വെറുക്കാൻ ആയിരം കാരണങ്ങളുണ്ടെങ്കിലും, സ്നേഹിക്കാൻ ഒരു കാരണമെങ്കിലും ഉണ്ടാകും എല്ലാ ബന്ധങ്ങളിലും
Mail This Article
അമ്മയും മകളും തമ്മിൽ രാവിലെ മുതൽ വഴക്കാണ്. വീട്ടിലെത്തിയ ബന്ധുവായ സ്ത്രീ ഇടയ്ക്കു മാധ്യസ്ഥ്യം വഹിക്കും. വഴക്കു മൂർച്ഛിച്ചപ്പോൾ ആ സ്ത്രീ അമ്മയോടു ചോദിച്ചു: മകൾക്കെത്ര വയസ്സായി? ഇരുപത്. ഇവൾക്കു കല്യാണം ആലോചിക്കാൻ തുടങ്ങിയോ? 23 വയസ്സിൽ എന്തായാലും കല്യാണം നടത്തണം. അമ്മ പറഞ്ഞവസാനിപ്പിച്ചപ്പോൾ ആ സ്ത്രീ രണ്ടുപേരോടുമായി പറഞ്ഞു: ഇനി നിങ്ങൾ തമ്മിൽ എല്ലാ ദിവസവും കാണാനും സ്നേഹിക്കാനും കിട്ടുന്നത് വെറും ആയിരം ദിവസം മാത്രം! അമ്മയുടെയും മകളുടെയും വഴക്ക് അവസാനിച്ചു.വിക്കാൻ ആകെ കിട്ടുന്ന ദിനങ്ങളുടെ എണ്ണം നോക്കിയാൽത്തന്നെ അഹംഭാവത്തിനു ശമനമുണ്ടാകും. എണ്ണപ്പെട്ട ദിനങ്ങൾക്കിടയിൽ കണ്ടുമുട്ടുന്ന ആളുകളുടെ എണ്ണവും വളരെ പരിമിതം. ഒരിക്കൽ മാത്രം കണ്ട് അകലുന്നവരുമുണ്ടാകും. പിന്നെന്തിനാണ്, ആരോടാണ് നിരന്തര കലഹവും പകയും? താൽക്കാലിക വികാരവിക്ഷോഭങ്ങൾക്കു കീഴടങ്ങുമ്പോൾ എന്നും ഓർമിക്കേണ്ട സൗഹൃദനിമിഷങ്ങളെ സൗകര്യപൂർവം മറക്കരുത്. എല്ലാ ബന്ധങ്ങളിലും ആത്മഹർഷം നൽകിയ ചില നിമിഷങ്ങളെങ്കിലും ഉണ്ടാകില്ലേ? വെറുപ്പിൽ എല്ലാം അവസാനിപ്പിക്കാൻ ആയിരം കാരണങ്ങൾ ഉണ്ടെങ്കിലും സ്നേഹത്തിൽ തുടരാനുള്ള ഒരു കാരണമെങ്കിലും എല്ലാ ബന്ധങ്ങളിലും ഒളിഞ്ഞിരിപ്പുണ്ടാകും.
ഒരേ കാരണത്തിന്റെ പേരിൽ ആവർത്തിക്കപ്പെടുന്ന വഴക്കുകളാണ് അർഥശൂന്യവും വിനാശകാരിയും. അപരനെ അംഗീകരിക്കാനും അവനവനെ തിരുത്താനും സാധിച്ചാൽ എല്ലാ ബന്ധങ്ങൾക്കും സ്വാഭാവിക വളർച്ചയുണ്ടാകും. അവനവനെ അംഗീകരിക്കാനും അപരനെ തിരുത്താനും വേണ്ടിയുള്ളതാണ് ബന്ധങ്ങൾ എന്ന തെറ്റിദ്ധാരണയാണ് സൗഹൃദക്കൂട്ടുകളെ വിഷക്കൂട്ടുകളാക്കുന്നത്.
ആരും എല്ലാം തികഞ്ഞവരല്ല. പക്ഷേ, പരസ്പരം ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു ശരിയുടെ ബലത്തിൽ മറ്റെല്ലാ കുറവുകളും പരിഹരിക്കപ്പെടണം.
English Summary: Subhadinam, Thoughts for the day