ADVERTISEMENT

‘ഞാൻ എഴുത്തുകാരനാകാൻ ദൈവം ആഗ്രഹിച്ചിരുന്നില്ല; പക്ഷേ, എനിക്ക് വേറെ വഴിയില്ലായിരുന്നു’ സ്വന്തം സാഹിത്യ ജീവിതത്തെക്കുറിച്ച് ഫ്രാൻസ് കാഫ്ക പറഞ്ഞതാണിത്. ആധുനികതയുടെ ഏറ്റവും ശക്തമായ മുഖമായിരുന്നിട്ടും ആധുനിക മനുഷ്യജീവിതത്തിന്റെ അർഥശൂന്യതയിലേക്ക് വിരൽചൂണ്ടുന്നവയായിരുന്നു കാഫ്കയുടെ കൃതികൾ. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പരാജയങ്ങളിൽ ജീവിക്കുകയും മരിക്കുകയും ചെയ്തു. ആവർത്തനവിരസമായ മൃഗതുല്യമായ ജീവിതങ്ങളാണ് അവർ നയിച്ചത്. ജീവിതത്തിൽ ഉയർച്ചയോ സന്തോഷമോ അവർക്ക് നേടാൻ പറ്റാതെ പലവിധ കുരുക്കുകളിൽ തളച്ചിടപ്പെട്ടവരാണ് കാഫ്കയുടെ കഥാപാത്രങ്ങൾ. മരണം മാത്രമാണ് അവരെ മോചിപ്പിക്കുന്ന ഒരേ ഒരു മാർഗം.

 

ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ ജർമൻ എഴുത്തുകാരനായിരുന്നു ഫ്രാൻസ് കാഫ്ക. 1883 ജൂലായ് 3ന് ഓസ്ട്രിയ-ഹംഗറിയിലെ പ്രാഗിലാണ് ജനനം. പിതാവ് ഹെർമൻ കാഫ്ക ബിസിനസുകാരനായിരുന്നു. മാതാവ് ജൂലി. ഇൻഷുറൻസ് ഓഫിസറായും ഫാക്ടറി മാനേജരായും കാഫ്ക ജോലി ചെയ്തു. കാഫ്കയും പിതാവുമായുള്ള ബന്ധം സുഖകരമായിരുന്നില്ല. ലെറ്റർ റ്റു ഹിസ് ഫാദർ എന്ന കൃതിയിൽ കാഫ്ക ഇതു വിവരിക്കുന്നുണ്ട്. അമേരിക്ക, ദി ട്രയൽ, ദി നോവെല്ല, ദി മെറ്റമോർഫോസിസ് എന്നിവയാണ് പ്രധാനപ്പെട്ട നോവലുകൾ. എ ഹങ്കർ ആർട്ടിസ്റ്റ്, ദി ജഡ്ജ്‌മെന്റ് ഇൻ ദി പീനൽ കോളനി എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങൾ.

 

കാഫ്കയുടെ സാഹിത്യ സൃഷ്ടികളിൽ അദ്ദേഹത്തിന്റെ ജീവിതകാലത്ത് കുറച്ചു മാത്രമേ പ്രസിദ്ധീകൃതമായിട്ടുള്ളൂ. ബാക്കി വലിയ ഭാഗം തന്റെ ആഗ്രഹത്തിനു വിരുദ്ധമായി സുഹൃത്തായ മാർക്‌സ് ബ്രോഡ് ആണ് കാഫ്കയുടെ മരണശേഷം പ്രസിദ്ധീകരിച്ചത്. മെറ്റമോർഫോസിസ് എന്ന നോവലെറ്റ് എഴുതുന്ന കാലത്ത് കാമുകി ഫെലിസിന് എഴുതിയ കത്തുകളിൽ കാഫ്കയുടെ അസ്വസ്ഥവും സങ്കീർണവുമായ മനസ്സ് പ്രതിഫലിക്കുന്നതു കാണാം. കഥയുടെ ഓരോ ഘട്ടത്തിലും അനുഭവിച്ച വികാരവിചാരങ്ങൾ അദ്ദേഹം കാമുകിയുമായി പങ്കുവച്ചിരുന്നു.

 

നിരർഥകതയുടെയും നൈരാശ്യത്തിന്റെയും കോട്ടക്കുള്ളിൽ കുടുങ്ങിപോയ മനുഷ്യജീവിതങ്ങളെയാണ് മെറ്റമോർഫോസിസിൽ കാഫ്ക അവതരിപ്പിച്ചത്. കുടുംബത്തെ അഗാധമായി സ്നേഹിക്കുന്ന ഗ്രീഗർ സാംസയാണ് മെറ്റമോർഫോസിസിലെ നായകൻ. മാതാപിതാക്കൾക്കും സഹോദരിക്കും വേണ്ടി ജീവിച്ച ഗ്രീഗർ അവസാനം ഏകനായി, വെറുക്കപ്പെട്ടവനായി അപമാനിതനായി മരിക്കുന്നു. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹം വെറും കാപട്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട് മെറ്റമോർഫോസിസ്. കഴിവുള്ള കാലത്തോളം അയാളെ ഊറ്റിക്കുടിക്കുകയും ബലഹീനനാകുമ്പോൾ പുറംതള്ളുകയും ചെയ്യുന്നുവെന്നു കാഫ്ക പറയുന്നു.

ഇതുപോലെ അർഥമില്ലായ്മയുടെയും അതിയാഥാർഥ്യ സംഭവങ്ങളുടെയും സാധാരണ സംഭവങ്ങളുടെയും മിശ്രിതമാണ് കാഫ്കയുടെ രചനകളിൽ കാണാനാവുക. 1924 ജൂൺ 3ന് ക്ഷയരോഗം ബാധിച്ചാണ് കാഫ്ക 43–ാം വയസ്സിൽ മരിക്കുന്നത്.

 

English Summary: Life of Novelist Franz Kafka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com