ഏറ്റവും നന്നായി പ്രാർഥിക്കുന്ന ആളെ തേടി ഭൂമിയിലെത്തിയ ദൈവദൂതൻ കണ്ടത് !
Mail This Article
ഏറ്റവും നന്നായി പ്രാർഥിക്കുന്ന ആളെ കണ്ടെത്താൻ ദൈവദൂതൻ ഭൂമിയിലെത്തി. ഒരാളുടെ പ്രാർഥന സ്വന്തം കാര്യം നേടാൻ വേണ്ടിയായിരുന്നു. മറ്റൊരാൾ അപരനു നാശമുണ്ടാകാൻ പ്രാർഥിക്കുന്നു. ചിലർക്കു ചടങ്ങു മാത്രമാണു പ്രാർഥന. അപ്പോഴാണ് ഒരു കൊച്ചുകുട്ടിയുടെ പ്രാർഥന ദൂതൻ കേട്ടത്. അക്ഷരമാല ഒരു പാട്ടിന്റെ ഈണത്തിൽ ചൊല്ലിയ ശേഷം അവൻ പറഞ്ഞു: ‘എനിക്ക് എഴുതാനോ വായിക്കാനോ അറിയില്ല. ഈണം ഞാൻ ടിവിയിൽ കേട്ടു പഠിച്ചതാണ്. ഇതിൽനിന്ന് ഇഷ്ടമുള്ള അക്ഷരങ്ങൾ തിരഞ്ഞെടുത്ത് ഇഷ്ടമുള്ള പ്രാർഥനയായി സ്വീകരിക്കണേ...’ കുട്ടിയുടേത് ഏറ്റവും മികച്ച പ്രാർഥനയായി ദൂതൻ തിരഞ്ഞെടുത്തു.
വാചകമല്ല വിശുദ്ധിയാണു പ്രാർഥന. അധരങ്ങൾ പറയുന്നതല്ല മനസ്സു പറയുന്നതാണ് അർഥന. പ്രാർഥന ഒരു മനോഭാവമാണെന്നുകൂടി തിരിച്ചറിവു വേണം; അല്ലെങ്കിൽ അതൊരു അനുദിന വ്യായാമം മാത്രമായിത്തീരും.
നാവില്ലാത്തവനും പ്രാർഥിക്കുന്നുണ്ട്. ബൗദ്ധിക പരിമിതികൾ നേരിടുന്നവർക്കും ഈശ്വരാശ്രയത്തിന്റെ മനസ്ഥിതി കാണില്ലേ. ചില പ്രാർഥനകളോടു മാത്രമായി ഈശ്വരനു പ്രത്യേക താൽപര്യം കാണില്ലല്ലോ. വായ് തുറന്നും തുറക്കാതെയുമുള്ള ജപങ്ങൾക്ക് ഒരേ സ്വീകരണ സാധ്യതയല്ലേ ഈശ്വരന്റെ മുൻപിലുണ്ടാകൂ. പ്രാർഥനയെക്കുറിച്ചുള്ള അറിവല്ല, മനോഭാവമാണു പ്രധാനം. ഗുണനിലവാരം, പുതുമ തുടങ്ങിയവയൊന്നും പ്രാർഥനയിൽ ദൈവസ്വീകാര്യതയുടെ ഘടകങ്ങളാകാൻ സാധ്യതയില്ല. ഏതെങ്കിലുമൊരു നിമിഷത്തെ ഹൃദയം നുറുങ്ങുന്ന ജൽപനംപോലും ഈശ്വരൻ സ്വീകരിക്കും. ഉദ്ദേശ്യശുദ്ധിയാണ് ഈശ്വരധ്യാനം. എന്തിനുവേണ്ടിയാണു പ്രാർഥിച്ചത് എന്നു വിശകലനം ചെയ്താൽ പ്രാർഥനയുടെ ഭാവവും ലക്ഷ്യവും വ്യക്തമാകും. മുതിർന്നവരുടെ പക്വതയെക്കാൾ കുട്ടികളുടെ നിഷ്കളങ്കതയല്ലേ ശുദ്ധമായ പ്രാർഥനയ്ക്കാവശ്യം.
English Summary: Subhadinam, Thoughts for the day