ADVERTISEMENT

സ്വന്തം മുഖത്തെ കാക്കപ്പുള്ളികളോടുള്ള പ്രണയത്തെക്കുറിച്ച് ഒരു പെൺകുട്ടി എഴുതിയ പുസ്തകം 25 വർഷത്തിനു ശേഷം ചർച്ചയാകുന്നു. മുഖം നിറയെ കുഞ്ഞു കറുത്ത പൊട്ടുകളുള്ള ലൊസാഞ്ചലസിലെ അന്നത്തെ എട്ടാം ക്ലാസുകാരി ഇന്നു ബ്രിട്ടന്റെ താരറാണിയാണ്. മേഗൻ മാർക്കിൾ. മറുകുകളോടു ഭ്രമമുള്ള പതിനാലുകാരി മേഗന്റെ കഥകളും കവിതകളും ചിത്രങ്ങളുമാണു പുസ്തകത്തിൽ. പുസ്തകത്തിന്റെ പേരിലും ഇഷ്ടം കാണാം. ‘മറുകുകളില്ലാത്ത മുഖം... നക്ഷത്രങ്ങളില്ലാത്ത രാത്രിയാണ്’.

 

അഭിനേത്രിയും മോഡലുമായിരുന്ന മേഗൻ എഴുത്തുകാരിയായി പ്രശസ്തി നേടുന്നതു കുട്ടികൾക്കു വേണ്ടി അടുത്തിടെ പുറത്തിറങ്ങിയ കഥാപുസ്തകത്തിലൂടെയാണ്. ജീവിതപങ്കാളി ഹാരി രാജകുമാരനും രണ്ടു വയസുള്ള മകൻ ആർച്ചിയ്ക്കും സമർപ്പിച്ച ‘ദ് ബെഞ്ച്.’ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന രചന മേഗന്റെ ആദ്യ സാഹിത്യസൃഷ്ടി എന്ന നിലയിൽ ബെസ്റ്റ്സെല്ലറായി മുന്നേറുമ്പോഴാണ് രണ്ടര പതിറ്റാണ്ടു മുൻപെഴുതിയ ‘എ ഫേസ് വിത്തൗട്ട് ഫ്രക്കിൾസ്.. ഈസ്‌ എ നൈറ്റ്‌ വിത്തൗട്ട് സ്റ്റാർസ്’ വെളിച്ചം കാണുന്നത്.

 

അമേരിക്കയിലെ പുരാതന സംസ്‍കാരിക കേന്ദ്രമായ ലൈബ്രറി ഓഫ് കോൺഗ്രസ്സിലെ ലൈബ്രേറിയൻ കാർല ഹെയ്ഡനാണ് മേഗന്റെ ആദ്യ കൃതി പരിചയപ്പെടുത്തി കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റിട്ടത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മേഗൻ എഴുതിയ കൃതിയെക്കുറിച്ച് ആരെങ്കിലും അറിഞ്ഞിരുന്നോ എന്ന ചോദ്യത്തോടെയായിരുന്നു കുറിപ്പ്. ചില പേജുകളുടെ ചിത്രങ്ങളും കാർല പങ്കുവച്ചു. 

1996 ലാണ് മേഗൻ ‘എ ഫേസ് വിത്ത്‌ഔട്ട്‌ ഫ്രക്കിൾസ്..’ എഴുതുന്നത്.  മുഖത്തെ പുള്ളികളുടെ പേരിൽ അപകർഷത അനുഭവിച്ചിരുന്ന കൗമാരക്കാരിയോട് അച്ഛൻ പതിവായി പറയുമായിരുന്ന വാചകം പുസ്തകത്തിന്റെ പേരായി. നക്ഷത്രങ്ങൾ നിറഞ്ഞ നിലാവുള്ള രാത്രി പോലെ സുന്ദരമാണു മകളുടെ മുഖമെന്നു പ്രശംസിച്ച മാതാപിതാക്കൾക്കുള്ള സമർപ്പണം. സ്കൂൾ പ്രോജക്ടിന്റെ ഭാഗമായി എഴുതിയ കൃതിയുടെ ഡിജിറ്റൽ പ്രതി പിന്നീട് യു എസിലെ കോപ്പിറൈറ്റ് ഓഫീസിലേക്ക് അയയ്ക്കുകയായിരുന്നു. 

പുസ്തകത്തിന്റെ ആദ്യ താളുകളിലൊന്നിൽ സ്കൂൾ യൂണിഫോമിട്ട്, ചിരിച്ചു നിൽക്കുന്ന ചുരുണ്ട മുടിക്കാരിയെ കാണാം. എഴുത്തുകാരിയെപ്പറ്റി ചുരുക്കം വരികളിലുള്ള വിവരണവും.

 

‘‘ലൊസാഞ്ചലസിലെ ഇമ്മാക്കുലേറ്റ് ഹാർട്ട് ഹൈ സ്കൂൾ വിദ്യാർഥിനിയാണ് മേഗൻ മാർക്കിൾ. ടെലിവിഷൻ കാണുന്നതും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടുന്നതും മ്യൂസിക്കൽ നാടകങ്ങളിൽ പങ്കെടുക്കുന്നതും ആസ്വദിക്കുന്ന പെൺകുട്ടി.’’

മേഗൻ വരച്ച, മുഖം നിറയെ നക്ഷത്രത്തരികൾ പോലെ കറുത്ത പുള്ളികളുള്ള അന്നത്തെ കൗമാരക്കാരിയുടെ ചിത്രവും പുസ്തകത്തിലുണ്ട്. ആത്മവിശ്വാസം തുളുമ്പി നിൽക്കുന്ന അടിക്കുറിപ്പും : മറുകുകൾ വിചിത്രമായ എന്തോ ഒന്നാണെന്നാണ് ചിലരുടെ ചിന്ത. ഞാനത് അംഗീകരിക്കില്ല. അവയില്ലായിരുന്നുവെങ്കിൽ, ഞാൻ ഞാനേ ആകുമായിരുന്നില്ല.

മേഗന്റെ ഇഷ്ടം കൗമാരത്തിലൊതുങ്ങിയില്ല. 2018 ലാണ് ഹാരി - മേഗൻ വിവാഹം നടക്കുന്നത്. അണിയിച്ചൊരുക്കാനെത്തിയ മേക്കപ്പ് ആർട്ടിസ്റ്റിനോട് വധുവിന് ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളൂ, ചായവും ചമയവും അധികം വേണ്ട, മറുകുകൾ തെളിഞ്ഞു നിൽക്കണം. തൊട്ടടുത്ത വർഷം ബ്രിട്ടീഷ് വോഗ് മാസികയ്ക്കു വേണ്ടി ഫോട്ടോഷൂട്ട്‌ നടത്തിയ ഫോട്ടോഗ്രാഫർക്കും കിട്ടി നിർദേശം. ഫോട്ടോ എഡിറ്റ്‌ ചെയ്തോളൂ, പക്ഷേ മറുകുകൾ മായ്ച്ചു കളയരുത്. തന്നെ അലോസരപ്പെടുത്തുന്ന ഏറ്റവും വലിയ കാര്യം മുഖത്തെ പുള്ളികളെ ബ്രഷ് കൊണ്ട് മറച്ച് ഒളിപ്പിക്കാനുള്ള മെയ്ക്കപ് ആർട്ടിസ്റ്റുകളുടെ ശ്രമമാണെന്നു പറയാനും മേഗനു മടിയില്ല.

 

മേഗന്റെ പുസ്തകങ്ങൾക്കു മാത്രമല്ല, മുഖത്തെ മറുകുകൾക്കും ആരാധകർ ഏറെയാണ്. കൃത്രിമമായ പുള്ളികളിലൂടെ താരത്തെ അനുകരിക്കാൻ ശ്രമിക്കുന്നവരും ഒട്ടേറെയുണ്ട്. മേഗന്റേതു പോലെ കറുത്ത പൊട്ടുകളുള്ള മുഖം വേണമെന്ന ആവശ്യവുമായി ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നുണ്ടെന്നു കോസ്മറ്റിക് ചികിത്സാ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.!

 

English Summary: Meghan Markle, Duchess of Sussex, wrote a book in 8th grade titled, A Face without Freckles... Is a Night Without Stars.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com