ADVERTISEMENT

ഒരാളെ ശത്രുവായി കണ്ടാൽപിന്നെ അയാളുടെ സ്വകാര്യതയും വൈകാരികതയും നമുക്കു പ്രശ്നമല്ല. ശത്രുക്കൾ രൂപംകൊള്ളുന്നത് ഒരാളുടെ കുറവുകൊണ്ടോ അഹംഭാവം കൊണ്ടോ അല്ല. ആരും എല്ലാവരുടെയും ശത്രുവല്ല. ഒരാളുടെ ശത്രു മറ്റൊരാൾക്കു പ്രിയപ്പെട്ടവനാണ്. സ്വന്തം പ്രതിയോഗിയെ എന്തിനാണ് എല്ലാവരുടെയും ശത്രുവാക്കാൻ നോക്കുന്നത്? മറ്റെല്ലാവരും വെറുക്കുന്നു എന്നതുകൊണ്ട് ഞാൻ എന്തിനാണ് ഒരാളെ നിന്ദിക്കുന്നത്? ഇന്നത്തെ ശത്രു നാളത്തെ മിത്രവും ഇന്നത്തെ മിത്രം നാളത്തെ ശത്രുവുമാകാൻ സാധ്യതയില്ലേ? 

 

അവനവൻ നേരിട്ട ദുരനുഭവങ്ങളുടെ പേരിൽ ശത്രുത രൂപപ്പെടുന്നതു മനസ്സിലാക്കാം. ഈഗോയ്ക്കു  മുറിവേൽപിക്കുന്നവരെയോ നാശനഷ്ടങ്ങൾ വരുത്തിയവരെയോ അംഗീകരിക്കാനായെന്നുവരില്ല. പക്ഷേ, കഴിഞ്ഞ തലമുറയിലെ ആളുകൾ തമ്മിലുള്ള പക, വരുംതലമുറയിലും തുടരണമെന്ന് എന്തിനാണു നിർബന്ധം പിടിക്കുന്നത്?  

 

എല്ലാ ശത്രുക്കൾക്കും ഒരു സ്വകാര്യ ജീവിതമുണ്ട്. കൺമുന്നിൽ ഉഗ്രരൂപിയായി പ്രത്യക്ഷപ്പെടുമ്പോഴും ആരുമറിയാതെ ഒളിപ്പിക്കുന്ന പ്രശ്നങ്ങളും വേദനകളും അയാളിലുമുണ്ടാകും. പടരുന്ന വിരോധവും വിദ്വേഷവും അവസാനിപ്പിക്കണമെന്ന് ഏതെങ്കിലുമൊരു നിമിഷത്തിൽ അയാളും ആഗ്രഹിച്ചിട്ടുണ്ടാകും. ആത്മാഭിമാനത്തിനു മുറിവേൽക്കാതെ പ്രശ്നം പരിഹരിക്കാൻ അറിയാത്തതുകൊണ്ട് വെന്തുനീറാൻ സ്വയം തയാറാകുന്നതാകാം. 

എല്ലാ ജീവിതങ്ങൾക്കും അതിന്റേതായ വിഷമങ്ങളും പ്രയാസങ്ങളുമില്ലേ? പിന്നെന്തിനാണ് ആശ്വാസമാകാൻ കഴിയുന്നവനെ ആജന്മശത്രുവായി പ്രഖ്യാപിക്കുന്നത്? അകലം പാലിച്ചതിന്റെയും അപകീർത്തിപ്പെടുത്തിയതിന്റെയും കാരണങ്ങൾ കാലക്രമത്തിൽ അപ്രത്യക്ഷമാകും. പിന്നെ ശേഷിക്കുന്നത് അപ്രസക്തമായ ശത്രുത മാത്രമായിരിക്കും.

 

English Summary: Subhadinam, Live with out hate and enmity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com