ADVERTISEMENT

ഉന്നത കുടുംബത്തിലെ ആളുകൾ മരണമടയുമ്പോൾ കരയാനായി കാശിന് ആളുകളെ വിളിക്കും. ഇങ്ങനെ കരയാനായി പോകുന്നവരാണ് രുഡാലികൾ. ആർത്തലച്ച് തലതല്ലി അവർ കരയും. മനസ്സിൽ യാതൊരു അടുപ്പവും തോന്നാത്ത ഒരാൾക്ക് വേണ്ടി... 

 

ഡൽഹി യാത്രയിൽ രുഡാലിയായി ജോലി ചെയ്തിരുന്ന സ്ത്രീയെ പരിചയപ്പെട്ട കഥ ഹൃദയസ്പർശിയായി പറയുകയാണ് എഴുത്തുകാരി ഫൗസിയ കളപ്പാട്ട്.

 

ഫൗസിയ കളപ്പാട്ട് പങ്കുവെച്ച അനുഭവകുറിപ്പിന്റെ പൂർണ്ണ രൂപം

 

ഡൽഹിയിൽ ചെന്നാൽ ഷോപ്പിംഗ് മാത്രം നടത്തി പോരാൻ തോന്നില്ല.. കുറച്ച് കൂട്ടുകാരുണ്ട്. അവരെ കാണും. തനിയെ ഒന്ന് ചുറ്റിനടക്കാൻ ഇഷ്ടമുള്ള ഒരു നഗരം കൂടിയാണെനിക്ക്  ഡൽഹി.. 

 

അങ്ങനെ ഒറ്റയ്ക്ക് ചുറ്റാനിറങ്ങിയ ഒരു വൈകുന്നേരം... ഇത്തരം യാത്രകളിൽ ഞാനെന്നെ തന്നെ ചതിക്കും.. കഴിക്കല്ലേ ട്ടോ എന്ന് സ്ഥിരമായി വീട്ടിൽ മറ്റുള്ളവരെ ഉപദേശിക്കുന്ന സാധനങ്ങളിൽ ചിലതെങ്കിലും വാങ്ങി കഴിച്ച് ഓ, സാരമില്ല വല്ലപ്പോഴുമാകാം എന്ന് സ്വയം ആശ്വസിക്കുന്ന സമയം കൂടിയാണ് ഇത്തരം യാത്രകൾ...

 

ഒരു പാക്കറ്റ് ലേയ്സും, കൊക്കകോളയുടെ ചെറിയ ബോട്ടിലും ബാഗിലിട്ട് ഞാനിറങ്ങി...

നേരെ പോയത് ഇന്ത്യാ ഗേറ്റിലേക്കാണ്.. 

അമർ ജവാൻ ജ്യോതി. 

എത്ര തവണ ഡൽഹി പോയാലും അവിടെ പോകാതെ മടങ്ങാറില്ല.. രാജ്യരക്ഷയ്ക്ക് വേണ്ടി അത്യാവശ്യമായി വന്നാൽ നാട്ടുകാരെയും പട്ടാളത്തിലെടുക്കും എന്ന് കേട്ടാൽ കൈ പൊക്കി ഞാനുണ്ടേ എന്ന് പറഞ്ഞ് ചാടിയിറങ്ങും എന്ന് ഇടയ്ക്ക് പറയാൻ തോന്നാറുള്ളതും ഇവിടെ ഇടയ്ക്ക് വരുന്നത് കൊണ്ടാണ്...

 

അവിടെ ചെന്നിറങ്ങിയതും കുറെ പയ്യന്മാർ ചുറ്റും കൂടി. രണ്ട് മിനിറ്റിനുള്ളിൽ ഫോട്ടോ എടുത്ത് പ്രിന്റ് കൈയ്യിൽ തരും.. സ്റ്റുഡിയോ ടെക്നിക്സ് അരച്ചുകലക്കി കുടിച്ച ഭർത്താവുള്ള എന്നോടോ ബാല എന്ന ഭാവത്തിൽ ഞാൻ അവരെ നോക്കി..

എന്തേലുമാവട്ടെ ഓരോ വരവും ഓരോ അനുഭവമാണല്ലോ...

ഞാനൊന്ന് കറങ്ങി വരാമെന്ന് അവരോട് പറഞ്ഞിട്ട് മുന്നോട്ട് നടന്നു... 

 

പയ്യന്മാരാകട്ടെ പറഞ്ഞത് കേൾക്കാതെ പുറകെയുമുണ്ട്... വരുന്ന ടൂറിസ്റ്റുകൾക്ക് ഫോട്ടോ എടുത്ത് കിട്ടുന്ന വരുമാനം കൊണ്ട് അവന്റെ വീട്ടിൽ എത്ര പേർ വിശപ്പടക്കും? അതോ ഇവരൊക്കെ വീട്ടിൽ സഹായിക്കുന്നുണ്ടാകുമോ? പല ചിന്തകൾ മനസ്സിലിട്ടുരുട്ടി ഞാൻ നടന്നു.. അമർജവാൻ ജ്യോതിയിലേക്ക് നോക്കി അല്പനേരം പ്രാർത്ഥിച്ചു.. അപ്പോഴും ബഹൻ ജീ എന്ന് വിളിച്ചു കൊണ്ട് അവർ പിന്നാലെയുണ്ട്. വലിയ ശല്യമായല്ലോ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാനൊരു ബഞ്ചിലിരുന്നു...

ലേസും കൊറിച്ച് കോളയും ഇടയ്ക്ക് കുടിച്ചു കൊണ്ട് പരിസരത്തൊക്കെ കണ്ണ് പായിച്ച് ചെറിയ തണുത്ത കാറ്റിന്റെ സുഖത്തിൽ ഞാൻ സ്വസ്ഥമായിരിക്കാൻ ശ്രമിച്ചു. 

ഫോട്ടോയെടുക്കാൻ ഞാനെപ്പോഴാണോ റെഡിയാകുന്നത്, അപ്പോൾ എന്നെ ഒപ്പിയെടുക്കാൻ ക്യാമറയുമായി പയ്യന്മാർ ചുറ്റും നടക്കുന്നുണ്ട്. അവരുടെ ക്ഷമ പരീക്ഷിക്കാൻ ഞാനും തീരുമാനിച്ചു.

 

അപ്പോഴാണ് ഒരു സ്ത്രീ എന്റെ അടുത്തെത്തിയത്. രാജസ്ഥാനി സ്ത്രീകളുടെ പോലെയായിരുന്നു അവരുടെ വേഷം. കൈയ്യിൽ നിറയെ വെള്ളിവളകൾ.. കാതിൽ വലിയ കമ്മൽ, വെള്ളിയിൽ തിർത്ത ചിത്ര പണികളുള്ള മാല, മൂക്കുത്തി... കൈയ്യിൽ വിൽക്കാൻ വേണ്ടിയുള്ള കമ്മലും മാലകളും വളകളും.

 

അവർ എന്റെ നേരെ കമ്മലുകൾ കോർത്തിട്ട സ്റ്റാന്റ് നീട്ടി. അവരുടെ ചിരി വളരെ നിഷ്കളങ്കമായിരുന്നു. എനിക്കെന്തോ അവരോട് പറയാനാവാത്ത ഒരു അടുപ്പം തോന്നി.. ഞാനവരോട് ഇരിക്കാൻ പറഞ്ഞു.. വഴിക്കച്ചവടക്കാരെ അടുപ്പിക്കരുതെന്നും മോഷണം ശീലമാണ് ഇവർക്കൊക്കെ എന്നും കൂട്ടുകാരൊക്കെ പറഞ്ഞു തന്നത് അവരുടെ ചിരിയിൽ മുങ്ങിപ്പോയി..

അന്നന്നത്തെ അന്നത്തിനുള്ള വകയുണ്ടാക്കാൻ ഓടുമ്പോൾ എവിടെയാണ് കിന്നരിക്കാൻ സമയം? എന്ന ഭാവത്തിലവരെന്നെ നോക്കി.

 

അവരുടെ നോട്ടത്തിലെ ചോദ്യം എനിക്ക് മനസ്സിലായി. ഞാനവരുടെ കൈകളിലെ സാധനങ്ങളിലേയ്ക്ക് ഒന്നോടിച്ച് നോക്കി. അഞ്ചോ ആറോ ജോഡി കമ്മലും പത്തോ പന്ത്രണ്ടോ വളകളും മൂന്നോ നാലോ മാലകളുമുണ്ട് ബാക്കി വിറ്റഴിക്കാൻ കൈയ്യിൽ....

 

‘‘ദീദി, യേ സബ് കിത് നാ ഹോഗാ ?’’

 

എന്റെ ചോദ്യം കേട്ട് അവരുടെ കണ്ണുകൾ വിടർന്നു...

‘‘ബേടി, കുച്ച് കം കർക്കർ  ദേഗാ’’

അവരുടെ കണ്ണിൽ പ്രതീക്ഷയുടെ നാളങ്ങൾ...

 

അവർ എന്റെ അടുത്തിരുന്ന് ഓരോന്നായി നിരത്തി ബഞ്ചിൽ വെച്ചു. നാട്ടിലെത്തിയാൽ കുട്ടി പട്ടാളത്തിന് കൊടുക്കാനും കൂട്ടുകാർക്ക് സമ്മാനിക്കാനും എന്തേലും വാങ്ങണം.. അത് മുഴുവനും എടുക്കാം എന്ന് ഞാൻ പറഞ്ഞു. അവരത് സ്റ്റാന്റോടുകൂടി എന്റെ നേരെ നീട്ടി. 

 

വാങ്ങാമെന്ന് ആംഗ്യം കാണിച്ച് കൊണ്ട് ഞാനവരുടെ വീട് തിരക്കി. ഡൽഹിയിലെ ചാന്ദ്നി ചൗക്കിനടുത്തുള്ള ഏതോ ഗല്ലിയുടെ പേരാണെന്ന് തോന്നുന്നു അവർ പറഞ്ഞത്. വീട്ടിൽ ഭർത്താവും മൂന്ന് കുട്ടികളുമുണ്ട്. മൂത്ത മകൻ പാനി പൂരി കച്ചവടം നടത്തുന്നുണ്ട്. ഭർത്താവ് ഒരു അപകടത്തിൽ പെട്ട് ആരോഗ്യം നഷ്ടപ്പെട്ട് പണിക്കൊന്നും പോകാൻ പറ്റാതായി വീട്ടിലിരിപ്പാണ്. താഴെയുള്ള രണ്ട് പെൺകുട്ടികളെ പഠിപ്പിച്ച് വലിയ നിലയിലെത്തിക്കണം എന്നതാണ് അവരുടെ സ്വപ്നം.

കറ വീണ പല്ലുകൾ കാട്ടി അവർ ഇടയ്ക്കിടെ എന്നെ നോക്കി ചിരിച്ചു. 

 

എത്ര നിഷ്കളങ്കമായാണ് ഇവർ ഈ ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും ചിരിക്കുന്നത്. ഒരു പ്രശ്നങ്ങളും കാര്യമായി അലട്ടാതിരിക്കുമ്പോൾ പോലും മറ്റുള്ളവരെ നോക്കി ചിരിക്കാൻ പിശുക്ക് കാണിക്കുന്ന ആളുകൾ നമുക്കിടയിലുണ്ടല്ലോ എന്നോർത്തു പോയി..

 

രാജസ്ഥാനിൽ നിന്ന് മൂന്ന് വർഷങ്ങൾക്ക് മുൻപാണ് അവർ ഡൽഹിയിലെത്തിയത്. രാജസ്ഥാനിലായിരുന്നപ്പോൾ രുഡാലിയായിരുന്നത്രേ...

 

ഡിംപിൾ കപാഡിയ അഭിനയിച്ചു തകർത്ത സിനിമയിലല്ലാതെ ഞാൻ രുഡാലിയായ സ്ത്രീയെ നേരിട്ട് കണ്ടിട്ടില്ല. ഞാനവരെ കൗതുകത്തോടെ നോക്കി. അവരുടെ നേരെ ലേസും കോളയും നീട്ടി.

 

ഉയർന്ന ജാതിയിൽപെട്ട ആളുകൾ മരണമടയുമ്പോൾ താഴ്ന്ന ജാതിയിൽപെട്ട സ്ത്രീകൾ കരയുമത്രേ. അവരാണത്രെ രുഡാലികൾ... സമൂഹത്തിൽ ഉന്നതസ്ഥാനത്തുള്ളവരായത് കൊണ്ട് പ്രഭു കുടുംബത്തിലെ സ്ത്രീകൾ കരയില്ലത്രേ.. 

രുഡാലികൾക്ക് ഒരു മരണത്തിന് പോയി കരഞ്ഞാൽ അത്യാവശ്യം കാശ് കിട്ടും... ആർത്തലച്ച് തലതല്ലി അവർ കരയും. മനസ്സിൽ യാതൊരു അടുപ്പവും തോന്നാത്ത ഒരാൾക്ക് വേണ്ടി... വീട്ടിൽ വിശന്നിരിക്കുന്ന മക്കളുടെ വയർ നിറയാൻ എത്ര വേണമെങ്കിലും അവർ കരയും.. ആ കരച്ചിൽ മുഴുവനും മരിച്ചയാളോടുള്ള ഇഷ്ടം കൊണ്ടല്ല എന്ന് മാത്രം. പ്രഭുകുടുംബത്തിൽ രുഡാലികൾക്ക് പൈസ വീതം വെച്ച് നൽകാൻ കാര്യസ്ഥനെ പോലെയൊരാൾ ഉണ്ടാകുമത്രേ.. കരച്ചിലിന്റെ ശക്തിക്കനുസരിച്ച് ഓരോ രുഡാലിക്കും കിട്ടുന്ന പൈസയുടെ കനം കൂടുകയോ കുറയുകയോ ചെയ്യും. 

 

എപ്പോഴെങ്കിലും ആത്മാർത്ഥമായി, മനസ്സിൽ സങ്കടം നിറഞ്ഞ് കരയേണ്ടി വന്ന മരണത്തിന് പോകേണ്ടി വന്നിട്ടുണ്ടോ എന്ന് ഞാനവരോട് വെറുതെ ചോദിച്ചു. അവരുടെ ചിരി ഒരു നിമിഷം മാഞ്ഞു. ചെറിയ വിളർച്ച ബാധിച്ചെങ്കിലും ആ ചിരി വീണ്ടും ചുണ്ടുകളിലെത്തി.. 

അബ്ബാ.... 

ആ ശബ്ദം ഉച്ചരിച്ചപ്പോൾ അവരുടെ ശബ്ദം ചിതറി... കണ്ണുകൾ നിറഞ്ഞു... 

മേരാ അബ്ബാ...

ഞാനവരുടെ തോളിൽ തട്ടി..

 

അവരുടെ അമ്മയെ പ്രഭു കുടുംബത്തിൽ പെട്ട ഒരാൾ പ്രണയിച്ചത്രേ... അവർ ഗർഭിണിയായപ്പോൾ അയാൾ അവരെ വിവാഹം കഴിക്കാനൊരുങ്ങി... കുടുംബത്തിലാകെ പ്രശ്നമായി. പ്രഭു കുടുംബത്തിൽ പെട്ടയാൾ താഴ്ന്ന ജാതിയിലെ സ്ത്രീയെ വിവാഹം കഴിക്കുന്നത് ആലോചിക്കുന്നത് പോലും പാപം...

 

താനൊരിക്കലും ശല്യമാകില്ല, വീട്ടുകാരെ പിണക്കണ്ട എന്ന് പറഞ്ഞ് അവരയാളുടെ ജീവിതത്തിൽ നിന്നൊഴിഞ്ഞു പോയി. പക്ഷേ ആ സ്ത്രീ പ്രസവിച്ച തന്റെ മകളെ അയാൾ അകലെ നിന്ന് കാണാൻ ശ്രമിച്ചു. വിവാഹം കഴിക്കാതെ അയാൾ നിശബ്ദമായി ആ പ്രണയത്തെയും അതിലുണ്ടായ കുഞ്ഞിനെയും മരണം വരെ സ്നേഹിച്ചു...

 

അമ്മ മരിച്ചതിന് ശേഷവും അദ്ദേഹത്തെ അവർ വല്ലപ്പോഴും കാണാറുണ്ടായിരുന്നത്രേ. വാത്സല്യം നിറയുന്ന കണ്ണുകളോടെ അദ്ദേഹം അവരെ നോക്കും.. പ്രത്യേകിച്ച് വലിയ അടുപ്പമൊന്നുമില്ലാതെ അവർ അയാളെയും നോക്കും.

 

രുഡാലികളുടെ കൂട്ടത്തിൽ ഒരു ദിവസം കരയാൻ തയ്യാറായി  ബംഗ്ലാവിലേക്ക് പോകുമ്പോൾ അവരറിഞ്ഞിരുന്നില്ല മരിച്ചത് തന്റെ അബ്ബയാണെന്ന്...

 

അതറിഞ്ഞ നിമിഷം അവർ ഹൃദയം പൊട്ടിക്കരഞ്ഞു പോയി..

അന്ന് കിട്ടിയ പൈസ വാങ്ങാതെ വന്നതിന് ഭർത്താവ് അവരെ തല്ലിയത്രേ...

 

ഒരു കൗതുകത്തിന് അവരോട് സംസാരിക്കാൻ തുടങ്ങിയ ഞാനവസാനം കണ്ണുകൾ തുടച്ച് എഴുന്നേറ്റു..

‘‘ബഹൻ ജി, ആവോ ആ പ്കാ ഫോട്ടോ മിലേഗാ, ബഹുത് സുന്ദർ ഹോഗാ’’

 

പയ്യന്മാർ ഞാൻ എഴുന്നേൽക്കുന്നത് കണ്ട് പുറകെ കൂടി.. ഞാനടുത്തിരുന്ന അവരെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു... അവർ ആദ്യം വിസമ്മതിച്ചെങ്കിലും അന്നിനി അലയാതെ വീട്ടിൽ പോകാമെന്ന സന്തോഷം കൊണ്ടാകും അവർ എന്റെ കൂടെ  ഫോട്ടോക്ക് നിന്നു. 

 

ഇവരുടെ മുഖം എന്തുകൊണ്ടോ ഇന്നോർമ്മ വന്നു.. എന്നെ ഓർമ്മിക്കുന്നോ എന്ന് പോലുമറിയാത്ത ആ ദീദിയോടുള്ള സ്നേഹം ഇവിടെ പങ്കുവെക്കുന്നു.. ആയുരാരോഗ്യ സൗഖ്യങ്ങൾ അവർക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.

 

English Summary: Writer Fousia Kalappattu on meeting Rudaali, whose job is to cry at funerals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com