ADVERTISEMENT

‘‘നിന്റെ രാജ്യം, ആദ്യം നിന്റെ ഗ്രാമത്തിലേക്ക് അവർ ചുരുക്കുന്നു, പിന്നെ തെരുവിലേക്ക്, പിന്നെ വീട്ടിലേക്ക്, പിന്നെ മുറിയിലേക്കും, ഒടുവിൽ ഉള്ളിലേക്കും’’. ‘കർഫ്യു’ എന്ന കവിതയിൽ സുരേഷ് നാരായണൻ എഴുതി. ‘പുഴയുടെ മരണം’ എന്ന കവിതയിലാകട്ടെ ദേഹം മുഴുവൻ മണൽക്കുരുക്കൾ പൊന്തുന്നത് ഒരാന്തലോടെ അറിഞ്ഞ പുഴയുടെ വേദനയാണു വിഷയം. ഓക്സിജൻ കിട്ടാതെ കോവിഡ് ബാധിതരായവർ പിടഞ്ഞുമരിക്കുന്ന വാർത്തകൾ പുറത്തുവരും മുൻപേ അലങ്കരിച്ച വലിയൊരു ഓക്സിജൻ സിലിണ്ടർ പ്രതിഷ്ഠിച്ച ദേവാലയത്തെപ്പറ്റി ‘പഴയ നഗരങ്ങൾ; പുതിയ ദൈവങ്ങൾ’ എന്ന കവിത പ്രവചനാത്മകമായി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും നിരന്തരം കവിതകളെഴുതിക്കൊണ്ടിരിക്കുന്ന സുരേഷ് നാരായണന്റെ 90 കവിതകളടങ്ങിയ സമാഹാരമാണ് ‘വയലിൻ പൂക്കുന്ന മരം’. പരിസ്ഥിതി, സ്ത്രീവാദങ്ങൾക്കൊപ്പം സമകാലീന രാഷ്ട്രീയാവസ്ഥയിൽ ആശങ്കാകുലനായൊരു പൗരനെക്കൂടി ആ കവിതകളിൽ വായിച്ചെടുക്കാം. ‘ഏറ്റവും സുന്ദരികളായ പൂക്കളുടെ ആയുസ്സ് ഒരു ദിവസം, ഏറ്റവും ബോറൻമാരായ മനുഷ്യർക്കോ’ എന്നു ചോദിക്കുന്ന കവി പ്രകൃതിയുടെ സൂക്ഷ്മചലനങ്ങൾ വരെ കവിതയാക്കി മാറ്റുന്നുണ്ട്.

സുരേഷിന്റെ കവിതകളിൽ ‘പുഴ’ ശക്തമായ സാന്നിധ്യമാണ്. ‘വയലിൻ പൂക്കുന്ന മരം’ എന്ന സമാഹാരത്തിലെ ഏഴു കവിതകളിലെങ്കിലും പുഴ ഒരു പ്രമേയമായി വരുന്നുണ്ട്. ഏതു പുഴയാണ് കവിയെ അത്രമേൽ സ്വാധീനിച്ചിരിക്കുന്നത്? എങ്ങനെയാണാ സ്വാധീനം ഉണ്ടായത്?

 

suresh-narayanan-book

പേരുകൊണ്ട് അടയാളപ്പെടുത്താനാണെങ്കിൽ മൂവാറ്റുപുഴയാർ. വറ്റാത്ത മാറിടങ്ങളുള്ള എന്റെ പാവം പുഴ. അവളുടെ നാഭിച്ചുഴിയിലേക്കാണ്ടുമുങ്ങി, കണ്ണടച്ചു നിവരുന്നതിലും വലിയ പ്രാർഥനകൾ ഒന്നുമേയില്ല. ഒരേ ക്ലാസ്മുറിയിൽ ഒരു പ്രാവശ്യത്തിൽ കൂടുതൽ കയറാൻ പറ്റില്ല എന്നു പറയുന്നതു പോലെ, ഒരേ പുഴയിൽ ഒരു പ്രാവശ്യത്തിൽ കൂടുതൽ മുങ്ങാനും പറ്റില്ല. നിറപെയ്ത്തുവെള്ളത്തോടൊപ്പം പുതു ചിന്തകളുടെയും മായികയാഥാർഥ്യങ്ങളുടെയും കുത്തൊഴുക്ക്! ആ ചുഴിയിൽപ്പെട്ട് വട്ടം കറങ്ങാതെങ്ങനെ! നട്ടം തിരിയാതെങ്ങനെ! പുഴയിൽ കുളിച്ചു കയറുന്നതു പോലെ, കവിയുടെ കാൽപാടുകൾ തുടങ്ങിയ പുസ്തകങ്ങളിലും കുളിച്ചു കയറിയിട്ടുണ്ട്. ആ നനവും ഇപ്പോൾ ദേഹത്തുണ്ട്;. ഉണങ്ങരുതേ എന്ന പ്രാർഥനയുടെ അകമ്പടിയോടെ.

 

ബൈബിളും ക്രിസ്തീയ പശ്ചാത്തലവും പല കവിതകളിലും പ്രമേയമായി വരുന്നുണ്ട്. സാമാന്യം നീണ്ട കവിതയായ ‘വയലിൻ പൂക്കുന്ന മരം’ തന്നെ ക്രിസ്തുവും പന്ത്രണ്ടു ശിഷ്യൻമാരും എന്ന ആശയത്തിലൂന്നി ഉദാത്ത സ്നേഹത്തെ ആവിഷ്കരിക്കുകയാണ്. ഫാ. ബോബി ജോസ് കട്ടിക്കാട് കേന്ദ്ര ബിന്ദുവായി വരുന്ന ‘മഞ്ഞക്കവറുകൾ, മഞ്ഞച്ചിറകുകൾ’ എന്ന കവിതയുമുണ്ട്. ദേവാലയങ്ങളും അൾത്താരകളും മാലാഖമാരും ക്രൂശിത രൂപവുമൊക്കെ ആവർത്തിച്ചു കവിതകളിൽ കടന്നു വരുന്നുണ്ട്. ക്രിസ്തീയ ബിംബങ്ങളോടും ആശയങ്ങളോടുമുള്ള അടുപ്പം എങ്ങനെയുണ്ടായി? കവിതയെഴുത്തിനെ അതെങ്ങനെ സ്വാധീനിക്കുന്നു?

 

മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ചെയ്യുക എന്ന സുവിശേഷ വാക്യത്തിൽ ലോകത്തെ എല്ലാ മാനേജ്മെന്റ് പുസ്തകങ്ങളുടെയും രത്നച്ചുരുക്കം ഉൾച്ചേർന്നിട്ടുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു. ആ കരുണാമൂർത്തിയെ തച്ചൻ എന്നു വിശേഷിപ്പിച്ച കട്ടിക്കാടച്ചനുളള കാവ്യനൈവേദ്യമാണ് ‘മഞ്ഞക്കവറുകൾ- മഞ്ഞച്ചിറകുകൾ’ എന്ന കവിത. ‘ഉത്തമഗീതങ്ങ’ളുടെ ബീജവും ‘പ്രവാചക’ന്റെ അണ്ഡവും തമ്മിലുള്ള ഒരു അപൂർവ സംഗമ-സങ്കലനം ഈയുള്ളവന്റെ കവിമനസ്സിൽ ഏതോ ഒരു ദിവ്യ മുഹൂർത്തത്തിൽ നടന്നിട്ടുണ്ടാവണം! ആ പാലാഴിയിൽനിന്നു വേർതിരിഞ്ഞ വിശുദ്ധവീഞ്ഞ് പാനം ചെയ്യുന്ന കാലത്തോളം ആ സ്വാധീനം  അജയ്യമായി തുടരും!

 

suresh-narayanan

കോവിഡ് രോഗബാധയിലെ വർധനയെ തുടർന്ന് മഹാരാഷ്ട്രയിലും മറ്റും രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമല്ല എന്ന വാർത്ത കേട്ടയുടനാണ് ‘പഴയ നഗരങ്ങൾ; പുതിയ ദൈവങ്ങൾ’ എന്ന കവിത വായിച്ചത്. അവിടെ വലിയ ഒരു നഗരത്തിലെ ഏറ്റവും വലിയ ദേവാലയത്തിലെ പ്രതിഷ്ഠ ഓക്സിജൻ സിലിണ്ടർ ആണ് എന്ന് സുരേഷ് എഴുതിയതു വായിച്ചപ്പോൾ അക്ഷരാർഥത്തിൽ വിസ്മയിച്ചുപോയി. ശ്വാസം മുട്ടി പിടയുന്നവനു മുന്നിൽ ഓക്സിജൻ അല്ലാതെ മറ്റെന്തു ദൈവം? വല്ലാത്തൊരു പ്രവചനാത്മകതയുണ്ട് ആ കവിതയ്ക്ക്! ആ കവിത എഴുതുമ്പോൾ മനസ്സിലെന്തായിരുന്നു?

 

കവിയുടെ നിസ്സഹായതയാണ് പലപ്പോഴും അക്ഷരരൂപം പൂണ്ടു വരുന്നത്. വസന്തകാലത്തെ വെടിയൊച്ചകൾ, ബലിക്കല്ലുകൾ, വിധി- നീതി മുഖാമുഖം തുടങ്ങിയ കവിതകളുടെ ഉല്പത്തിയും ഇങ്ങനെ തന്നെ. അലൻ കുർദിയുടെ ചിത്രം മാത്രമാവണമെന്നില്ല, നഗരത്തിൽ ഓക്സിജൻ പാർലറുകൾ തുടങ്ങിയ വാർത്തയായിരിക്കും ചിലപ്പോൾ കാവ്യഹേതുവായിത്തീരുക. സൃഷ്ടിയുടെ യോനീവഴികൾ അനന്തമജ്ഞാതമവർണ്ണനീയമാണ്.

 

കർഫ്യൂ, ഉരുളക്കിഴങ്ങ് മാത്രം തിന്നുന്നവരുടെ കവിത എന്നീ കവിതകൾ വളരെ ശക്തമായ രാഷ്ടീയ ബോധ്യത്താൽ നയിക്കപ്പെടുന്നവയാണ്. സമകാലീന രാഷ്ട്രീയാവസ്ഥ മറയേതുമില്ലാതെ അവതരിപ്പിക്കുകയാണ് ഈ കവിതകളിൽ. കവി എത്രമാത്രം ഒരു രാഷ്ട്രീയ ജീവിയാണ്? കവിതകളിൽ എത്ര മാത്രം രാഷ്ടീയമുണ്ട്?

 

കാൽപനികത കളമൊഴിഞ്ഞിരിക്കുന്നു. ആധുനികകാലത്ത് അരാഷ്ട്രീയമാവുക അസാധ്യം. ഭരണകൂടത്തിന്റെ ആട്ടിൻതോൽ തെന്നി മാറുമ്പോൾ ദുർബലമായ ശബ്ദത്തിലെങ്കിലും മുന്നറിയിപ്പു കൊടുക്കേണ്ടതുണ്ട്. കീറി മുഷിഞ്ഞതെങ്കിലും ചുവന്ന കൊടിയായി വീശേണ്ടതുണ്ട്!

 

മോണിക്ക സെലസ്, ഹെമിങ് വേ, എർദോഗാൻ തുടങ്ങി സമൂഹത്തിന്റെ പൊതുബോധത്തിൽ സജീവമായുള്ള ചില ബിംബങ്ങളും സുരേഷിന്റെ കവിതകൾക്കു വിഷയമാണ്. വ്യത്യസ്ത കർമരംഗങ്ങളിൽ ശ്രദ്ധേയ സാന്നിധ്യങ്ങളാകുന്ന ഇവരിലൂടെ കവി വായനക്കാരോട് പറയാനുദ്ദേശിക്കുന്നത് എന്താണ്?

 

ഒരേ പുസ്തകത്തിൽ ഇടംപിടിച്ചു എന്നതു മാത്രമാണ് ഇവർ തമ്മിലുള്ള ബന്ധം. എഴുത്തിനെ ശ്വസനപ്രക്രിയയുമായി താരതമ്യം ചെയ്യാം എന്നു തോന്നുന്നു. ആഗമനത്തെ ആശ്രയിച്ചിരിക്കുന്നു ബഹിർഗമനം. വായനാ വിസ്തൃതി കൂടുമ്പോൾ നമ്മുടെ എഴുത്തിനും ഒരു ഭൂഖണ്ഡാന്തര സഞ്ചാരത്തിന്റെ മാനങ്ങൾ കൈവരുന്നു. മറുകവിതകൾ എഴുതുക എന്ന ഒരു ‘ദുഃശ്ശീലം’ അങ്ങനെ വളർന്നുവന്നതാണ്. മറുകവിതകളിലൂടെയാണ് ഹെമിങ്‌വേയും മോണിക്കാ സെലസ്സും പുനർജനിച്ചത്. ‘ഹെമിങ്‌വേയുടെ തോക്ക്’ എന്ന കവിതയിൽ

ആയുധത്തിന്റെ ആത്മാവിഷ്കാരമാണ് ദൃശ്യമാകുന്നതെങ്കിൽ ‘മോണിക്ക സെലസ്സിൽ’ അകാലത്തിൽ ചിറകുകൾ പിഴുതു മാറ്റപ്പെട്ട പക്ഷിയുടെ പ്രാണവേദനയാണ്.

 

‘കൊളാഷുകളുടെ ലോകം’ എന്നാണ് ആമുഖത്തിൽ പ്രിയ കവി എസ്. ജോസഫ് സുരേഷിന്റെ കവിതാ സമാഹാരത്തെ വിശേഷിപ്പിക്കുന്നത്. ഉർവരതയുടെ, ഉണ്മയുടെ കൊളാഷ് ആണ് സുരേഷ് നിർമിച്ചിരിക്കുന്നതെന്നാണ് വായനയ്ക്കൊടുവിൽ തോന്നിയത്. എന്താണ് കവിയുടെ അഭിപ്രായം?

 

ചിത്രകലയും കാവ്യകലയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റി ജോസഫ് സാർ എന്നോട് ദീർഘമായി സംസാരിച്ചിട്ടുണ്ട്. വിഷ്വലുകളുടെ സാന്നിധ്യം കവിതയുടെ മാറ്റുകൂട്ടും എന്നു ഞാൻ കരുതുന്നു. സന്തുഷ്ട കുടുംബം- രണ്ട്, എഴുത്തുകാരന്റെ ഭാര്യ എന്നീ കവിതകൾ നോക്കിയാൽ ഇതു വ്യക്തമാകും. കാടു പോലെയിരിക്കണം ഒരു കവിതാസമാഹാരം! തിങ്ങിയിടകലർന്നു നിൽക്കുന്ന വൈവിധ്യങ്ങളുടെ കൊമ്പുകൾ  തോറും ചാടി മറിഞ്ഞ് ഫലങ്ങൾ ആവോളം  ഭക്ഷിക്കാൻ അനുവാചകനു കഴിയണം. അക്ഷരങ്ങളുടെ ആ ജൈവ വൈവിധ്യത കൂട്ടാനാണ് ഉൾക്കവറുകളിൽ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചത്, ഫോട്ടോ കവിതകൾ ഉൾപ്പെടുത്തിയത്, ‘തിരശ്ശീല’ എന്ന കയ്യക്ഷരക്കവിതയ്ക്ക് ജന്മം കൊടുത്തത്; രണ്ടു കവിതകളെ ബന്ധിപ്പിച്ചുകൊണ്ട് സന്തുഷ്ട കുടുംബം എന്നൊരു പാലം തീർത്തത്!

 

സഹയാത്രികരായ കവികളിൽ ഇഷ്ടം ആരെയൊക്കെയാണ്? ഈ അടുത്ത കാലത്ത് മനസ്സിലുടക്കിയ വരികൾ?

 

ഒത്തിരിപ്പേരുണ്ട്. എല്ലാവരും ഉറ്റ സുഹൃത്തുക്കൾ. രേണുമാഷിനെ പറ്റി പറയാം (എം.ആർ. രേണുകുമാർ). സാഹിത്യ അക്കാദമിയാണ് എനിക്ക് രേണുമാഷിലേക്ക് പാലമിട്ടു തന്നത്. ഒരേസമയം അമ്പിളിയായ് ചാറുകയും തേക്കാത്ത ഭിത്തികളായി അസ്വസ്ഥത പടർത്തുകയും ചെയ്യുന്ന വരികൾ. ‘നിന്റെയരക്കെട്ടിൽ അസ്തമിക്കാൻ, എന്റെയുടലിൽ ഒരു സൂര്യനുദിക്കുന്നു, ഇരുളുമിരുളുമിണചേരുന്നു’ എന്നു മാഷ് എഴുതുമ്പോൾ ഞാനറിയാതെ മറുകവിത കുറിക്കുന്നു: ‘‘നിന്റെയുടൽ എനിക്കുടുക്കണം!’’. ‘കൊതിയന്റെ’ എഴുപത്തിനാലാം പേജിലെ

‘‘തുണി കീറുന്നതു പോലെ വേർപെട്ട്, ഇരുകരയിലേക്കുമവർ മലർന്നു നീന്തിപ്പിരിഞ്ഞാലും, പുഴയുടെ നടുവിലെ വെള്ളം പിന്നെയും മധുരിച്ചു കിടക്കും’’ എന്ന വരികൾ പൂച്ചനഖങ്ങളായി എന്നിൽ ചുരമാന്തിക്കൊണ്ടേയിരിക്കുന്നു. അതിൽനിന്ന് എങ്ങനെയോ സ്വയം വിടുവിച്ച്

‘കോമാങ്ങ’യിൽ എത്തുമ്പോൾ നന്ദേട്ടൻ ‘ഉണിച്ചിര’യായ് മാറി ചോദിക്കുന്നുണ്ട്, ‘‘കുടുക്ക പൊട്ട്യേതു കൊണ്ടല്ലേ’’. എസ്. കലേഷ് മാഷിന്റെ ‘‘ഞാൻ മരിച്ചടങ്ങി; എങ്കിലും നിന്റെ മരിച്ചടക്കം എങ്ങനെ കടക്കും ഞാൻ’’ എന്ന വരികളും ഇടയ്ക്കിടയ്ക്ക് മനസ്സിൽ വിരുന്നെത്താറുണ്ട്.

 

‘ഞാൻ കുതറിയുയർന്നു സ്വതന്ത്രയാകുമ്പോൾ / നിനക്ക് തിരിച്ചു /കടന്നു പോകാനുള്ള / ചുരങ്ങളുടെ കൂമ്പടഞ്ഞിട്ടുണ്ടാകും’

- ‘കാമുകനും അലക്സാണ്ടറുടെ കുതിരയും’ എന്ന കവിതയിലെ ഈ വരികൾ ശക്തയായൊരു സ്ത്രീയുടെ മനസ്സാണു വരച്ചിടുന്നത്. അസാമാന്യ കരുത്തുള്ളവരാണ് സുരേഷിന്റെ കവിതകളിലെ സ്ത്രീകൾ. ഈയൊരു ബോധ്യം കവിയിലുണ്ടാകുന്നതെങ്ങനെയാണ്?

 

നിരീക്ഷണത്തിനു നന്ദി! ഇന്ദു മേനോന്റെ അനുജത്തിയായ അമ്മു വള്ളിക്കാടാണ് എന്നോട് ഇക്കാര്യം ആദ്യമായി പങ്കുവച്ചത്.

ശരിയാണ്, ഉറവയായുരുവം കൊണ്ട് അഗ്നിയായ് ആളി നിലാവായ് തണുപ്പിക്കുന്നവരാണ് എന്റെ പെണ്ണുങ്ങൾ! രചനാ വഴികളെപ്പോലെ

ഇവരുടെ ഉൽഭവകഥകളിലും നിഗൂഢതകൾ നിറഞ്ഞിരിക്കുന്നു. ഒരേസമയം പ്രണയത്തിന്റെ തീച്ചുണ്ടുകളായ് നെറ്റിയെ പൊള്ളിക്കുകയും

വാത്സല്യത്തിൻ മഞ്ഞുകട്ടയായ് ഹൃദയോഷ്മാവിനെ തണുപ്പിക്കുകയും ചെയ്യുന്ന ഒരുവളുടെ സദാസാമീപ്യം ഞാൻ ഉത്ക്കടമായി ആഗ്രഹിച്ചിരുന്നിരിക്കാം. പലവിധ കൂട്ടിച്ചേർക്കലുകൾക്കിടയിൽ, തുന്നിച്ചേർക്കലുകൾക്കിടയിൽ ആ ‘അത്യാഗ്രഹം’ നീറുന്നൊരുൾ മുറിവായി മാറിയിട്ടുണ്ടാവാം. ആ അസഫലതയിൽ നിന്നാവണം എന്നിലെ സ്ത്രീകളുടെ ഉല്പത്തി! മുറിവുകൾക്കുവേണ്ടി മുറിവുകളാൽ സൃഷ്ടിക്കപ്പെട്ട ഒരുവൾ. വരികൾക്കിടയിൽനിന്ന് കവിതയുടെ ഹവിസ്സുമായി അവൾ പൊങ്ങിവരുന്നു! ഹദീസുകളായി വിതറുന്നു!

 

കുടുംബം, പഠനം, ജോലി - സാഹിത്യ ജീവിതത്തിലെ ചെറു സ്വാധീനങ്ങൾ - വിശദമാക്കാമോ?

 

ചെറുകിട കച്ചവടക്കാരനായ പി.എസ്. നാരായണന്റെയും വീട്ടമ്മയായ രാജലക്ഷ്മിയുടെയും ദാമ്പത്യവല്ലരിയിലെ ആദ്യ കുഞ്ഞാണിവൻ.

മുത്തശ്ശിയുടെ അച്ഛൻ പ്രസിദ്ധ കഥകളി സംഗീതജ്ഞനായിരുന്നു എന്നതുമാത്രമാണ് കലയുടെ ഒരു തഴമ്പായി കണക്കിൽപെടുത്താവുന്നത്. ഏഴാം ക്ലാസ്സിൽ വച്ചാണ് ആദ്യത്തെ കഥ എഴുതിയത്. വരയിട്ട ഒരു പഴമഞ്ഞക്കടലാസിൽ. ‘രാമു’ എന്നുപേരിട്ട ആ കുഞ്ഞുസൃഷ്ടിയെ ബുക്കുകൾക്കിടയിൽ ഒളിപ്പിച്ചുവച്ചതും അനിയത്തി അതു പുറത്തെടുത്തതും പിന്നെ ചിരിയുടെ ഒരു ഭൂകമ്പത്താൽ വീട് കുലുങ്ങിവിറച്ചതും ഒക്കെ ചരിത്രം! പിന്നീട് കുറേ കവിതകൾ പെയ്തിറങ്ങി. ഡിഗ്രി കാലഘട്ടത്തിലൊക്കെ സമ്മാനങ്ങൾ വാങ്ങി.

മാനേജ്മെന്റ് പഠനവും പുതുതലമുറ ബാങ്കിലെ ജോലിയും ആയപ്പോൾ സരസ്വതി എവിടെയോ പോയൊളിച്ചു. ലക്ഷ്മിയുടെ പിന്നാലെ പാഞ്ഞ നാളുകൾ! ഒരു പുനർജന്മം കിട്ടാൻ ധനലക്ഷ്മി ബാങ്കിലെ ജോലിയും തമിഴ്നാട്ടിലേക്കുള്ള സ്ഥലംമാറ്റവും നിമിത്തമായി. 2013 മുതൽ 2019 വരെ ആറു വർഷങ്ങൾ വായനയുടെ വല്മീകത്തിൽ. പിന്നെയെപ്പോഴോ കൈകൾ വീണ്ടും ചലിച്ചു തുടങ്ങി; കവിതകൾ ഒഴുകിത്തുടങ്ങി. കഴിഞ്ഞവർഷം ഡിസംബറിൽ ആദ്യ പുസ്തക രൂപത്തിൽ ‘വയലിൻ പൂക്കുന്ന മരവും’ പൂത്തിറങ്ങി! ഏകാന്തതയുടെ വിശുദ്ധ ശ്രീകോവിലുകളിൽ വച്ചാണ് കവിതയുടെ ജനനം എന്ന് തോന്നിയിട്ടുണ്ട്. എങ്കിലും ഹൃദയവിളികൾ കേൾക്കുമ്പോൾ ഇടയ്ക്ക് ഡിസ്കണക്ട് ചെയ്ത് ഭൂമിയിലേക്ക് മടങ്ങാതെ തരമില്ല. അങ്ങനെ നല്ലപാതിക്കു വേണ്ടി എഴുതിയ കവിതയാണ് ‘കീർത്തി സുരേഷ്, ഇവിടെ കമോൺ’.

‘പ്രാർഥന’ എഴുതിയതാകട്ടെ കുഞ്ഞു സാവരിയക്കുട്ടിക്കു വേണ്ടിയും. 

സ്വാധീനം: നല്ല വായനയേക്കാൾ മികച്ച ഒരു സ്വാധീനമില്ലതന്നെ!

ചില വായനക്കാരാകട്ടെ അസ്തപ്രജ്ഞരായിപ്പോകുന്ന രീതിയിൽ നമ്മെ അദ്ഭുതപ്പെടുത്തിക്കളയും. ‘‘ഏട്ടാ, രണ്ടാഴ്ചക്കകം എന്റെ കല്യാണമാണ്. ഗിഫ്റ്റ് കൊടുക്കാൻ ഏട്ടന്റെ പുസ്തകം 20 കോപ്പി അയച്ചു തരണേ’’, എന്ന് വയനാടുള്ള അനൂപ് ചെയ്തതുപോലെ!

പിന്നെ, Talented Bankers എന്ന ഓൺലൈൻ ബാങ്കിങ് കൂട്ടായ്മയുടെ കൂടെ പറക്കുമ്പോൾ ചിറകുകളുടെ ഭാരം നമ്മൾ അറിയുന്നതേയില്ല!

 

സ്വന്തം കവിതകളിലെ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ?

 

രണ്ടു വരികൾ ഉണ്ട്!

 

‘പ്രാർഥന’യിലെ

 

‘‘വണ്ടിക്കാരനായിട്ട്

ഞാൻ വരട്ടെ?

അതുപറഞ്ഞ് അവൻ മുട്ടുകുത്തി’’

 

പിന്നെ ഒരു നുറുങ്ങു കവിതയിലെ

 

‘‘നമ്മൾ തോറ്റു പോയിരിക്കുന്നു.

ഇല്ലില്ല, തോറ്റതേയുള്ളൂ;

പോയിട്ടില്ല, പോകില്ല നമ്മൾ’’

 

English Summary: Puthuvakku column written by Ajish Muraleedharan - Talk with writer Suresh Narayanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com