ADVERTISEMENT

പൊതു ഇടങ്ങളിൽ പലതരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾ നേരിടാറുണ്ട് പെൺകുട്ടികൾ. പലപ്പോഴും ഇത് പെൺകുട്ടികളിൽ പേടി വളർത്തുന്നു. ഇത്തരത്തിൽ തനിക്കുണ്ടായ അനുഭവം തുറന്നെഴുതുകയാണ് എഴുത്തുകാരി ഫൗസിയ കളപ്പാട്ട്.

 

ഫൗസിയ കളപ്പാട്ട് പങ്കുവെച്ച കുറിപ്പ്–

 

നമ്മുടെ നാട്ടിൽ എല്ലാ പെൺകുട്ടികൾക്കും കാണും അവരിൽ  ആദ്യമായി പേടിവളർത്തിയ ഒരു പുരുഷനെക്കുറിച്ച് പറയാൻ. ആ പേടിയിൽ നിന്നാണവൾ പുരുഷന്മാരെല്ലാം സ്ത്രീലമ്പടന്മാരെന്ന നിഗമനത്തിലെത്തുന്നത്. 

 

ജീവിതത്തിൽ വാപ്പിച്ചിയെയും അമ്മാവന്മാരെയും കണ്ട് വളർന്ന എനിക്ക് എല്ലാം പുരുഷന്മാരും അവരുടെ പ്രതിരൂപങ്ങളായിരുന്നു. സ്ത്രീകളെ മാനഭംഗപ്പെടുത്താനുള്ള ഒരു ലൈംഗികായുധം പുരുഷന്മാരിൽ ഉണ്ടെന്നറിയുന്നത് പത്രങ്ങളിൽ കാണുന്ന വാർത്തകളിൽ നിന്നായിരുന്നു.

 

പത്താം ക്ലാസ്സിലെ പരീക്ഷയുടെ റിസൾറ്റ് വന്നതിന് ശേഷം പ്രീഡിഗ്രിക്ക് കോളജിൽ അപേക്ഷ കൊടുക്കാൻ പാസ്പോർട്ട് സൈസ് ഫോട്ടോ എടുക്കാൻ വേണ്ടി സ്റ്റുഡിയോയിലേക്ക് പോകാനിറങ്ങിയതായിരുന്നു ഞാൻ. മുകളിലത്തെ നിലയിലാണ് സ്റ്റുഡിയോ. മുകളിലേക്കുള്ള പടികൾ തുടങ്ങുന്നിടത്ത് ആദ്യപടിയിൽ കാലെടുത്ത് വെച്ചപ്പോഴാണ് മുകളിൽ നിന്ന് ഒരാൾ ഇറങ്ങി വരുന്നത് കണ്ടത്. ഒരാൾക്ക് കഷ്ടിച്ച് കയറി പോകാവുന്ന ഇടുങ്ങിയ കോവണി ആയതിനാൽ ഞാൻ മുകളിലേക്ക് കയറാതെ ഒതുങ്ങി നിന്നു. അയാളിലേക്ക് എന്റെ നോട്ടം വീണതും അയാൾ ഉടുമുണ്ടുരിഞ്ഞു.

 

ഒരു പുരുഷന്റെ നഗ്നത ഒരു പെൺകുട്ടിയിൽ ഉണ്ടാക്കിയ പേടി, സുരക്ഷിതമില്ലായ്മ, വളരെ വലുതായിരുന്നു, അലറി കരഞ്ഞു കൊണ്ടോടി വീട്ടിലേക്ക് എത്തിയെങ്കിലും ഒന്നും പറയാനാകാതെ വിറച്ച് വിറച്ചിരുന്നു. ആ കാഴ്ച കൊത്താനോങ്ങുന്ന ഒരു സർപ്പത്തെ പോലെ കുറെ കാലം എന്നെ പിന്തുടർന്നു. ഇപ്പോഴും ഏത് കെട്ടിടത്തിന്റെ പടികൾ കയറും മുൻപും ഞാനൊന്ന് അറച്ച് നോക്കും. മുകളിൽ നിന്ന് എന്നെ നോക്കുന്ന വിഷസർപ്പങ്ങളുണ്ടോയെന്ന്.

 

മുകളിൽ നിന്ന് പുരുഷന്മാർ ഇറങ്ങി വരുന്നത് കണ്ടാൽ കയറി പോകാൻ സ്ഥലം ഉണ്ടെങ്കിലും ഞാനൊന്ന് പതുങ്ങും. ഇറങ്ങി വരുന്നവർ ഞാനെന്ത് ചെയ്തു എന്ന ഭാവത്തിൽ എന്നെ നോക്കും.

 

മഹാരാജാസിൽ പഠിക്കുമ്പോഴാണ് ബസ്സിലെ യാത്രയിൽ ചിലർ നേരെ നിൽക്കാൻ വയ്യാത്തവരാണെന്ന് മനസ്സിലായത്. അതോടെ കൈ വിരലുകൾക്കിടയിൽ സേഫ്റ്റി പിൻ സ്ഥാനം ഉറപ്പിച്ചു. നേരെ നിൽക്കാൻ വയ്യാതെ ദേഹത്തേക്ക് കുഴഞ്ഞുവീണ പലരും പിന്നുകൊണ്ടുള്ള കുത്തേറ്റ് പിന്നീട് നേരെ നിക്കാൻ പഠിച്ചു. കഴിയുന്നതും പിന്നിലേക്ക് പോവാതെ ഡ്രൈവറുടെ നേരെ സൈഡിലുള്ള സീറ്റിനടുത്ത് കമ്പിയിൽ പിടിച്ച് നിൽക്കും. ഇരിക്കാൻ വിദ്യാർത്ഥികൾക്ക് അന്നും ഇന്നും അവകാശമില്ല

 

യാത്രക്കാരായ പുരുഷന്മാരുടെ ശല്യം ഉണ്ടാകില്ലെങ്കിലും ചില ഡ്രൈവർമാർ പലരീതിയിൽ വിഷം ചീറ്റും. മുകളിലെ കമ്പിയിൽ പിടിച്ചു നിൽക്കുന്ന പെൺകുട്ടികളുടെ മാറിടത്തിലേയ്ക്ക് അർത്ഥഗർഭമായ നോട്ടമെറിഞ്ഞ് അയാൾ ഡ്രൈവിങ് സീറ്റിന്റെ സൈഡിൽ പിടിപ്പിച്ചിട്ടുള്ള ഹോൺ മുഴക്കി ആവശ്യമില്ലാതെ ശബ്ദമുണ്ടാക്കും. പലപ്പോഴും ദാവണിക്കിടയിലൂടെ അയാളുടെ കണ്ണുകൾ കഴുകനെ പോലെ പായും. ഏറ്റവും ഇഷ്ടമുള്ള ആ വേഷം പിന്നീട് ധരിക്കാൻ മടിയായി. ഡ്രൈവറുടെ അമിതമായ സ്ത്രീ ശ്രദ്ധ മൂലം അപകടങ്ങൾ മുന്നിലൂടെ മിന്നി മാഞ്ഞു പോകുന്നതും മരണത്തിന്റെ കാലൊച്ചകൾ അടുത്തേക്ക് ഓടിയെത്തി വഴിമാറി പോകുന്നതും കണ്ട് ഭയന്ന് വിറച്ചിട്ടുണ്ട്. 

 

പിന്നീട് ഈ വിഷയം ട്രാഫിക് കമ്മീഷണറുടെ ശ്രദ്ധയിൽ പെടുത്താൻ ഞാനടക്കമുള്ള  കുറെ പെൺകുട്ടികൾ ഒപ്പിട്ട നിവേദനം കൊടുക്കുകയും ഡ്രൈവറുടെ സീറ്റിന്റെ പരിസരത്തേക്ക് ആർക്കും കടക്കാൻ പറ്റാത്ത വിധം തിരിക്കുകയും ചെയ്തു. അതിന് പ്രചോദനം നൽകി എല്ലാത്തിനും കൂടെ നിന്നതാകട്ടെ പുരുഷ സുഹൃത്തുക്കളും... 

 

ഞാൻ അടുത്തറിഞ്ഞ, മനസ്സിലാക്കിയ പുരുഷസുഹൃത്തുക്കളിൽ ഏറിയവരും മനസ്സിനോട് ചേർന്ന് നിന്ന് സംസാരിക്കുന്നവരായിരുന്നു. അത്തരം പുരുഷന്മാർ കൂട്ടുകാരായും കൂടെ ചേർന്നും ഉള്ളത് കൊണ്ടാവും എനിക്ക് പെൺപക്ഷത്തുനിന്ന് മാത്രം ഒരു കാര്യത്തെയും കാണാനാവാത്തത്.

 

English Summary: Writter Fousia Kalapatt on sexual abuse she faced in public places

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com