleem-article-image

ആകസ്മികതകളാണ് അനീസ് സലീമിന്റെ എഴുത്തുജീവിതത്തിലുടനീളം. ആദ്യ മൂന്നു പുസ്തകങ്ങളും പ്രസാധകർ തിരിച്ചയച്ചിട്ടും തളരാതെ മൂന്നാമത്തെ പുസ്തകം പൂർത്തിയാക്കി. എന്നാൽ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുത്തതാവട്ടെ ആദ്യപുസ്തകവും. ആദ്യ 2 പുസ്തകങ്ങളും എഴുതിത്തീർത്തിട്ടും പ്രസിദ്ധീകരിക്കാൻ ആരെയും കിട്ടാത്തതിനെത്തുടർന്നാണ് അനീസ് ശൈലിയൊന്നു മാറ്റിപ്പിടിച്ചത്. അൽപം ലളിതമായ രീതിയിലെഴുതിയ ഈ മൂന്നാമത്തെ നോവലാണ് ഡൽഹിയിലെ ലിറ്റററി ഏജന്റിന്റെ കണ്ണിലുടക്കിയത്. തുടർന്ന് വിഖ്യാത പ്രസാധകരുമായി അദ്ദേഹം കരാറുറപ്പിച്ചു. എന്നാൽ താങ്കളുടെ കൈവശം എഴുതിയ മറ്റു പുസ്തകങ്ങളുണ്ടോ എന്ന ചോദ്യത്തിൽ എല്ലാം മാറിമറിഞ്ഞു. 

അനീസ് തന്റെ ആദ്യനോവലുകൾ അയച്ചുകൊടുത്തു. ഏറെ ഗൗരവത്തോടെ അദ്ദേഹം എഴുതിയ ആദ്യപുസ്തകമാണ് അവർ ആദ്യം പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുത്തതും. തുടർന്ന്, എഴുതിയ ക്രമത്തിൽതന്നെ മൂന്നു നോവലുകളും പ്രസിദ്ധീകൃതമായി. ആദ്യപുസ്തകം പ്രസിദ്ധീകരിക്കാൻ 20 വർഷത്തിലേറെ കാത്തിരുന്നുവെങ്കിലും പ്രസിദ്ധീകരിച്ച നോവലുകളെല്ലാം വായനക്കാർ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്ന സന്തോഷമുണ്ട് അനീസിന്. നിരവധി പുരസ്കാരങ്ങൾക്കൊപ്പം 2018ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനും അദ്ദേഹം അർഹനായി. 

Egnlish Summary : Anees Salim's Sixth novel will be released soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com