ADVERTISEMENT

അഞ്ചു മാസം മുന്‍പു പുറത്തിറങ്ങിയ അവസാന കവിതാ സമാഹാരമായ ‘ശ്യാമയ്ക്കൊരു പൂവി’ല്‍ നാടിനെ വിഴുങ്ങിയ പനിക്കാലത്തെക്കുറിച്ച് എസ്. രമേശന്‍ നായര്‍ എഴുതിയിട്ടുണ്ട്. പനി എന്നുതന്നെയാണ് കവിതയ്ക്ക് അദ്ദേഹം പേരിട്ടതും. കവിതയെഴുതി മാസങ്ങള്‍ക്കകം കവിക്കു കോവിഡ് ബാധിച്ചു. മഹാമാരിയില്‍നിന്നു മുക്തനായെങ്കിലും രണ്ടു ദിവസത്തിനുശേഷം അദ്ദേഹം വിടവാങ്ങിയിരിക്കുന്നു. 

നാടുമൊത്തം പനിക്കുന്നു ദൈവമേ 

നാളെ നേരം വെളുക്കുന്നതെങ്ങനെ 

എന്ന വരികളോടെയാണ് പനി എന്ന കവിത തുടങ്ങുന്നത്. പനിക്കൊപ്പം നാടിനെ വിഴുങ്ങിയ ധര്‍മച്യുതിയെക്കുറിച്ചും അദ്ദേഹം കവിതയില്‍ വിലപിക്കുന്നു. പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂരതയും കവിതയുടെ വിഷയമാണ്. 

വാക്കില്‍ വിഷം വമിക്കുന്ന കാലത്ത് നാക്കെടുത്താല്‍ നരകം തുറക്കുന്നു എന്നെഴുതിയ കവി അധികാരത്തോടുള്ള ആര്‍ത്തിയില്‍ മനുഷ്യര്‍ ചെയ്യുന്ന ദുര്‍വൃത്തികളും തുറന്നുകാട്ടുന്നു. പുഞ്ചിരിയില്‍ പേവിഷം. നെഞ്ചില്‍ കാളകൂടം. ത്യാഗ നിസ്വാര്‍ഥ വേദവാക്യങ്ങള്‍ ഭോഗരാത്രിക്കിതപ്പില്‍ ഒടുങ്ങുന്നു. ആര്‍ത്തി പെരുത്ത് വാരിക്കൂട്ടുന്നതൊക്കെയും ആറടി മണ്ണില്‍ മൂടുന്നു. പാടങ്ങളെല്ലാം തരിശായതോടെ പൂക്കളില്‍ പോലും പുഴു നുരയ്ക്കുന്നു. പാഴ്ക്കിനാവിന്റെ വസന്തം കരിയുന്ന കാലത്ത് തെരുവില്‍ യുവത്വം ചിതറുന്നു. നിലവിളികളില്‍ മാനം തരിക്കുമ്പോള്‍ ചതി കാലത്തിന്റെ മുദ്രവാക്യമായി മാറുന്നു. വാളും പകയുമായി സഹജര്‍ക്കുനേരെ കൊലഭ്രാന്ത് മുഴക്കുന്നവരെക്കുറിച്ചുള്ള മുന്നറിയിപ്പും കവിതയിലുണ്ട്. 

literature-poet-lyricist-s-rameshan-nair
എസ്. രമേശന്‍ നായര്‍

 

ധര്‍മ്മഭൂവിലധര്‍മ്മം പനിക്കുന്നു 

പര്‍ണശാലയില്‍ പാപം പനിക്കുന്നു. 

ഔഷധങ്ങളില്‍ മായം പനിക്കുന്നു 

ആതുരാലയച്ചന്ത പനിക്കുന്നു ! 

തൂലികത്തുമ്പില്‍ രക്തം പനിക്കുന്നു 

താളിലക്ഷരം പൊള്ളിപ്പനിക്കുന്നു. 

മാമരക്കിളി മണ്ണില്‍പ്പനിക്കുന്നു 

‘മാ നിഷാദ’ യില്‍ കാലം പനിക്കുന്നു. 

നാടു മൊത്തം പനിക്കുന്നു, ദൈവമേ 

നാളെ നേരം വെളുക്കന്നതെങ്ങനെ ! 

അവസാന കവിതകളിലൊന്നായ ‘ കാശിയാത്ര’ യില്‍ ജീവിതത്തെക്കുറിച്ചുള്ള തത്വചിന്താപരമായ ദര്‍ശനമാണു മുന്നിട്ടുനില്‍ക്കുന്നത്. നിസ്സാരമായ കാറ്റിൽപോലും പാറിപ്പോകുന്ന കരിയിലകള്‍ എന്നാണദ്ദേഹം മനുഷ്യരെ വിശേഷിപ്പിക്കുന്നത്. കാറ്റും തോരാമാരിയും നിരന്തരം ആക്രമിക്കുമ്പോഴും പരസ്പര ബന്ധത്തിന്റെ നറുംചൂടാണു ജീവിതത്തിന്റെ ആഹ്ളാദം. ജീവിതം യാത്ര തന്നെ. കാശി എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര. ഒരിക്കലും കാശിയില്‍ എത്തുന്നില്ല എന്നതു മനുഷ്യന്റെ ദുര്‍വിധിയും. അപൂര്‍ണ്ണമായ ജീവിതത്തിന്റെ വിഷാദം അക്ഷരങ്ങളിലാവാഹിച്ച കവിയും കനിവറ്റ കാലത്തിന്റെ ഇരയായിരിക്കുന്നു. അവശേഷിക്കുന്നത് ജീവിതം എന്ന അനുഗ്രഹത്തെക്കുറിച്ചും സര്‍വേശ്വരനെക്കുറിച്ചും മതിമറന്നുപാടിയ രമേശന്‍ നായരുടെ കാലം കവര്‍ന്നെടുക്കാത്ത കവിതകള്‍. 

Content Summary : Popular Malayalam lyricist and poet S Ramesan Nair passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com