ADVERTISEMENT

കേരളത്തിന്റെ വിപ്ലവനായികയെപ്പറ്റി കവിതയെഴുതിയിട്ടുണ്ട് ബാലചന്ദ്രൻ ചുള്ളിക്കാട്. 1994 ൽ ഗൗരിയമ്മയെ സിപിഎം പുറത്താക്കിയതിനു പിന്നാലെയാണ് 1995 ൽ ചുള്ളിക്കാട് ഗൗരി എന്ന കവിതയഴുതിയത്. സിപിഎമ്മിനും അന്നത്തെ പാർട്ടി നേതൃത്വത്തിനുമെതിരെ കടുത്ത വിമർശനമുണ്ട് കവിതയിൽ. ഒരുകാലത്ത് കേരളത്തിലെ സാധാരണക്കാരുടെ ആവേശവും പ്രതീക്ഷയുമായിരുന്ന കെ.ആർ. ഗൗരി എന്ന നേതാവിനോടു പാർട്ടി സ്വീകരിച്ച നിലപാടിനെതിരെ പരക്കെയുണ്ടായ വിയോജിപ്പിന്റെ ഭാഗമായിരുന്നു ചുള്ളിക്കാടിന്റെ കവിതയും. 2019 ൽ, ഗൗരിയമ്മയുടെ 101 ാം ജന്മദിനാഘോഷച്ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ, പ്രസംഗത്തിൽ ഉദ്ധരിച്ചത് ഈ കവിതയിലെ വരികളായിരുന്നു.

 

കെ.ആർ. ഗൗരി മലയാളികളുടെ ഒരു തലമുറയ്ക്ക് എന്തായിരുന്നുവെന്ന് ‘ഗൗരി’ എന്ന കവിത വെളിവാക്കുന്നുണ്ട്. 

ഇതുകേട്ടുകൊണ്ടേ ചെറു ബാല്യമെല്ലാം 

പതിവായി ഞങ്ങൾ ഭയമാറ്റി വന്നു.

എന്ന വരികളിലുണ്ട് അതിനു തെളിവ്. സ്വന്തം ജീവിതത്തിനുമപ്പുറം പാർട്ടിയെ സ്നേഹിച്ച, ജനങ്ങൾക്കു വേണ്ടി ജീവിച്ച ഒരു സഖാവിനോട് സിപിഎം കാട്ടിയത് അനാദരവാണെന്ന രോഷത്തിൽനിന്നാണ് ഈ കവിത പിറന്നത്. 

അധികാരമേറാൻ തൊഴിലാളിമാർഗ്ഗം. 

തൊഴിലാളിയെന്നും തൊഴിലാളി മാത്രം!

എന്ന വരികളിൽ പാർട്ടിയിലെ പ്രത്യയശാസ്ത്രഭ്രംശം സംഭവിച്ച നേതാക്കന്മാരുടെ വർഗത്തിന്റെ അധികാരക്കൊതിയും ലോഭവും തെളിഞ്ഞുകിടക്കുന്നു.

 

ചിത കെട്ടടങ്ങും. കനൽ മാത്രമാവും.

കനലാറിടുമ്പോൾ ചൂടുചാമ്പലാവും.

ചെറുപുൽക്കൊടിക്കുംവളമായി മാറും.

എന്ന പ്രത്യാശയിലാണ് കവിത അവസാനിക്കുന്നത്.

 

കവിത

ഗൗരി

 

കരയാത്ത ഗൗരി 

തളരാത്ത ഗൗരി 

കലികൊണ്ടു നിന്നാൽ 

അവൾ ഭദ്രകാളി.

 

ഇതുകേട്ടുകൊണ്ടേ 

ചെറു ബാല്യമെല്ലാം 

പതിവായി ഞങ്ങൾ 

ഭയമാറ്റി വന്നു.

 

നെറികെട്ട ലോകം 

കനിവറ്റ കാലം 

പടകാളിയമ്മേ, 

കരയിച്ചു നിന്നെ.

 

ഫലിതത്തിനെന്നും 

തിരുമേനി നല്ലൂ. 

കലഹത്തിനെന്നും 

അടിയാത്തി പോരും.

 

ഗുരുവാക്യമെല്ലാം 

ലഘുവാക്യമായി. 

ഗുരുവിന്റെ ദുഃഖം 

ധ്വനികാവ്യമായി. 

അതുകേട്ടു നമ്മൾ 

ചരിതാർത്ഥരായി. 

അതുവിറ്റു പലരും 

പണമേറെ നേടി. 

അതിബുദ്ധിമാൻമാർ 

അധികാരമേറി!

 

തൊഴിലാളിവർഗ്ഗം 

അധികാരമേറ്റാൽ 

അവരായി പിന്നെ 

അധികാരിവർഗ്ഗം.

അധികാരമപ്പോൾ 

തൊഴിലായി മാറും 

അതിനുള്ള ‘കൂലി’

അധികാരി വാങ്ങും.

 

വിജയിക്കുപിമ്പേ 

കുതികൊൾവു ലോകം. 

വിജയിക്കു മുന്നിൽ 

വിരിയുന്നു കാലം.

 

മനുജന്നു മീതേ 

മുതലെന്ന സത്യം. 

മുതലിന്നു മീതേ 

അധികാരശക്തി. 

അധികാരമേറാൻ 

തൊഴിലാളിമാർഗ്ഗം. 

തൊഴിലാളിയെന്നും 

തൊഴിലാളി മാത്രം!

 

അറിയേണ്ട ബുദ്ധി 

അറിയാതെ പോയാൽ 

ഇനി ഗൗരിയമ്മേ

കരയാതെ വയ്യ.

 

കരയുന്ന ഗൗരി, 

തളരുന്ന ഗൗരി, 

കലിവിട്ടൊഴിഞ്ഞാൽ 

പടുവൃദ്ധയായി.

 

മതി ഗൗരിയമ്മേ, 

കൊടി താഴെവയ്ക്കാം. 

ഒരു പട്ടുടുക്കാം. 

മുടികെട്ടഴിക്കാം. 

ഉടവാളെടുക്കാം.

കൊടുങ്ങല്ലൂർ ചെന്നാൽ 

ഒരു കാവു തീണ്ടാം.

 

ഇനി ഗൗരിയമ്മ 

ചിതയായി മാറും. 

ചിതയാളിടുമ്പോൾ 

ഇരുളൊട്ടു നീങ്ങും.

ചിത കെട്ടടങ്ങും.

കനൽ മാത്രമാവും.

കനലാറിടുമ്പോൾ 

ചൂടുചാമ്പലാവും.

 

ചെറുപുൽക്കൊടിക്കും

വളമായി മാറും.

 

English Summary: Balachandran Chullikkad's poem on K R Gouri Amma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com