ADVERTISEMENT

ഒരു ദിവസം മാത്രം ജീവിക്കാന്‍ അനുവദിച്ചാല്‍ ഒരായിരം വര്‍ഷം കാരാഗൃഹത്തില്‍ കിടക്കാമെന്നു സന്തോഷത്തോടെ പറയുന്ന ഒരു കഥാപാത്രത്തെ സൃഷ്ടിച്ചിട്ടുണ്ട് 44-ാം വയസ്സില്‍ സാഹിത്യത്തിനുള്ള 

നൊബേല്‍ സമ്മാനം നേടിയ ആല്‍ബേര്‍ കമ്യൂ. ലോകത്തെ ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരം നേടി രണ്ടു വര്‍ഷത്തിനു ശേഷം വാഹനാപകടത്തില്‍ മരിച്ച കമ്യൂ അവശേഷിപ്പിച്ച പുസ്തകങ്ങള്‍ ഒരു 

നൂറ്റാണ്ടിനുശേഷവും തലമുറകളെ തേടിയെത്തുന്നു. അക്ഷരങ്ങളുടെ, പുസ്തകങ്ങളുടെ, അനശ്വരതയുടെ വാഗ്ദാനവുമായി. എന്നാല്‍, വീണ്ടും ഒരു പുസ്തക ദിനമെത്തുമ്പോള്‍ പുസ്തകങ്ങളുടെ ഭാവിയെക്കാള്‍ 

ലോകത്തിന്റെ ഭാവിയെക്കുറിച്ചാണ് ചിന്ത. 

 

ചെറിയൊരു ഭീഷണി മാത്രമായി വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പെട്ടെെന്നുതന്നെ ലോകമാകെ പടര്‍ന്ന് മനുഷ്യരാശിയുടെ നിലനില്‍പിനു മുന്നില്‍ ചോദ്യചിഹ്നമുയര്‍ത്തുകയും ചെയ്യുന്ന കോവിഡ് മഹാമാരിയുടെ കാലത്ത്. ജീവിതത്തിന്റെ ആഘോഷങ്ങള്‍ ഒന്നൊന്നായി അണച്ചും ഇരുട്ടു  

പടര്‍ത്തിയും വൈറസ് ഭീതി ജനിപ്പിക്കുമ്പോള്‍ മനുഷ്യരെപ്പോലെ ശ്വാസത്തിനുവേണ്ടി പിടയുകയാണ് പുസ്തകങ്ങളും. 

 

ലോക്ഡൗണിനെത്തുടര്‍ന്ന് പുസ്തകക്കടകള്‍ മാസങ്ങളോളം അടഞ്ഞുകിടന്ന രാജ്യങ്ങളുണ്ട്. ബ്രിട്ടനില്‍ മാസങ്ങളുടെ ഇടവേളയ്ക്കുശേഷം ഈ മാസം 12 നാണ് വീണ്ടും പുസ്തകക്കടകള്‍ തുറന്നത്. ആദ്യ ദിവസം പ്രഭാതത്തില്‍ തന്നെ ഒട്ടേറെപ്പേര്‍ പുസ്തകങ്ങള്‍ തേടിയെത്തുകയും ചെയ്തു. കടകളില്‍ എത്തിയ എല്ലാവരും പുസ്തകങ്ങള്‍ വാങ്ങിയല്ല തിരിച്ചുപോയത്. എന്നാല്‍ മിക്കവരും മണിക്കൂറുകളോളം 

കടകളില്‍ തന്നെ നിന്നു. പുസ്തകങ്ങളില്‍ തൊട്ട്. പുസ്തകങ്ങള്‍ ശ്വസിച്ച്. അണിച്ചു പിടിച്ചും മറിച്ചുനോക്കിയും അവര്‍ മാസങ്ങളോളം തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു. ഒരു കാലത്തും, ഒരിക്കലും തങ്ങളെ വിട്ടുപോകുകയില്ലെന്ന് അവര്‍ ആത്മാര്‍ഥമായി വിശ്വസിച്ച ഭാവനയുടെ ലോകത്തെ ചേര്‍ത്തുപിടിക്കുകയായിരുന്നു. 

 

കൊച്ചുകുട്ടികള്‍ മധുര പലഹാര കടയില്‍ കയറിയാല്‍ നിര്‍ബന്ധം പിടിക്കുന്നതുപോലെയായിരുന്നു പല മുതിര്‍ന്നവരും പുസ്തക്കടകളില്‍ പെരുമാറിയതെന്നാണ് കടയുടമകള്‍ പറയുന്നത്. അവര്‍ സ്നേഹം 

പ്രകടിപ്പിക്കുകയായിരുന്നു. ഇഷ്ടം ആവിഷ്കരിക്കുകയായിരുന്നു. ഒരിക്കലും പിരിയാത്ത കൂട്ടുകാര്‍ എന്നു കരുതിയ അക്ഷരങ്ങളോട്. 

 

12-ാം തീയതി രാവിലെ രണ്ടു കുട്ടികളുടെ കൈ പിടിച്ച് പ്രമുഖ കടയില്‍ എത്തിയ ഒരു പിതാവിനെക്കുറിച്ച് ബ്രിട്ടനിലെ ഒരു കടയുമട പറഞ്ഞത് വിസ്മയത്തോടെയാണു ലോകം കേട്ടത്. രാവിലെ എഴുന്നേറ്റതുമുതല്‍ കുട്ടികള്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നത്രേ. പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ പോകാന്‍. 10 മണിയായപ്പോഴേക്കും നിര്‍ബന്ധം സഹിക്കാനാവാതെയാണ് പിതാവ് കുട്ടികളുമായി കടയില്‍ എത്തിയത്. ഇനിയൊരു ലോക്ഡൗണ്‍ ഉണ്ടാകുമോ എന്ന ഭീതിയില്‍ കൈ നിറയെ പുസ്തകങ്ങളുമായാണ് അവര്‍ തിരിച്ചുപോയത്. ലോകത്തെ തന്നെ കീഴടക്കി എന്ന ഭാവത്തോടെ. ഇനി 

മാസങ്ങളോളം വീട്ടിലോ മുറിയിലോ അടച്ചിടപ്പെട്ടാല്‍ പോലും തങ്ങള്‍ സുരക്ഷിതരും സന്തോഷവുള്ളവരുമായിരിക്കും എന്ന ഉറപ്പുമായി. അവര്‍ക്കു സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നത് പുസ്തകങ്ങളാണ്. സന്തോഷം പകരുന്നതും അതേ പുസ്തകങ്ങള്‍ തന്നെ. കാണാത്ത ലോകത്തേക്കും, 

കാണാമറയത്തേക്കും ഭാവന സൃഷ്ടിക്കുന്ന പുതിയ ലോകങ്ങളിലേക്കും യാത്ര ചെയ്യാന്‍ താങ്ങും തണലുമാകുന്ന പുസ്തകങ്ങള്‍. 

 

കമ്യൂവിന്റെ കഥാപാത്രത്തെ ഒന്നു തിരുത്തിയാല്‍ അതിങ്ങനെയാകും. ഒരു പുസ്തകം വായിക്കാന്‍ അനുവദിച്ചാല്‍ മതി, പിന്നെ ഒരായിരം വര്‍ഷം വേണമെങ്കിലും ഏതു കാരാഗൃഹത്തിലും ഏതിരുട്ടിലും ഒറ്റയ്ക്കു ജീവിച്ചോളാം. അതിനു മുന്‍പ് ഒരു പുസ്തകം. ഒരൊറ്റ പുസ്തക മാത്രം തരൂ. 

ഒരായിരം വര്‍ഷം ഒരാള്‍ക്കു ജീവിതമുണ്ടോ എന്നു ചോദിക്കരുത്. കഥയില്‍ എവിടെയാണു ചോദ്യങ്ങള്‍ക്കു പ്രസക്തി. പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന കഥ ടി. പദ്മനാഭന്‍ അവസാനിപ്പിക്കുന്നതു സമാനമായ ചിന്തയിലാണ്. 

 

നാനൂറോ അഞ്ഞൂറോ വര്‍ഷങ്ങള്‍ കഴിഞ്ഞാലും വീണ്ടും ആ പെണ്‍കുട്ടിയെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയില്‍. വീണ്ടും ആ പെണ്‍കുട്ടി പ്രകാശം പരത്തുമെന്ന പ്രതീക്ഷയില്‍. അതേ, വരും, പുസ്തകങ്ങള്‍ ധാരളമായി എഴുതപ്പെടുന്ന, വായിക്കപ്പെടുന്ന, ചര്‍ച്ച ചെയ്യപ്പെടുന്ന, കോവിഡ് ഭീതി ഓര്‍മകള്‍ മാത്രമാകുന്ന പുതിയൊരു കാലം വരാതിരിക്കില്ല. 

 

English Summary: World Book and Copyright Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com