ADVERTISEMENT

യന്ത്രക്കത്രിയുടെ താളലയത്തിൽനിന്നായിരുന്നു ഖസാക്കിലെ തുന്നൽക്കാരൻ, സാരാന്വേഷിയായ മാധവൻനായരുടെ പിറവി. യന്ത്രക്കത്രിയുടെ താളമാണ് വിജയൻ മാധവൻനായരുടെ തുന്നൽയന്ത്രത്തിനു നൽകിയത്. സിദ്ധാശ്രമ ശിഷ്യനായിരുന്നു ബാർബർ കേളൻ. ഈ കേളൻ തനിക്കു മുന്നിൽ തുറന്നിട്ട അസംഖ്യം അധ്യയനങ്ങൾ ഖസാക്കിനെ മാറ്റിമറിച്ചതെങ്ങനെയെന്ന് വിജയൻ ‘ഇതിഹാസത്തിന്റെ ഇതിഹാസ’ത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഇതിന്റെയൊക്കെ അർഥം എന്താന്ന് ആലോചിച്ചാൽ-’ മുടിവെട്ടുകാരനായ കേളൻ പറഞ്ഞുനിർത്തി, യന്ത്രക്കത്രികൊണ്ട് എന്റെ മുടിയുടെ പിൻവശം വെടുപ്പുവരുത്തുന്നത് തുടർന്നു. യന്ത്രക്കത്രി എന്റെ പിരടിപ്പുറത്ത് നനുക്കനെ താളംപിടിച്ചു.‘ 

ov-vijayan-malayalam-author-image
ഒ.വി.വിജയൻ

 

കോഴിക്കോട്ടെ മലബാർ ക്രിസ്‌ത്യൻ കോളജിൽ അധ്യാപകനായി ജോലി ചെയ്‌തിരുന്ന കാലത്ത് ഒ.വി.വിജയൻ കോഴിക്കോട് ബാങ്ക് റോഡിലെ ഒരു ചെറിയ വീട്ടിലായിരുന്നു താമസം. വീട്ടിൽനിന്നു പുറപ്പെടുന്ന ഇടവഴി നിരത്തിൽ ചേരുന്നേടത്താണ് കേളന്റെ ക്ഷൗരക്കട. അന്നു വിജയൻ മുടി നീട്ടിയിരുന്നില്ല. പതിനഞ്ചു ദിവസം കൂടുമ്പോൾ മുടി വെട്ടിക്കാൻ ചെല്ലും. കേളൻ മുടി വെട്ടുന്നതു സാവകാശത്തിലാണ്, സംഭാഷണം കലർത്തി. സംഭാഷണം എന്നും അർഥങ്ങളെക്കുറിച്ചും അനർഥങ്ങളെക്കുറിച്ചുമായിരുന്നു. 

 

അതേക്കുറിച്ച് വിജയൻ പറഞ്ഞതിങ്ങനെ$ 

‘കേളന് ഈ ചിന്തകളൊക്കെ ണ്ടാവാൻ ന്താ കാരണം?’ ഒരിക്കൽ ഞാൻ ചോദിച്ചു. 

ov-vijayan-illustrated-weekly-ov-vijayan-cartoon
കേളന്റെ ശേഖരത്തിലെ ശങ്കേഴ്സ് വീക്ക് ലിയുടെ കോപ്പി

ഒരു ഗുരുസ്‌പർശത്തിന്റെ കഥയായിരുന്നു അത്. അറിവു തേടിയ കേളൻ കുറെക്കാലം വാഗ്‌ഭടാനന്ദാശ്രമത്തിൽ അന്തേവാസിയായിരുന്നു. കുരുടനായ കടച്ചിക്കൊല്ലന്റെ കുടിലിൽ വേദാന്തം പഠിക്കാൻ ചെന്ന മാധവൻനായരെപ്പോലെ. മാധവൻനായരോട് അയാളുടെ അമ്മ ചോദിച്ചു, ’നീ വേദാന്തം പഠിച്ചുവോ?’ ആ ചോദ്യം തന്നെ ഞാൻ കേളനോടു ചോദിച്ചു. ഉത്തരം കേളന് അറിഞ്ഞുകൂടായിരുന്നു. മനുഷ്യജീവിക്ക് കെൽപുള്ള ഉദാത്തമായ വേദന കേളൻ ഗുരുവിനു നേദിച്ചു. ഗുരു പ്രസാദിച്ച് കേളന് ഒരു വരം കൊടുത്തു: സന്ദേഹം. സന്ദേഹത്തിന്റെ മധുരമായ വിനയത്തിൽ കേളൻ ബാങ്ക് റോഡിലിരുന്നുകൊണ്ട് ആളുകളുടെ തലമുടി വെട്ടി. 

cartoon-illustrated-weekly-ov-viajayan-cartoon

 

‘അതിന്റെ അർഥമെന്തായിരുന്നു?’ സമ്പർക്കത്തിന്റെ ആവർത്തനങ്ങളിൽ ഞാനും കേളനും അതിനെക്കുറിച്ചു സംസാരിച്ചു. അർഥങ്ങളെക്കുറിച്ച് അന്ന് എനിക്കു സന്ദേഹമുണ്ടായിരുന്നില്ല. നിശിതവും ക്ലിപ്‌തവുമായ അർഥങ്ങൾ, മാർക്‌സിസത്തിന്റെ വരദാനം! എന്നാൽ കേളന്റെ സൗമ്യസാമീപ്യം എന്നെ എങ്ങനെയോ മയപ്പെടുത്തി. അയാളുടെ സന്ദേഹങ്ങളെ എന്റെ ദ്വന്ദ്വമാനഭൗതികവാദംകൊണ്ട് പരിഹസിക്കാൻ എനിക്കു കഴിഞ്ഞില്ല. മൺമറഞ്ഞ ഒരു ഗുരു, വാഗ്‌ഭടാനന്ദൻ, അപ്രാപ്യമായ ഏതോ മണ്ഡലത്തിൽ ഇരുന്ന് കേളന്റെ യന്ത്രക്കത്രികൊണ്ട് എന്റെ തീർപ്പുകളുടെ ഊഷരഭൂമിയെ ഉഴുതുമറിക്കാൻ തുടങ്ങുകയായിരുന്നു. 

ov-vijayan-caroon-illustrated-weekly

 

ഖസാക്ക് പ്രസിദ്ധീകരിച്ച് വർഷങ്ങൾക്കുശേഷം ദില്ലിവാസിയായിക്കഴിഞ്ഞ വിജയൻ ഒരിക്കൽ കോഴിക്കോട് സന്ദർശിച്ചു. അപ്പോഴേക്കും കേളൻ ബാങ്ക് റോഡിലെ കട വിട്ട് കോഴിക്കോട് മെഡിക്കൽ കോളജിനടുത്ത പുതിയ കടയിലേക്കു മാറിയിരുന്നു. മെഡിക്കൽ കോളജ് വിദ്യാർഥികൾ വിജയനെ ഒരു സംവാദത്തിനു ക്ഷണിച്ചപ്പോൾ കേളനെയും ക്ഷണിച്ചു. ചടങ്ങിൽ കേളന് വിജയന്റെ ഒപ്പോടുകൂടിയ ‘ഇതിഹാസ‘ത്തിന്റെ കോപ്പി സമ്മാനിച്ചതും കേളൻ മനോഹരമായ ഒരു കൊച്ചുപ്രസംഗം ചെയ്‌തതും വിജയൻ ഓർമിച്ചിട്ടുണ്ട്. 

 

2001 മേയ് മൂന്നിന് കേളൻ വിടപറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ സമ്പാദ്യമായ, തത്വചിന്തകളടങ്ങിയ ഒട്ടേറെ പുസ്‌തകങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിനടുത്ത കാളാണ്ടിത്താഴത്തെ ഈ വീട്ടിൽ ബാക്കിയുണ്ട്. 2005 മാർച്ച് 30ന് വിടപറഞ്ഞ വിജയന്റെ ഓർമകൾ അവശേഷിക്കുന്ന കത്തുകളും ആ പുസ്‌തകങ്ങൾക്കൊപ്പം കേളന്റെ കുടുംബം സൂക്ഷിക്കുന്നു. പാലക്കാട് ആലത്തൂരിലെ ശിവയോഗി സിദ്ധാശ്രമത്തിലെ ശിഷ്യനായി അവസാനകാലം വരെ ജീവിച്ചുപോന്ന കേളൻ കോഴിക്കോട്ടെ ഇത്തരം കൂട്ടായ്‌മകളിൽ സജീവസാന്നിധ്യമായിരുന്നു. 

 

ഒ.വി.വിജയനുമായി ആഴത്തിലുള്ള സൗഹൃദം സൂക്ഷിച്ച ഈ ഇതിഹാസ കഥാപാത്രത്തിന്റെ കാളാണ്ടിത്താഴത്തെ വീട്ടിൽ ഒ.വി.വിജയനുമായി ബന്ധപ്പെട്ടു സൂക്ഷിച്ചിരിക്കുന്ന രേഖകളും ഏറെയാണ്. വിജയൻ കാർട്ടൂണിസ്റ്റായി ജോലി ചെയ്തിരുന്ന ശങ്കേഴ്സ് വീക്‌ലി, വിജയന്റെ കഥകൾ, പംക്‌തികൾ എന്നിവ പ്രസിദ്ധീകരിച്ച മലയാളം പ്രസിദ്ധീകരണങ്ങൾ എന്നിവ അതിലുൾപ്പെടും. രണ്ടു പെട്ടികളിലായാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. പലതും കാലപ്പഴക്കത്തിന്റെ വെല്ലുവിളി നേരിടുന്നു. പലതും നഷ്ടപ്പെട്ടുകഴിഞ്ഞതായും ഈ വീട്ടിലെ താമസക്കാരായ കേളന്റ മക്കൾ സിദ്ധയും ഉഷയും പറഞ്ഞു. സിദ്ധാശ്രമ ശിഷ്യനായ കേളന്റെ പുസ്തകപ്പെട്ടിയിൽ അതുമായി ബന്ധപ്പെട്ട എണ്ണമറ്റ മാഗസിനുകളും പുസ്തകങ്ങളും സൂക്ഷിച്ചിട്ടുണ്ട്. 

 

കേവലമൊരു തലമുടിവെട്ടുകാരന്റെ നിലയിൽനിന്ന് അദ്വൈതബോധത്തിലൂന്നിയ കേളന്റെ ചിന്തകൾ തിരിച്ചറിഞ്ഞ വിജയൻ അതെക്കുറിച്ച് ഇങ്ങനെ കുറിച്ചു; 

 

‘ശുക്ലബീജങ്ങളെപ്പോലെ, ഹൃദയത്തിലെയും തലച്ചോറിലെയും കോശങ്ങളെപ്പോലെ, ശരീരമെന്ന നഗരിയുടെ സൃഷ്‌ടിയിലും സ്‌ഥിതിയിലും തലനാരിലെ കോശങ്ങളും തുല്യപങ്കുകാരാണ്. അവയെ കത്രിച്ചുകളഞ്ഞ് ചൂലുകൊണ്ട് തൂത്തുവാരിയെറിയുമ്പോൾ കേളൻ അവയ്‌ക്കുവേണ്ടി വേദനിച്ചിരിക്കുമോ? വേദനിച്ചുകാണണമെന്ന് എനിക്കിപ്പോൾ തോന്നുന്നു. കേളന്റെ വേദന താർക്കികമായിരുന്നില്ല, സാക്ഷരമായിരുന്നില്ല. അതിന്റെ തീക്ഷ്‌ണതയും ശാന്തിയും അദ്വൈതബോധത്തിന്റേതായിരുന്നു’.

English Summary : The real life Madhavan Nair of OV Vijayan's novel 'Khasakkinte Itihasam'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com