പറുദ്ദീസയെന്നു തോന്നിച്ച ആ വരവുകൾ
Mail This Article
ഇറ്റാലിയൻ കവി പട്രിസ്യ കവാലിയുടെ കവിതയിൽ You arrive like this, as always, to spread the suspicion of paradise എന്ന തിരിവിൽ ഞാൻ ഉറഞ്ഞു. പറുദീസയെന്ന സന്ദേഹം പരത്തിയ ആ വരവുകൾ എനിക്കറിയാം, എനിക്കതു മറക്കാനാവില്ല. ഒരു നേരിയ വെട്ടത്തിൽനിന്ന് എനിക്കു നിന്നെ അറിയാം, അന്തരീക്ഷത്തിലെ പൊടിയിൽനിന്നും പക്ഷികളുടെ നിർത്താസ്വരങ്ങളിൽനിന്നു വരെ അറിയുന്നു. obsessive performance of birds എന്നാണു പക്ഷിക്കരച്ചിലുകളെപ്പറ്റി കവിമൊഴി. ഇനി പക്ഷികളല്ല എങ്കിൽ അതു മറ്റെന്തെങ്കിലും സ്വരങ്ങളാവാം.
പരിചിതമല്ലാത്ത വീടുകളിൽ ഞാൻ താമസിച്ചിട്ടുണ്ട്. അവിടെ പാർക്കുമ്പോൾ ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങൾക്കു വേണ്ടിയാണു തനിക്കു നൊസ്റ്റാൾജിയ തോന്നുന്നതെന്നും കവി എഴുതുന്നു. പട്രിസ്യ കവാലിയിൽ ഓരോ കവിതയും ദുരൂഹതയോടെയാണ് അവസാനിക്കുന്നത്. എന്നിട്ടെന്തു സംഭവിച്ചു എന്ന ചോദ്യം ചിലപ്പോൾ നാം ചോദിച്ചേക്കാം. പക്ഷേ, ഞാൻ അവിടെനിന്നും മുന്നോട്ടു പോയി. സന്ദേഹമുള്ള ചില വരവുകൾ ഞാൻ ഓർക്കുക തന്നെ ചെയ്തു.
1) കക്കാടു കോയയെ ഞാൻ ഇടയ്ക്കെല്ലാം ഓർക്കാറുണ്ട്. എൺപതുകളിൽ എന്റെ നാട്ടിലെ തീപിടിച്ച ഒരു എഴുത്തുകാരൻ. ബീഡിതെറുപ്പുകാരനായ കോയയുടെ കഥകൾ ചില വാരികകളിലൊക്കെ വന്നിരുന്നു. ഒരു തൂവാല തലയിൽ ചുറ്റി പിന്നിലൊരു നീളൻ കെട്ടിട്ടു കോയ വരും. സാഹിത്യചർച്ചാവേദികളിൽ (കല കലയ്ക്കു വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ...) ക്ഷുഭിതനായി വാദിച്ച് ഇടയ്ക്ക് ഇറങ്ങിപ്പോകും. അദ്ദേഹം കഥകളെഴുതി വച്ച കടലാസുകൾ എന്നെ ഒരിക്കൽ കാണിച്ചു തന്നു. പേന കൊണ്ടല്ല, ഒരു നീല റീഫിൽ കൊണ്ടായിരുന്നു എഴുത്ത്. ബീഡി തെറുക്കാനിരിക്കുന്ന പുൽപായയുടെ അടിയിൽ ഈ കടലാസുകൾ എപ്പോഴുമുണ്ടാകും. കോയാക്കയുടെ സംസാരം ഹൃദ്യമായിരുന്നു. കാഴ്ചപ്പാടുകൾ വൈചിത്ര്യം നിറഞ്ഞതും. പിന്നീട് അദ്ദേഹം ഞങ്ങളുടെ നാട്ടിൽനിന്നുപോയി.
‘സൂസന്നയുടെ ഗ്രന്ഥപ്പുര’ ഇറങ്ങിയപ്പോൾ കോയാക്കയ്ക്ക് ഒരു കോപ്പി കൊടുക്കണമെന്നു ഞാൻ ആഗ്രഹിച്ചു. അദ്ദേഹം എവിടെയെന്ന് എനിക്കറിയില്ലായിരുന്നു. പഴയ സുഹൃത്തുക്കൾ വഴി അന്വേഷിച്ചു. അദ്ദേഹം കരിമ്പൻ എന്ന സ്ഥലത്താണെന്നു കേട്ടു. പിന്നെ അറിഞ്ഞു, കുറെ വർഷം മുൻപേ കക്കാടുകോയ മരിച്ചുപോയി.
2) ഡിസംബർ അവസാനവാരം ഞാൻ എന്റെ സ്വന്തം ഊരിലായിരുന്നു. അതിരാവിലെ എണീറ്റു ഭാര്യക്കൊപ്പം ചുറ്റാൻ പോയി. മലകൾക്കിടയിലൂടെ സൂര്യൻ ഉയർന്നുവരുന്നതു കണ്ടു. ആ കുന്നിനു മുകളിൽ നിൽക്കേ ഒരു മലയിൽനിന്നു മറ്റൊന്നിലേക്കു കാറ്റ് മെല്ലെ അടർന്നുപൊങ്ങി. ഇടങ്ങൾ അതിന്റെ ഓരോ തിരിവും ചെരിവും ഗന്ധവും വാരിക്കെട്ടി വന്നു. മരങ്ങൾക്കിടയിലൂടെ താഴേക്കിറങ്ങി നടന്നെങ്കിൽ എന്റെ പഴയ വീടു കണ്ടേനേ. മണ്ണിൽ ഒരു കീടമോ മണ്ണിന്നടിയിൽ കിഴങ്ങോ പോലെ, അജ്ഞാതമായ ഒരുപാടു പാർപ്പുകൾക്കൊപ്പം എനിക്ക് അഹങ്കാരിയായി കഴിയാമായിരുന്നു.
3) സ്കൂളിലെ എൻസിസി മാഷ് ഒരേ കാര്യം തന്നെ ആവർത്തിച്ചുകൊണ്ടിരിക്കും. ഞാൻ പത്രപ്രവർത്തകനായി ജോലി തുടങ്ങിയപ്പോൾ അദ്ദേഹം വിചാരിച്ചത്, ഞാൻ കഥയെഴുതാൻ പോകുന്നുവെന്നാണ്. അതിനുശേഷം ഓരോവട്ടം കാണുമ്പോഴും എവിടെയാണു നിന്റെ കഥകൾ, നീ ഒരു കഥയും എഴുതുന്നില്ലേ എന്നെല്ലാം ചോദിച്ചു നിരന്തരം വെറുപ്പിച്ചു. മാഷ് റിട്ടയർ ചെയ്തശേഷം ഞങ്ങൾ തമ്മിൽ കാണാതായി. നാട്ടിലേക്കുള്ള എന്റെ പോക്കും കുറഞ്ഞു. എട്ടുപത്തു കൊല്ലം മുൻപ് ഒരു അവധിക്കു വീട്ടിൽ പോയി. രാവിലെ പതിനൊന്നായി. തിണ്ണയിൽ കിടന്നു ഞാൻ ഉറങ്ങിപ്പോയി. ഒച്ച കേട്ടു കണ്ണുതുറക്കുമ്പോൾ എൻസിസി മാഷ് മുന്നിൽ നിൽക്കുന്നു. എവിടെയാണു നിന്റെ കഥ എന്നു ചോദിച്ച് ഒച്ചയിട്ടു. വീട്ടിലുള്ളവർ വന്ന് എത്തി നോക്കിയിട്ടു പോയി. കട്ടൻചായ പോലും കുടിക്കാതെ ഒരേ ശകാരം ആവർത്തിച്ച് അദ്ദേഹം ഇറങ്ങിപ്പോയി.
4) പ്രീഡിഗ്രി പഠനകാലത്തു ഞാൻ രണ്ടുവർഷം അറക്കുളത്ത് ഒറ്റമുറിയിൽ താമസിച്ചിട്ടുണ്ട്. എനിക്ക് ഒരു മണ്ണെണ്ണ സ്റ്റൗ ഉണ്ടായിരുന്നു. കഞ്ഞിയും കറിയും വയ്ക്കാൻ. ആ ലോജിന്റെ മുറ്റത്ത് ഒരു പുളിമരം. റോഡിനപ്പുറം എതിർവശത്തെ വീട്ടിൽ ഒരു മുറിയിലെ വിളക്ക് രാത്രി 11 വരെ പ്രകാശിക്കും. രാവിലെ അഞ്ചിനു വീണ്ടും തെളിയും. രാത്രിയിലെ ആകെയിരുട്ടിൽ ആ ഒറ്റവിളക്കു സമയത്തിന്റെ രണ്ട് അടയാളങ്ങളായി, അദൃശ്യമായ ഹൃദയമിടിപ്പായി എനിക്കൊപ്പം ജീവിച്ചു.
5) രണ്ടുവർഷത്തിനുശേഷം കോതമംഗലത്തുനിന്നു ബസിൽ കയറി അറക്കുളത്തേക്കു വീണ്ടും പോയി. ഒരു പള്ളിപ്പെരുന്നാളിന്. എന്റെ രണ്ടു കൂട്ടുകാരുണ്ടായിരുന്നു അവിടെ. തിരക്കിനിടയിൽ മറ്റൊരുവനെക്കൂടി കണ്ടു. ഞാൻ അറക്കുളത്തു താമസിക്കവേ അവൻ മിക്കവാറും അവധിദിവസങ്ങളിൽ എന്റെ മുറിയിൽ വരുമായിരുന്നു. അവന്റെ ചേട്ടൻ കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്ത ദിവസം രാത്രി ഞങ്ങൾ ആ വീട്ടിൽ പോയിരുന്നു. ഭയങ്കരമായ ഒരു ഗന്ധം അവിടെയുണ്ടായിരുന്നു. അതുകൊണ്ട് അവന്റെ കൂടെ തൊട്ടടുത്ത കടത്തിണ്ണയിൽ രാത്രി മുഴുവനും ഇരുന്നു. പക്ഷേ പിന്നീടു ഞങ്ങൾ പിണങ്ങി. പള്ളിപ്പെരുന്നാളിനു കണ്ടപ്പോൾ അവൻ പറഞ്ഞു, നീ എന്റെ വീട്ടിൽ വരണം. അവിടെ ഉറങ്ങാം. കീടനാശിനിയുടെ ഗന്ധം എന്റെ ഉള്ളിൽ കുരുങ്ങി. അവൻ പറഞ്ഞു, ഞങ്ങൾ ഇപ്പോൾ വേറൊരു വീട്ടിലാണു താമസം. നീ വരണം. അവന്റെ വീട്ടിലേക്ക് ഒരു റബ്ബർതോട്ടത്തിനു നടുവിലൂടെയുള്ള വെട്ടുകല്ലുകൾ കയറിയാണു പോയത്. ടോർച്ച് ഇടയ്ക്കിടെ മാത്രം മിന്നിച്ചു. അതിനാൽ ഇരുട്ടിൽ തപ്പിത്തടഞ്ഞു വീടെത്താൻ. ആ കുഞ്ഞുവീടു കണ്ടതോടെ എന്റെ ഹൃദയം മുങ്ങിത്താണു. അടുക്കളയിലിരുന്നു ഞങ്ങൾ മീൻകറി കൂട്ടി ചോറുണ്ടു. ഉറങ്ങാറായപ്പോൾ തിണ്ണയിൽ ഒരു പായ വിരിച്ചു. അതിനു മീതെ അവന്റെ പെങ്ങൾ ഒരു സാരി വിരിച്ചു. റബ്ബർ തോട്ടത്തിലെ ഇരുട്ടിലെ ശബ്ദങ്ങൾ കേട്ടു ഞങ്ങൾ രണ്ടുപേരും തിണ്ണയിൽ ആ പായയിൽ കിടന്നു. കുറെക്കഴിഞ്ഞപ്പോൾ ആകാശത്തു മിന്നലുകളുണ്ടായി. മഴ പെയ്താൽ നനയുമോ എന്നു ഞാൻ ശങ്കിച്ചു. മിന്നലുകൾക്കു കീഴെ ഗാഢമായ നിദ്രയിലേക്ക് അനായാസം ആണ്ടുപോയ ആ രാത്രിയെ ആണു പറുദ്ദീസയുടെ സന്ദേഹം എന്നു ഞാൻ വിളിക്കുന്നത്.
English Summary: Ezhuthumesha Column written by Ajay P Mangattu, A poem brings back memories of my experiences in life