ADVERTISEMENT

നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി എന്ന നാടകം  കണ്ട് പണ്ട് പലരും കമ്യൂണിസ്റ്റായിട്ടുണ്ട്. കാരണം തോപ്പിൽഭാസി ആ നാടകം എഴുതിയത് വിപ്ലവത്തിന്റെ ചോരയിൽ മുക്കിയായിരുന്നു. കമ്യൂണിസ്റ്റ് പ്രവർത്തനത്തിനിടെ ഒളിവിലും അല്ലാതെയും അദ്ദേഹം അനുഭവിച്ച ദുരിതങ്ങളുടെ  ചോരപ്പാടുകളും കണ്ണീർനനവുകളും അദ്ദേഹത്തിന്റെ ആത്മകഥയായ ഒളിവിലെ ഓർമകളിൽ നിറയെ കാണാം. പാർട്ടി പ്രവർത്തനം നിരോധിച്ച കാലത്ത്  പൊലീസുകാർക്ക് പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞപ്പോഴുണ്ടായ അനുഭവങ്ങളാണ് തോപ്പിൽഭാസിയുടെ ഒളിവിലെ ഓർമകൾ. 1948 മുതൽ 52 വരെ നാലുവർഷത്തോളമാണ് ഒളിവിൽ കഴിഞ്ഞത്. 

കമ്യൂണിസ്റ്റുകാരൻ പിടിക്കപ്പെട്ട് ലോക്കപ്പിൽ കയറിയാൽ ജീവനോടെ തിരിച്ചുപോകുന്ന കാര്യം ഉറപ്പില്ലായിരുന്ന കാലം. ശൂരനാട്ട് ഒളിവിൽ കഴിയുന്ന സഖാക്കളെ പിടിക്കാൻ എത്തിയ പൊലീസുകാരും നാട്ടുകാരും തമ്മിലുണ്ടായ ഏറ്റുമട്ടലിൽ ഒരു സബ് ഇൻസ്പെക്ടറും മൂന്നുനാലും പൊലീസുകാരും കൊല്ലപ്പെട്ട  കേസിൽ പ്രതികളാക്കിയ തോപ്പിൽഭാസി അടക്കമുള്ളവരെ ജീവനോടെയോ അല്ലാതെയോ പിടിച്ചുകൊടുക്കുന്നവർക്ക്   പൊലീസ് ആയിരം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. പിടിക്കപ്പെടാതിരിക്കാൻ തോപ്പിൽ ഭാസി ചെറ്റക്കുടിലുകളിലും മറ്റും ഒളിവിൽ കഴിഞ്ഞു. വേഷംമാറി നടന്നു.

യഥാർഥത്തിൽ ഞാൻ ജീവിതം കണ്ടുതുടങ്ങിയത് ഇരുട്ടട​ഞ്ഞ ഇടുങ്ങിയ മുറികളിലിരുന്നും  താക്കോൽപ്പഴുതിലൂടെ നോക്കിയുമാണെന്ന് അദ്ദേഹം  തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒളിവിൽ കഴിയുന്ന കാലത്ത് പൊലിസിന്റെ കണ്ണുവെട്ടിച്ചായിരുന്നു വിവാഹം.താലിക്കെട്ടു കഴിഞ്ഞഉടൻ സ്ഥലം വിട്ട അദ്ദേഹത്തിന്  ഏറെ നാളുകൾക്കുശേഷമാണ് കുറച്ചുദിവസം ഭാര്യയുമൊന്നിച്ചു കഴിയാനായത്.തൊണ്ണൂറു തികയാത്ത സ്വന്തം മകനെ കാണാൻ ഓണക്കാലത്ത് പാത്തും  പതുങ്ങിയും വീട്ടിലെത്തിയപ്പോഴാണ് ഭാസിയെ പൊലീസ് ഓടിച്ചിട്ടു പിടികൂടുന്നത്. അറസ്റ്റ് ചെയ്തതിനെതിരെ  വള്ളിക്കുന്നത്തു നടന്ന  പ്രതിഷേധ പ്രകടനത്തിന്റെ മുന്നിൽ ഒരു കയ്യിൽ ചോരക്കൊടിയും മറുകയ്യിൽ ചോരക്കുഞ്ഞുമായി ഭാര്യ അമ്മിണി മാർച്ച് ചെയ്തിരുന്നു.ആറുമാസത്തിലധികം അടൂർ ലോക്കപ്പിൽ കഴി​ഞ്ഞ അദ്ദേഹത്തെ കോടതി വെറുതെ വിട്ടു. വള്ളിക്കുന്നം പഞ്ചായത്തിലെ ആദ്യ പ്രസിഡന്റായിരുന്ന ഭാസി പിന്നീട് 1954ൽ ഭരണിക്കാവിൽ നിന്നും  1957ൽ  പത്തനംതിട്ടയിൽ നിന്നും  നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

തോപ്പിൽ ഭാസി എഴുത്തിന്റെ  ലോകത്തേക്ക് എത്തിപ്പെട്ടത് യാദൃശ്ചികമാണെന്നതിന് തെളിവ് അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ. ‘ഒരു കോഴിയെ കൊല്ലുന്നതു കണ്ടാൽ കണ്ണടച്ചു കളയുന്ന ഞാൻ കൊല്ലാനും ചാകാനുമായി കഠാരയും കൊണ്ടു നടന്നു. ഇടതുകയ്യിൽ കഠാരവച്ച് വലതുകൈകൊണ്ട് ഞാൻ കഥയും നാടകവും എഴുതി. ഞാൻ പോലു വിചാരിച്ചില്ല,ഞാൻ എഴുതുമെന്ന് ’.

എന്റെ  രാഷ്ട്രീയ ജീവിതത്തിൽ ഞാൻ പട്ടിണികിടന്നിട്ടുണ്ട്.  ആളുകൾ  ചവുട്ടിത്തേച്ചുകളഞ്ഞ മുറുബീഡി വലിച്ചിട്ടുണ്ട്... എന്റെ ഒരു കഥാപാത്രം  കരയുന്നുവെന്നു ഞാനെഴുതിയിട്ടുണ്ടെങ്കിൽ അതിന്റെ പതിൻമടങ്ങ് ഞാൻ കരഞ്ഞിരിക്കും. അനുഭവ തീഷ്ണതയിൽ ഭാസിയുടെ തുറന്നെഴുത്ത്  ഹൃദയസ്പർശിയായ  ഒട്ടേറെ മുഹൂർത്തങ്ങളായി അരങ്ങിലും അക്ഷരങ്ങളിലും തിളങ്ങി. മലയാള നാടകവേദിയുടെ  നെടുംതൂണായിരുന്ന കെപിഎസിക്കുവേണ്ടി പതിനാറോളം നാടകങ്ങൾ എഴുതി. പിടിക്കപ്പെടാതിരിക്കാൻ സോമൻ എന്ന വ്യാജപ്പേരിൽ പ്രസിദ്ധീകരിച്ച നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം 1952 ൽ കൊല്ലം ചവറയിലാണ് ആദ്യമായി അരങ്ങേറിയത്. ലോക്കപ്പിൽ കിടന്നാണ് സർവേക്കല്ല് എന്ന നാടകത്തിന് രൂപം നൽകിയത്. മുടിയനായ പുത്രൻ അടക്കം നൂറിലേറെ തിരക്കഥ എഴുതിയ അദ്ദേഹം  ചലച്ചിത്ര രംഗത്തും ചിരപ്രതിഷ്ഠ നേടി. കമ്യൂണിസ്റ്റ് പാർട്ടി കടന്നുപോയ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടി വിവരിക്കുന്ന ഒളിവിലെ ഓർമകൾ എന്ന ആത്മകഥ ജനയുഗം വാരികയിലാണ്  ആദ്യം പ്രസിദ്ധീകരിച്ചത്.

athmakathayanam-column-by-dr-mk-santhosh-kumar-on-thoppil-bhasi-podcast-series

തോപ്പിൽഭാസി

നാടകകൃത്ത്, തിരക്കഥാ കൃത്ത്, സിനിമാ സംവിധായകൻ

മുഴുവൻ പേര് : തോപ്പിൽ ഭാസ്കരപിള്ള

ജനനം: 1924 ഏപ്രിൽ 8 ന് ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്ത്

അച്ഛൻ: തോപ്പിൽ പരമേശ്വരൻപിള്ള

അമ്മ: നാണിക്കുട്ടി അമ്മ

ഭാര്യ: അമ്മിണിഅമ്മ

മക്കൾ: അജയൻ, സോമൻ, രാജൻ, സുരേഷ്,മാല

മരണം: 1992  ‍ഡിസംബർ 8


പ്രധാന കൃതികൾ:

ഒളിവിലെ ഓർമകൾ, നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി, സർവേക്കല്ല്, മുടിയനായ പുത്രൻ,മൂലധനം, തുലാഭാരം,പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം, ശരശയ്യ,കൈയും തലയും പുറത്തിടരുത്

പുരസ്കാരങ്ങൾ

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് , കേരള സംഗീത നാടക അക്കാദമി അവാർഡ്,പ്രഫ.എൻ.കൃഷ്ണപിള്ള അവാർഡ്, സോവിയറ്റ്ലാൻഡ് നെഹ്റു അവാർഡ്

English Summary : Athmakathayanam Column by Dr. M. K. Santhosh Kumar on Thoppil Bhasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com