ADVERTISEMENT

വെള്ളക്കാരായ ആണുങ്ങളെ അസ്വസ്ഥരാക്കാന്‍ ഇന്നെന്താണു ചെയ്യാന്‍ പോകുന്നത്? വെള്ളക്കാരന്‍ തന്നെയായ ഭര്‍ത്താവിന്റെ ചോദ്യത്തിന് പ്രഗ്യ അഗര്‍വാളിന്റെ മറുപടി: 

ഒരു കാര്യമല്ല. ഒത്തിരികാര്യങ്ങള്‍ ചെയ്യാനുണ്ട്. 

 

എന്നാല്‍ വെള്ളക്കാരായ വിദേശികളെ മാത്രമല്ല പ്രഗ്യ ലക്ഷ്യം വയ്ക്കുന്നത്. അവര്‍ക്കെതിരെ പറയാനുണ്ട്. ഒപ്പം താന്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടില്‍ കണ്ട തവിട്ടു നിറക്കാരെക്കുറിച്ചും പറയാനുണ്ട്. ഇന്ത്യക്കാരായ 

പുരുഷന്‍മാരെക്കുറിച്ചും. മദര്‍ഹുഡ് എന്ന ഏറ്റവും പുതിയ പുസ്തകത്തിലൂടെ. 

 

ആര്‍ത്തവ കാലത്തു സ്ത്രീകള്‍ അശുദ്ധിയുള്ളവരാണെന്നു തീരുമാനിച്ചതു പുരുഷന്‍മാരാണ്. അക്കാലത്ത് അവരെ അടുക്കളയില്‍ നിന്നും മതപരമായ ചടങ്ങുകളില്‍ നിന്നും അവര്‍ അകറ്റിനിര്‍ത്തി. സ്ത്രീകളെ നിരന്തരമായി നിരീക്ഷിച്ചും നിയന്ത്രിച്ചും തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്തിയും ഭരിക്കുന്നതും പുരുഷന്‍മാര്‍ തന്നെ. പ്രസവിക്കാത്ത സ്ത്രീകള്‍ അവര്‍ക്ക് തൊട്ടുകൂടാത്തവരാണ്. കുടുംബത്തിനും ഭര്‍ത്താവിനും വേണ്ടാത്തവര്‍. ഈ അനുഭവങ്ങളൊക്കെ കണ്ടതും കേട്ടതും മാത്രമല്ല പ്രഗ്യ. സ്വയം അനുഭവിച്ചതും കൂടിയാണ്. അതാണവരുടെ പുസ്തകങ്ങളെ അനുഭവ തീക്ഷ്ണങ്ങളാക്കുന്നതും ബെസ്റ്റ് സെല്ലറുകളാക്കുന്നതും. 

 

യുഎസ്, യുകെ എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ പ്രഫസറായ പ്രഗ്യ, ബിഹേവിയറല്‍ സയന്റിസ്റ്റ് ആണ്. ലിംഗ സമത്വത്തിനുവേണ്ടിയും വംശ വ്യത്യാസങ്ങള്‍ക്കെതിരെയും പോരാടുന്ന സജീവ പ്രവര്‍ത്തകയും. 

മുന്‍പ് അവര്‍ എഴുതിയ രണ്ടു പുസ്തകങ്ങളും ലോകം ഇരു കയ്യും നീട്ടി സ്വീകരിച്ചു. സ്വെ: അണ്‍റാവലിങ് അണ്‍കോണ്‍ഷ്യസ് ബയാസ്, വിഷ് വി ന്യൂ വാട്ട് ടു സേ: ടോക്കിങ് വിത് ചില്‍ഡ്രന്‍ എബൗട്ട് റേസും. 

ഇപ്പോള്‍ മാതൃത്വത്തെക്കുറിച്ചുള്ള പൊള്ളുന്ന അനുഭവങ്ങളുമായി മൂന്നാമത്തെ പുസ്തകവും. 

 

ഇന്ത്യയില്‍ ആദ്യ തവണ ഗര്‍ഭിണിയായപ്പോള്‍ കുറേയധികം ആരോഗ്യ പ്രശ്നങ്ങളെ നേരിടേണ്ടിവന്നിരുന്നു പ്രഗ്യയ്ക്ക്. ദിവസേന എട്ടും ഒന്‍പതും കുത്തിവയ്പു വരെ എടുത്താണു കുട്ടിയെ സംരക്ഷിച്ചത്. അന്നൊക്കെ 

വയറ്റില്‍ വളരുന്ന കുട്ടിയോട് പ്രഗ്യ പറയുമായിരുന്നു: നിന്നെ ഞാന്‍ എന്നും സംരക്ഷിക്കും. ഒരു ആപത്തും വരുത്താതെ. പെണ്‍കുട്ടിയായിരുന്നു. ആണ്‍കുട്ടികള്‍ക്കായിരുന്നു അമൂല്യമായ അവകാശങ്ങളൊക്കെയും. 

ചിതയ്ക്കു തീ കൊളുത്താനും മരണാനന്തര കര്‍മങ്ങള്‍ ചെയ്യാനും അങ്ങനെ പുനര്‍ജന്‍മം ഉറപ്പുവരുത്താനുമൊക്കെയുള്ള നിയോഗം. അതോടെ, പെണ്‍കുട്ടിയുമായി ഇന്ത്യയില്‍ ജീവിക്കുന്നതിന്റെ അര്‍ഥശൂന്യത അവര്‍ക്കു ബോധ്യപ്പെട്ടു. ഇംഗ്ലണ്ടിലേക്ക്. പുതിയൊരു ബന്ധം. രണ്ടാമത്തെ ഭര്‍ത്താവ്. 

വീണ്ടും ഗര്‍ഭിണി. ആദ്യ മകള്‍ ഇന്ത്യയില്‍ അമ്മയ്ക്കൊപ്പം. 

 

മുടങ്ങിയ വിദ്യാഭ്യാസം തുടരാനായിരുന്നു വിദേശ യാത്ര. പിഎച്ച്ഡി പൂര്‍ത്തിയാക്കേണ്ടിയിരുന്നു. ആ തിരക്കില്‍ ഗര്‍ഭഛിദ്രം നടത്തി. എന്നാല്‍ അതിന്റെ പേരില്‍ പിന്നീടുള്ള ജീവിതം മുഴുവന്‍ അവര്‍ക്കു പശ്ചാത്തപിക്കേണ്ടിവന്നു. വീണ്ടും ഗര്‍ഭിണിയായില്ല. ഐവിഎഫും പരാജയപ്പെട്ടതോടെ വാടക ഗര്‍ഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികളുടെ അമ്മയായി. രണ്ടു പെണ്‍കുട്ടികള്‍. 

 

ഇരട്ടക്കുട്ടികളുടെ വീസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയില്‍ വന്നപ്പോഴും പരിഹാസം നേരിടേണ്ടിവന്നു. നാണമില്ലാതെ നമ്മുടെ കുട്ടികളെ വാങ്ങിക്കാന്‍ വന്നിരിക്കുന്നവര്‍ എന്നൊക്കെ പലരും ആക്ഷേപിച്ചു. പ്രഗ്യയ്ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല പരിഹാസങ്ങളുടെ കാരണം. അമ്മയാകുന്നത്, ഏതു വിധേനയും അമ്മയാകാന്‍ 

ആഗ്രഹിക്കുന്നത് പരിഹാസ്യമാണോ. അഭിമാനിക്കുകയല്ലേ വേണ്ടത്. അതും പെണ്‍കുട്ടികളുടെ അമ്മ. 

 

സത്യസന്ധമാണ് പ്രഗ്യയുടെ എഴുത്ത്. ആത്മാര്‍ഥതയുടെ തീവ്രതയുള്ളതും. വ്യക്തിപരമായ ഓര്‍മകള്‍ക്കൊപ്പം മാതൃത്വത്തെക്കുറിച്ചും പെണ്‍കുട്ടികളെക്കുറിച്ചുമുള്ള ആഗോള വിവര പട്ടികയും പുസ്തകത്തിലുണ്ട്. മാതൃത്വത്തിന്റെ പ്രശ്നങ്ങള്‍ക്കൊപ്പം കറുത്ത സ്ത്രീകള്‍ നേരിടുന്ന ഒട്ടേറെ മറ്റു പ്രശ്നങ്ങളുമുണ്ട്. ധാര്‍മിക രോഷത്തിന്റെ ചൂടും പുകയും വമിക്കുന്നുണ്ട് പ്രഗ്യയുടെ എഴുത്തില്‍ നിന്ന്. അമ്മയാകാന്‍ കഴിയാത്ത സ്ത്രീകള്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കുന്ന ദുരന്ത വ്യാപ്തിയും. 

 

പുസ്തകം വായിക്കുമ്പോള്‍ നിങ്ങള്‍ സംശയിച്ചേക്കാം. ഇതൊരു ഓര്‍മക്കുറിപ്പാണോ. പ്രകടന പത്രികയാണോ. ആത്മകഥയാണോ. അതോ, രാഷ്ട്രീയമോ ? - ആമുഖത്തില്‍ പ്രഗ്യ സംശയിക്കുന്നു. 

 

മാതൃത്വം അടിമത്തമല്ല. ദുഃഖത്തിന്റെ തടവറയല്ല. വിമോചനത്തിന്റെ സ്വര്‍ഗമെന്നു പറയുന്നു പ്രഗ്യ അഗര്‍വാള്‍. വിദേശത്തും മാതൃത്വത്തിന്റെ പുണ്യ സന്ദേശം പ്രചരിപ്പിക്കുകയാണ് ഇന്ത്യയുടെ സ്വന്തം മകള്‍. 

 

English Summary: (M)otherhood by Pragya Agarwal on the choices of being a mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com