ADVERTISEMENT

‘നക്ഷത്രത്തരി’കളിൽ മറഞ്ഞിരുന്ന കവിതകളുടെ വിസ്മയം പ്രണയ ദിനത്തിൽ വായനക്കാരിലെത്തും. കവിതകൾക്കൊപ്പം ചിത്രങ്ങളുമടങ്ങുന്ന വിസ്മയ മോഹൻലാലിന്റെ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ ഈ പതിനാലിനു പുറത്തിറങ്ങുകയാണ്. പുസ്തകം പ്രകാശനം ചെയ്യുന്നതായി അറിയിച്ചു കൊണ്ടുള്ള സന്തോഷ വാർത്ത അച്ഛൻ മോഹൻലാൽ കഴിഞ്ഞ ദിവസം പങ്കു വച്ചിരുന്നു. രാജ്യാന്തര പ്രസാധകരായ പെൻഗ്വിനാണ് പ്രസിദ്ധീകരണം.

അഭിനയകുടുംബത്തിന്റെ ചലച്ചിത്രസഞ്ചാരങ്ങളിൽനിന്നു വഴി മാറിയാണു വിസ്മയയുടെ പുതിയ യാത്ര. വായനയുടെയും വരകളുടെയും ലോകത്തു ജീവിച്ചിരുന്ന അനിയത്തിയിലെ എഴുത്തുകാരിയെ കണ്ടെത്തിയത് ചേട്ടൻ പ്രണവ്. മനസ്സിൽ തോന്നുന്നതെല്ലാം വിസ്മയ നോട്ടുപുസ്തകത്തിൽ കുത്തിക്കുറിച്ചു തുടങ്ങിയത് ചില വർഷങ്ങൾക്കു മുൻപാണ്. അവിചാരിതമായി അവ വായിക്കാനിടയായ പ്രണവ് അതിലൊരു പുസ്തകത്തിന്റെ സാധ്യതയുണ്ടെന്നു സൂചിപ്പിക്കുകയായിരുന്നു. ആഗ്രഹം പങ്കിട്ടപ്പോൾ അച്ഛനിൽനിന്നും അമ്മ സുചിത്രയിൽനിന്നും കിട്ടിയതു പൂർണ പിന്തുണ.

ഒഴുക്കിനു നിയന്ത്രണങ്ങളില്ലാത്ത, യാത്രയെന്നും ലക്ഷ്യമെന്നും വേർതിരിവില്ലാത്ത മാനുഷിക വികാരനദിയിലൂടെയുള്ള പ്രവാഹമെന്നാണ് പെൻഗ്വിൻ പുസ്തകത്തെക്കുറിച്ചു പറയുന്നത്. കാത്തിരിപ്പുകളുടെ ഇടനേരങ്ങളിൽ പലപ്പോഴായി കുറിച്ചിട്ട, ലളിതമായ കവിതകളാണു തന്റേതെന്ന് വിസ്മയയുടെ വാക്കുകൾ.

പുസ്തകം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള ലിങ്ക് ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും ഷെയർ ചെയ്താണ് പ്രണവ് അനിയത്തിക്കുള്ള പിന്തുണയറിയിച്ചത്. ഉദ്യമത്തിന് ആശംസകൾ നേരുന്നതിനൊപ്പം, മകളുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്യുന്നത് അച്ഛനെന്ന നിലയിൽ അഭിമാനകരമായ നിമിഷമാണെന്ന സന്തോഷം മോഹൻലാലും പങ്കു വച്ചു. പുസ്തകത്തിന് ആമുഖമെഴുതിയിരിക്കുന്നതും ലാൽ തന്നെ.

എന്റെ കവിതകളുറക്കെ വായിക്കൂ,

അവ നിശ്വാസത്തിലെടുക്കുമ്പോ-

ളൂറി വീഴുന്നോരക്ഷരങ്ങളെ രുചിക്കൂ.

നിറങ്ങൾ പിറവിയെടുക്കുന്നതു കേൾക്കുന്നുണ്ടോ?

കടലാസു താളുകൾ കാലാന്തരങ്ങളിലേക്കു നിങ്ങളെ കൂടെക്കൂട്ടുന്നത് അറിയൂ.

ഹൃത്തടമൊന്നു തുറന്ന് അൽപമിടമുണ്ടാക്കൂ.

വരൂ,

അകത്തു കടന്ന് ആ നക്ഷത്രത്തരികൾ,

മിന്നുന്ന ആ മധുരക്കട്ട പരന്നൊഴുകുന്നതൊന്നു കാണൂ.

പ്രണയ ദിനത്തിലേയ്ക്കായി വിസ്മയ കരുതി വച്ചിരിക്കുന്ന നക്ഷത്രപ്പൊട്ടുകൾ വിസ്മയമാകുമെന്നു തന്നെ പ്രതീക്ഷിക്കാം

English Summary : Vismaya Mohanlal's book of poems to be released on Valentine's Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com