ADVERTISEMENT

‘മുടിഞ്ഞ കുളി’, ഇങ്ങനെ ഒരു ശീർഷകം ഏതെങ്കിലും നാടകത്തിന് ആരെങ്കിലും പ്രതീക്ഷിക്കുമോ? രചയിതാവ് എൻ.എൻ.പിള്ള ആണെങ്കിൽ പ്രതീക്ഷിക്കണം. ഇത് പിള്ളയുടെ രസകരമായ ഒരു ഏകാങ്കത്തിന്റെ ശീർഷകമാണ്. അതു പകരുന്ന കൗതുകം നാടകത്തിലുടനീളം നിലനിർത്താൻ കഴിഞ്ഞതാണ് എൻ.എൻ.പിള്ളയിലെ രചയിതാവിന്റെ മിടുക്ക്. ഇൗ നാടകം നടക്കുന്നത് നഗരത്തിലെ ഒരു മുന്തിയ ഹോട്ടലിലെ റൂമിലാണ്. അവിടെയുള്ള കുളിമുറിക്കകത്തുനിന്നു പുറത്തു കടക്കാൻ ബുദ്ധിമുട്ടുന്ന സ്ത്രീയുടെ ബഹളത്തിലാണ് നാടകം ആരംഭിക്കുന്നത്. തൊട്ടടുത്ത മുറിയിലെ യുവാവ് സ്ത്രീയുടെ ബഹളം കേട്ട് അകത്തു വരികയും കുടുങ്ങിപ്പോയ വാതിൽ തുറന്നുകൊടുക്കുകയും ചെയ്യുന്നു. പോരാത്തതിന് സ്ത്രീയുടെ ആവശ്യപ്രകാരം അവർ നിന്ന കുളിമുറിയിലെ ലീക്കുള്ള പൈപ്പ് അടച്ചു കൊടുക്കുകയും വെള്ളം നഷ്ടമാകാതെ നോക്കുകയും ചെയ്തു. എന്നാൽ ഇരുവരും കുളിമുറിയിൽനിന്ന് ഇറങ്ങുന്ന സമയത്ത് സ്ത്രീയുടെ ഭർത്താവ് മുറിയിലേക്കു കടന്നുവന്നു. ഇരുവരും തമ്മിൽ അനാശാസ്യം നടന്നതായി അയാൾ ആരോപിക്കുന്നു. 

യുവാവ് നിഷേധിക്കുന്നു. പച്ചക്കള്ളം പറഞ്ഞ് തന്നെ അപമാനിക്കരുതെന്ന് അപേക്ഷിക്കുന്നു. എന്നാൽ കുളിമുറിയിൽ നിന്ന യുവതി അനാശാസ്യം നടന്നില്ലെന്ന് തറപ്പിച്ചു പറയുന്നില്ല.  സത്യം പറഞ്ഞാലും ഭർത്താവ് വിശ്വസിക്കില്ല എന്നതാണ് അവളുടെ ന്യായം. യുവാവ്  ഗത്യന്തരമില്ലാത്ത അവസ്ഥയിലായി. ഇൗ ഉൗരാക്കുടുക്കിൽനിന്ന് തന്നെ ഒഴിവാക്കിത്തരണമെന്ന് അയാൾ അപേക്ഷിക്കുന്നു. 

ഒടുവിൽ ‘ഏഴായിരം രൂപ നൽകിയാൽ തൽക്കാലം ഞാനൊരു വിട്ടുവീഴ്ചയ്ക്ക് തയാറാ’ണെന്ന് ഭർത്താവ് സമ്മതിക്കുന്നു. യുവാവ് ആ ഒത്തുതീർപ്പിന് വഴങ്ങുന്നു. മുറിയിൽ പോയി പണം എടുത്തുവരാൻ യുവാവിനെ പക്ഷേ ഭർത്താവ് അനുവദിക്കുന്നില്ല. 

writer-nn-pillai
എൻ. എൻ. പിള്ള

യുവാവിന്റെ അനുവാദത്തോടെ അയാളുടെ മുറിയിൽ പോയി ഭർത്താവു തന്നെ 7000 രൂപയും എടുത്തു വരുന്നു. യുവാവിനെ അയാൾ വിട്ടയയ്ക്കുന്നു. പിന്നീട് ഭാര്യയുടെയും ഭർത്താവിന്റെയും ആഹ്ളാദപ്രകടനമാണ്, യുവാവിനെ കബളിപ്പിച്ചതിൽ. എന്നാൽ അൽപസമയത്തിനകം ആ മുറിയിൽ എത്തുന്ന ഇൻസ്പെക്ടറും പൊലീസ് സംഘവും ഭാര്യയെയും ഭർത്താവിനെയും അറസ്റ്റുചെയ്യുന്നു. കാരണം യുവാവ് നൽകിയ 7000 രൂപയും കള്ളനോട്ടായിരുന്നു. മുടിഞ്ഞ കുളിയുടെ  കഥ ഇങ്ങനെ ചുരുക്കാം. കടുവയെ കിടുവ പിടിക്കുന്ന പ്രമേയം, അതിന്റെ രസാത്മകത ഒട്ടും ചോരാതെയുള്ള രചനാ രീതി. 

English Summary : N.N. Pillai's one act play - Mudinja Kuli

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com