ADVERTISEMENT

ലാത്തി കാണുന്നിടത്തെല്ലാം ഓടിച്ചെന്നു അടി വാങ്ങിക്കുന്ന ശീലമുണ്ടായിരുന്നു എകെജിക്ക്. ഇതൊരു അതിശോക്തിയല്ല. ‘എന്റെ ജീവിത കഥ’ എന്ന ആത്മകഥയിൽ എകെജി തന്നെ പറയുന്നതാണിത്. നാടിന്റെ ഒരറ്റം മുതൽ  മറ്റേ അറ്റം വരെ ഓടിനടക്കുക, വലിയ യോഗങ്ങളിൽ പ്രസംഗിക്കുക, പൊതുപണിമുടക്കുകളിലും കർഷകസമരങ്ങളിലും പങ്കെടുക്കുക, പൊലീസുകാരെ ശകാരിക്കുക, ജയിലിൽ പോകുക, സന്ദർഭമില്ലാത്തിടത്തും ജയിലിൽ പോകാനുള്ള സന്ദർഭം സൃഷ്ടിക്കുക, അവിടെപ്പോലും ലാത്തിചാർജിനും ഏറ്റുമുട്ടലിനും അവസരമുണ്ടാക്കുക.. ഇതൊക്കെയായിരുന്നു എന്റെ രാഷ്ട്രീയ ജീവിതചര്യയെന്ന്  അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 

 

വക്കീലോ ജഡ്ജിയോ ഡോക്ടറോ ആകാൻ മോഹിക്കാതെ എക്കാലവും ജനങ്ങൾക്കിടയിൽ പണിയെടുക്കാനുള്ള സൗകര്യവും സ്വാതന്ത്യ്രവും ആണ് അദ്ദേഹം ആഗ്രഹിച്ചത്. അച്ഛൻ പേരുകേട്ട സാമൂഹിക പരിഷ്കർത്താവായതിനാൽ എകെജിക്ക് ചെറുപ്പം മുതൽ പൊതുകാര്യങ്ങളിൽ യഥേഷ്ടം പങ്കെടുക്കാനും  ജനങ്ങളുമായി ഇടപഴകാനും കഴിഞ്ഞിരുന്നു. വടക്കേ മലബാറിലെ കാടാച്ചിറയിൽ അച്ഛൻ ഒരു ഇംഗ്ലിഷ് സ്കൂൾ സ്ഥാപിച്ചിരുന്നു. വടക്കേ മലബാർ നായർ സൊസൈറ്റിയുടെ ആരംഭം മുതൽ അതിന്റെ സെക്രട്ടറിയായിരുന്നു അച്ഛൻ.  അച്ഛന്റെ  ആഗ്രഹങ്ങൾക്ക് എതിരായി  സ്കൂളിൽ പോക്ക് നിർത്തിയ എകെജിക്ക് പിന്നീട് അച്ഛന്റെ സമ്മർദത്തിനു വഴങ്ങി അധ്യാപക ജോലി ഏറ്റെടുക്കേണ്ടി വന്നു. 

 

പെരളശ്ശേരി ബോർഡ് സ്കൂളിലും കോഴിക്കോട്ടെ മദ്രസ മുഹമ്മദീയ സ്കൂളിലും  അധ്യാപകനായിരുന്നു. നല്ല അധ്യാപകന് ജനങ്ങളുടെ നേതാവാകാൻ കഴിയും എന്ന തിരിച്ചറിവുണ്ടായത് ഇക്കാലത്താണ്. ഖാദി പ്രചാരണത്തിലും വിദേശവസ്ത്ര ബഹിഷ്കരണത്തിലും പ്രവർത്തിച്ച അദ്ദേഹം മുഴുവൻ സമയവും രാജ്യസേവനത്തിനിറങ്ങാൻ തീരുമാനിച്ചു അധ്യാപക ജോലി രാജിവച്ചു. സ്വാതന്ത്യസമരത്തിന്റെ ഭാഗമായ നിയമനിഷേധ സമരത്തിൽ പങ്കെടുത്തതിന്  അറസ്റ്റിലായി കണ്ണൂർ, വെല്ലൂർ ജലിലുകളിൽ അടയ്ക്കപ്പെട്ടു. 

 

സോഷ്യലിസ്റ്റ്  പാർട്ടിയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ എകെജി ഗുരുവായൂർ സത്യഗ്രഹത്തിലും ഉപ്പ് സത്യഗ്രഹത്തിലും പങ്കെടുത്തു, കർഷകപ്രസ്ഥാനം അടക്കമുള്ള വിപ്ലവ പ്രസ്ഥാനങ്ങളിലെല്ലാം സജീവമായി പ്രവർത്തിച്ചു ജനനേതാവായി. രാഷ്ട്രീയമായി എന്നെ വളർത്തിയെടുത്തത് ഇഎംഎസ് നമ്പൂതിരിപ്പാടും പി.കൃഷ്ണപിള്ളയുമാണെന്നു അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്.  

 

സ്വാതന്ത്യസമര പോരാട്ടങ്ങളിൽ മുൻനിരയിൽ ഉണ്ടായിരുന്ന അദ്ദേഹം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ കണ്ണൂർ ജയിലിൽ ഏകാന്ത തടവുകാരനായിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു മദ്രാസ് ഗവൺമെന്റ്  ഇഎംഎസ് അടക്കമുള്ള നേതാക്കളെയെല്ലാം ജയിൽ മോചിതരാക്കിയെങ്കിലും എകെജിയെ വിട്ടയച്ചില്ല.  ഏതു ലക്ഷ്യത്തിനുവേണ്ടിയാണോ തന്റെ യൗവനം മുഴുവൻ‌ ചെലവഴിക്കുകയും ജയിലിൽ കിടക്കുകയും ചെയ്യുന്നത്, ആ ലക്ഷ്യം നിറവേറിയതിൽ ആഹ്ലാദിച്ചെങ്കിലും സ്വതന്ത്ര ഇന്ത്യയിലും ഒരു തടവുകാരനായി കഴിയേണ്ടി വന്നതിൽ അദ്ദേഹം ഏറെ വേദനിക്കുകയും ചെയ്തു.  

 

ജനങ്ങളെ, പ്രത്യേകിച്ച് തൊഴിലാളികളെ സേവിച്ചും അവരുടെ അവകാശങ്ങൾക്കു വേണ്ടി നിരന്തരം പൊരുതിയും സംഭവ ബഹുലമായിരുന്ന എകെജിയുടെ ജീവിതത്തിലും ദുരിതങ്ങളുടെ നിഴൽപ്പാടുകൾ ഏറെയുണ്ടായിരുന്നു. മാറിയുടുക്കാൻ വസ്ത്രമില്ലാത്തതിനാൽ പത്തും പതിനഞ്ചും ദിവസം ഒരേവസ്ത്രം ധരിച്ചു കഴിഞ്ഞുകൂടിയ കാലം. ഉറക്കം നടപ്പാതയിലും ആറ്റു തീരങ്ങളിലുമായിരുന്നു. വഴിയമ്പലങ്ങളിൽ രാമനാമം പാടിയിരുന്നും അമ്പലത്തിൽ പൂജാരിയുടെ സഹായിയായും വെറും രണ്ടരയണ കൊണ്ട് നാലുദിവസം ഭക്ഷണം കഴിക്കേണ്ടി വന്നപ്പോഴും ഊരുചുറ്റിയുള്ള പാ‍ർട്ടി പ്രവർത്തനം മുടക്കിയിരുന്നില്ല. വണ്ടിക്കൂലിക്കും  ഭക്ഷണത്തിനും ആരെയെങ്കിലും ആശ്രയിക്കേണ്ട ഗതികേടുണ്ടായിരുന്നുവെന്നു മാത്രം. വെല്ലൂരിൽ തടവിൽ കഴിയുമ്പോൾ  സാഹസികമായി ജയിൽ ചാടിയതും അതിനുശേഷമുണ്ടായ ഭീകരമായ ഒളിവുജീവിതവും ആത്മകഥയിൽ വിവരിക്കുന്നുണ്ട്.

 

literaure-athmakathayanam-column-by-dr-mk-santhosh-kumar-on-a-k-gopalan
എ.കെ.ഗോപാലൻ

എ.കെ.ഗോപാലൻ (എകെജി)

മുഴുവൻ പേര്: ആയില്യത്ത് കുറ്റിയാരി ഗോപാലൻ

ജനനം: : 1904  ഒക്ടോബർ 1 ന് കണ്ണൂരിൽ

ഭാര്യ: സുശീല ഗോപാലൻ

മകൾ: ലൈല

മരണം: 1977 മാർച്ച് 22

 

സാമൂഹിക പ്രവർത്തകനും തൊഴിലാളി നേതാവുമായിരുന്ന എ.കെ.ഗോപാലൻ അഞ്ചു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ, ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലായ വ്യക്തി എന്നീ നിലകളിലും പ്രശസ്തി നേടി. 

 

പ്രധാന കൃതികൾ: 

 

എന്റെ ജീവിത കഥ, ഹരിജനം, ഞാൻ ഒരു പുതിയലോകം കണ്ടു, എന്റെ വിദേശപര്യടനത്തിലെ ചില ഏടുകൾ. 

 

English Summary : Athmakathayanam Column by Dr. M. K. Santhosh Kumar - A. K. Gopalan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com