സ്വയം മാറാൻ തയാറാകാതെ വള്ളം കെട്ടിയിട്ടു തുഴയുന്നവർ, ഉരുകാതെ ഉയർച്ചയില്ല
Mail This Article
ഉരുകാതെ ഉയർച്ചയില്ല. ഉലയാനോ മാറാനോ തയാറാകുന്നില്ലെങ്കിൽ ആഗ്രഹിക്കുന്നതെല്ലാം നേടാനോ ലക്ഷ്യം വയ്ക്കുന്നതെല്ലാം സ്വന്തമാക്കാനോ കഴിയില്ല. ഏതു വളർച്ചയും ചില രൂപമാറ്റങ്ങൾ ആവശ്യപ്പെടുന്നുണ്ട്. പ്രായപൂർത്തിയാകുന്നതു ശാരീരിക വളർച്ച മാത്രമല്ല, മാനസിക വളർച്ചയും കൂടിയാണ്. രൂപാന്തരത്തിനു തയാറാകാത്തവരെല്ലാം അസംസ്കൃതവസ്തുക്കളായി തുടരുകയേയുള്ളൂ. പരിവർത്തനത്തിനു വിധേയരാകുന്നവർക്കു മാത്രം അവകാശപ്പെട്ടതാണ് മൂല്യവർധന. ഒരേ അവസ്ഥയിൽ തുടർന്നുകൊണ്ട് വൈവിധ്യാനുഭവങ്ങളും വൈശിഷ്ട്യവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ വള്ളം കെട്ടിയിട്ടു തുഴയുന്നവരാണ്. ഒന്നും കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ തയാറല്ലെങ്കിൽ പരിമിത കാലത്തിനു ശേഷം ‘ഉപയോഗരഹിതമാകുക’ എന്ന മാർഗമേ ശേഷിക്കുകയുള്ളൂ.
സഞ്ചരിക്കേണ്ട വഴികളിലെ ആകസ്മികതയിലും അധ്വാനത്തിലും ആകുലപ്പെട്ട് യാത്ര തുടങ്ങാത്തവരും പാതിവഴിയിൽ പിന്മാറിയവരും സ്വന്തം രൂപമാറ്റത്തെ ഭയപ്പെടുന്നവരാണ്. സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ് അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള അടിയന്തര വഴി.
ഇടപെടുന്നവരിലും കൈകാര്യം ചെയ്യുന്നവയിലും അവനവനെ ദർശിക്കാൻ കഴിഞ്ഞാൽ എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും. അശുദ്ധവും സംസ്കരിക്കപ്പെടേണ്ടതുമായവ എല്ലാവരിലുമുണ്ട്. ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന തിളക്കം ഏതിലുമുണ്ട്. ശ്രദ്ധയോടെ കണ്ടെത്തുക എന്നതാണു പ്രധാനം. ഹ്രസ്വദൃഷ്ടിയുള്ളവർ നിലവിലുള്ള അഴുക്കു കണ്ടെത്തും; ദീർഘദൃഷ്ടിയുള്ളവർ ഉള്ളിലുള്ള അഴക് കണ്ടെത്തും.
English Summary : Subhadinam - Can there be progress without change?