ADVERTISEMENT

കഥയുടെ തീവ്രതയാലും അവതരണത്തിന്റെ പുതുമയാലും അടുത്തിടെ മലയാളത്തിന്റെ ഹൃദയത്തിലിടം നേടിയ സിനിമകളിലൊന്നാണ് ആര്‍ക്കറിയാം. നവാഗതനായ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രം. എന്നാല്‍ ആര്‍ക്കറിയാം എന്ന വാക്ക് അതിന്റെ എല്ലാം പ്രതിധ്വനികളോടെയും മലയാളി കേള്‍ക്കുന്നത് വളരെ മുന്‍പാണ്. സക്കറിയയുടെ അതേ പേരിലുള്ള പ്രസിദ്ധമായ കഥയില്‍ നിന്ന്.  

 

മധ്യതിരുവിതാംകൂറില്‍ ദൈനംദിന സംഭാഷണങ്ങളില്‍ സാധാരണമാണ് ആര്‍ക്കറിയാം എന്ന വാക്ക്. സന്ദര്‍ഭത്തിനും സാഹചര്യത്തിനുമനുസരിച്ച് അര്‍ഥം മാറുന്ന, ധ്വനികള്‍ മാറുന്ന വാക്ക്. എന്നാല്‍, ആ വാക്കിന് തത്ത്വചിന്താപരമായ മാനം നല്‍കുന്നുണ്ട് സക്കറിയ; ഇപ്പോള്‍ സിനിമയും. എന്നാല്‍, പേരിനപ്പുറം കഥയും സിനിമയും തമ്മില്‍ ബന്ധമില്ല. എന്നാല്‍, ആശയതലത്തില്‍ ബന്ധമുണ്ടുതാനും. 

 

ഭാസ്ക്കരപട്ടേലരും എന്റെ ജീവിതവും എന്ന സക്കറിയയുടെ നോവല്‍ മുന്‍പ് സിനിമയായിട്ടുണ്ട്. വിഖ്യാതനായ അടൂര്‍ ഗോപാലകൃഷ്ണന്‍ സാക്ഷാത്കരിച്ച വിധേയന്‍. സിനിമ പുറത്തുവന്ന കാലത്ത് അതൊരു വലിയ വിവാദത്തിനും തിരികൊളുത്തിയിരുന്നു. പ്രശസ്തമായ കഥ സിനിമയാക്കുമ്പോള്‍ സംവിധായകന് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യത്തെക്കുറിച്ചും മാറ്റങ്ങള്‍ക്കുള്ള സാധ്യതകളെക്കുറിച്ചുമൊക്കെയായി ആ വിവാദം വളര്‍ന്നെങ്കിലും ഒടുവില്‍ സൗമ്യമായി കെട്ടടങ്ങി. എന്നാല്‍, ഇപ്പോള്‍ ആര്‍ക്കറിയാം എന്ന സിനിമ ശ്രദ്ധേയമായ പശ്ചാത്തലത്തില്‍ വിവാദങ്ങള്‍ക്കു സാധ്യതയില്ല; അതിന്റെ ആവശ്യവുമില്ല. 

 

സക്കറിയയുടെ കഥ നടക്കുന്നത് ഹെറോദേസിന്റെ കാലത്താണ്. രക്ഷകന്‍ ജനിച്ച കാലത്ത്. ചോര പുരണ്ട വാളും ശരീരവുമായി ഒരു പട്ടാളക്കാരന്‍ വേശ്യാലയത്തില്‍ എത്തുന്നു. അയാള്‍ക്കു കുളിക്കണം. ചോര 

കഴുകിക്കളയണം. സുഗന്ധദ്രവ്യങ്ങള്‍ തളിച്ച വെള്ളത്തില്‍ കുളിച്ച് പാപമുക്തനാകണം. കുഞ്ഞുങ്ങളെ കൊന്നിട്ടാണ് അയാള്‍ വന്നിരിക്കുന്നത്. 

യഹൂദരുടെ രാജാവ് ഇവിടെ ബെത്‍ലഹേമില്‍ ജനിച്ചിരിക്കുന്നുവെന്ന് അവനെത്തേടിവന്ന ജ്ഞാനികള്‍ ഹെറേദേസിനോടു പറഞ്ഞു. ഹെറോദേസ് പേടിച്ചു. ജ്ഞാനികള്‍ കുഞ്ഞിനെ രഹസ്യമായി കണ്ട് 

ആരാധിച്ചിട്ട് ഓടിപ്പോയി. ആ കുഞ്ഞിനെയാണു ഞങ്ങള്‍ തേടുന്നത്. ആ കുഞ്ഞിനെയാണു ഞങ്ങള്‍ കൊല്ലുന്നത്. 

ആര്‍ക്കറിയാം, ഒരു പക്ഷേ എന്റെ ഈ കൈകളില്‍ തൂങ്ങിക്കിടന്ന് യഹൂദരുടെ രക്ഷകന്‍ ഇന്നു മരിച്ചു. 

പട്ടാളക്കാരന്റെ വാക്കുകള്‍ കേട്ട് വേശ്യാലയ ഉടമസ്ഥ പറയുന്നു: 

അതേ, ആര്‍ക്കറിയാം. 

പട്ടാളക്കാരന്‍ ഒരു ചോദ്യം കൂടി ചോദിക്കുന്നുണ്ട്: 

ഇത്ര ആയിരം കുഞ്ഞുങ്ങളുടെ ചോരയിലൂടെയാണോ ഒരു രക്ഷകന്‍ വരുന്നത് ? 

 

ആര്‍ക്കറിയാം എന്ന സിനിമയുടെ കേന്ദ്ര പ്രമേയത്തിലും ഒരു കൊലപാതകമുണ്ട്; പ്രതിയുമുണ്ട്. എന്നാല്‍ കൊലപാതകം പുറത്തറിയുന്നില്ല. പ്രതി പിടിക്കപ്പെടുന്നുമില്ല. ഒരാള്‍ക്കു മാത്രമായിരുന്നു ആ കൊലപാതകം അറിയാമായിരുന്നത്. കൊന്നയാള്‍ക്കു മാത്രം. പിന്നീട് മറ്റൊരാള്‍ കൂടി അതറിയുന്നു. അതയാളെ വല്ലാതെ അസ്വസ്ഥനാക്കുന്നുമുണ്ട്. പ്രതിക്കെതിരെ അയാള്‍ വിരല്‍ ചൂണ്ടുന്നില്ല എന്നു മാത്രമല്ല, കൊലപാതകത്തിന്റെ തുടര്‍നടപടികളില്‍ ഭാഗവുമാകുന്നു. എന്നാല്‍, ജീവിതകാലത്തേക്കു മുഴുവനായി അയാള്‍ ആ പാപം ചുമക്കാന്‍ വിധിക്കപ്പെടുന്നു. മധുരമായ പാപത്തിന്റെ കനി ഭക്ഷിക്കാന്‍ അയാളും വിധിക്കപ്പെട്ടിരിക്കുന്നു; അയാള്‍ക്കു പ്രിയപ്പെട്ടവരും. 

 

കുളി കഴിഞ്ഞ് പട്ടാളക്കാരന്‍ ഉറങ്ങുമ്പോള്‍, വേശ്യാലയത്തില്‍ ഒളിപ്പിരുന്ന കുഞ്ഞിനെ രക്ഷപ്പെടുത്തുന്നു. 

വേശ്യാലയത്തിന്റെ ഉടമസ്ഥയാണ് അവരെ രക്ഷപ്പെടാന്‍ സഹായിക്കുന്നത്. ‘നിന്റെ മകന്‍ വളര്‍ന്നു വലുതാകുമ്പോള്‍ ഞങ്ങളെയും രക്ഷിക്കാന്‍ പറയൂ. ഞങ്ങള്‍ വേശ്യകളാണ്. പക്ഷേ, അമ്മയുടെ വാക്ക് അവന്‍ അനുസരിക്കും. ആ പട്ടാളക്കാരനെയും. നിങ്ങള്‍ക്കു നല്ലതു ഭവിക്കട്ടെ ! ’ 

 

കഥ തീരുമ്പോള്‍ ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു; എല്ലാ മികച്ച കഥകളിലുമെന്നതുപോലെ. സിനിമ തീരുമ്പോഴും ചോദ്യങ്ങള്‍ ബാക്കിയാണ്; മികച്ച സിനിമകള്‍ അവശേഷിപ്പിക്കുന്ന ഉത്തരമില്ലാത്ത 

ചോദ്യങ്ങള്‍ ! അതേ, ആര്‍ക്കറിയാം ! 

 

English Summary: A comparison on malayalam movie Arkkariyam and Zacharia's short story titled Arkkariyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com