ADVERTISEMENT

കാഫ്കയുടെ മെറ്റമോർഫസിസിനെ ഓർമിപ്പിച്ചുകൊണ്ട് അവസാനിക്കുന്ന ഒരു കഥയാണ് തമ്പി ആന്റണിയുടെ ആൽക്കട്രാസ്. പേരിന്റെ പ്രത്യേകത മലയാളിക്ക് അപരിചിതമായിരിക്കാം, സാൻഫ്രാൻസിസ്കോയിലുള്ള ഒരു ദ്വീപിന്റെ പേരാണത്. അവിടെയാണ് ലോകത്തേറ്റവും സുരക്ഷിതത്വവും ബന്തവസ്സുമുള്ള തടവറകളിൽ ഒന്നുള്ളത്. എന്നാൽ എല്ലാ കരുതലുകളെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഒരിക്കൽ അവിടെനിന്നു മൂന്ന് തടവുകാർ വെറും സ്പൂൺ ഉപയോഗിച്ച് ജയിൽ ചാടുകയുണ്ടായി. അതിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് മലയാളികളായ മാത്യു പുന്നക്കാടനും ദിവ്യപ്രഭയും തമ്പി ആന്റണിയുടെ കഥയിലെ കഥാപാത്രങ്ങളായത്. 

 

ഇടതുപക്ഷ സഹയാത്രികനാണ് പുന്നക്കാടൻ. മതവും സമൂഹവുമെല്ലാം ഒറ്റപ്പെടുത്തിയ മനുഷ്യരാണവർ. ഒന്നിച്ച് ജീവിക്കാൻ ഒരു മതത്തിന്റെയും സമൂഹത്തിന്റെയും അംഗീകാരം ആവശ്യമില്ലെന്ന് തീരുമാനിച്ച് ‘ലിവിങ് ടുഗെദർ’ ആയി വർഷങ്ങൾക്കിപ്പുറവും അവർ ജീവിതമാഘോഷിക്കുന്നു. പലപ്പോഴും സമൂഹം അവരെ അവർ പോലുമറിയാതെ കുറ്റപ്പെടുത്തുന്നുണ്ടാകാം, ഒളിഞ്ഞു നോക്കി, കല്യാണം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്നവർ എന്നോർത്ത് പരിഹസിക്കുന്നുണ്ടാവാം, അയാൾ കളഞ്ഞിട്ട് പോയാൽ അവൾ എന്ത് ചെയ്യുമെന്നോർത്ത് മൂക്കത്ത് വിരൽ വയ്ക്കുന്നുണ്ടാവാം. സമൂഹം അങ്ങനെയാണെന്നുള്ള ഒരു ധാരണയെ അനുകരിക്കുന്നുണ്ട് ഈ കഥ. 

 

ഇതേ സമൂഹത്തിൽ ജീവിക്കുമ്പോൾത്തന്നെ ആഭ്യന്തര പ്രശ്നങ്ങളിലേക്കാണ് കഥ സഞ്ചരിക്കുന്നത്. ഒരു എലിയാണ് പ്രശ്നം. ചെറിയ ജീവിയാണെങ്കിലും ഏതു വീടിനും വീട്ടുകാർക്കും ഒരു പ്രശ്നമാണ് എലി. നോവലിസ്റ്റ് കൂടിയായ പുന്നക്കാടന്റെ നോവലുകളുടെ പ്രതികളൊഴിച്ച് എല്ലാം കരണ്ടു തിന്നുന്ന എലി ഒരു സാർവദേശീയ പ്രശ്നമായാണ് ദിവ്യപ്രഭയ്ക്ക് തോന്നുന്നത്. പുന്നക്കാടന്റെ നോവലുകളുടെ ഗുണം കൊണ്ടാണ് അത് ഭക്ഷിക്കാൻ പോലും കഴിയാതെ പോകുന്നത് എന്ന് ദിവ്യപ്രഭ ഭർത്താവിനെ ട്രോളുന്നുമുണ്ട്. അല്ലെങ്കിലും കാര്യങ്ങളെല്ലാം ഉത്തരവാദിത്തത്തോടെ ചെയ്യുന്ന ഭാര്യയ്ക്കാണല്ലോ എലിയുടെ ഉപദ്രവം ഏറ്റവുമധികം അസഹനീയമാവുക! ഉത്തരവാദിത്തങ്ങൾ അത്രയ്ക്കൊന്നും ശ്രദ്ധിക്കാതെ നോവലിലും രാഷ്ട്രീയത്തിലും മാത്രം തല കുമ്പിട്ടിരിക്കുന്ന പുന്നക്കാടന്മാർക്ക് എലി ഒരു വിഷയമാകണമെങ്കിൽ അതിൽ അല്പം വൈകാരികത കലരണം. ദിവ്യപ്രഭയുടെ ധിക്കാരിയായ മുത്തശ്ശന്റെ മുഖമാണ് പുന്നക്കാടന് എലി നൽകിയത്. അതോടെ അയാളുടെ വിധം മാറിത്തുടങ്ങി. ഒന്നാന്തരമൊരു എലിപ്പെട്ടി വച്ചെങ്കിലും അടുത്ത ദിവസം ഉണർന്നെഴുന്നേറ്റപ്പോൾ പെട്ടി തുളച്ച് പകുതി കെണിയും കരണ്ടു തിന്ന് എലി അപ്രത്യക്ഷനായിരുന്നു. 

 

എലിയും എലിക്കെണിയും ഒരു വിധത്തിൽ പറഞ്ഞാൽ ആശയങ്ങളാണ്. കുടുങ്ങിപ്പോയ മനുഷ്യന്റെ ജീവിത ആശയങ്ങൾ. ആൽക്കട്രാസിനുള്ളിൽ കുടുങ്ങിപ്പോയ മനുഷ്യർ എല്ലാ രീതിയിലും പുറത്ത് ചാടാൻ വെമ്പൽ കൊണ്ടുകൊണ്ടേയിരിക്കും. എന്നാൽ എത്ര കുതന്ത്രം നിറഞ്ഞ മനസ്സോടെയാണ് സമൂഹം അതിനെ വീണ്ടും ബലവത്തായ കെണികൾ കൊണ്ട് പിടിക്കാനും തടവിലാക്കാനും ശ്രമിക്കുന്നത്! മാത്യു പുന്നക്കാടനും ദിവ്യപ്രഭയും അത്തരത്തിലുള്ള സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട് ജീവിച്ചു തുടങ്ങിയവരാണ്. പക്ഷേ കാലം അവരെയും പല കാരണങ്ങളാൽ അതെ കെണികളിലേക്ക് ആകർഷിച്ചു വരുത്തുകയും അതിൽ തളച്ചിടാൻ നോക്കുകയും ചെയ്യുന്നുണ്ട്. സ്വതന്ത്രമായി ജീവിക്കുന്നുണ്ടെങ്കിലും സമൂഹത്തിന്റെയും കുടുംബത്തിന്റെയും ചിന്തകൾ ഭീതിയുടെ കെണികളായി അയാളെ വലയം വയ്ക്കുന്നുണ്ട്. ആ കെണികൾ സമർഥമായി അതിജീവിക്കാൻ നോക്കുന്നുണ്ടെങ്കിലും അയാൾ വീണ്ടും ആ കൂട്ടിലേക്കുതന്നെ ആകർഷിക്കപ്പെടുകയാണ്. ഒടുവിൽ പുന്നക്കാടനും സ്വയം അതായി മാറിപ്പോകുന്നതിന്റെ നൈരാശ്യത്തിൽ വായനക്കാരൻ അസ്വസ്ഥരായേക്കാം. 

 

‘വന്നുവന്നിപ്പോ എലികളും ന്യൂജെൻ പെൺ‌കുട്ടികളെപ്പോലെയാ. സൂക്ഷിച്ചില്ലെങ്കിൽ ഒരു പഴുതുണ്ടാക്കി എങ്ങനെയെങ്കിലും ചാടിപ്പോയേക്കും’

എലിപ്പെട്ടി കടക്കാരൻ ഭാസ്കരന്റെ വാചകം കൃത്യമായും ഒരു സദാചാര സമൂഹത്തിന്റെ ദുർഗന്ധം പേറുന്നുണ്ട്. അയാൾ ഉൾപ്പെടെയുള്ള ഓരോ മനുഷ്യരും പെൺകുട്ടികളെയും ആൺകുട്ടികളെയുമെല്ലാം അതേ സദാചാരത്തിന്റെ കെണികളിൽ ആക്കാനാണ് ബുദ്ധിമുട്ടുന്നത്. സ്വതന്ത്രമായി എലികൾക്ക് വിഹരിക്കണം, ഭൂമി അവരുടേതുമാണ്, എന്ന ബോധ്യമുണ്ടെങ്കിലും എലികളെ കുടുക്കാൻ പുതിയ കെണി അന്വേഷിച്ചു നടക്കുന്ന പുന്നക്കാടനും ഭാസ്കരന്റെ ആ വാചകത്തോട് ചെറിയ അനുഭാവം തോന്നുന്നത് അയാളുടെ മാനസികമായ പരിവർത്തനത്തിന്റെ സൂചനയാണ്. 

പഴുതുണ്ടാക്കി ചാടിപ്പോകാൻ ഞങ്ങൾ എലികളല്ല എന്ന് ഒരിക്കൽ ദിവ്യപ്രഭയും മാത്യു പുന്നക്കാടനും സ്വയം പറഞ്ഞിട്ടുണ്ടാവില്ലേ?

സമൂഹം മാറുമ്പോൾ അപരനും മാറണമെന്ന് നിർബന്ധമുണ്ടോ? 

എന്തായാലും ഓരോ ആൽക്കട്രാസിൽനിന്നും രക്ഷ നേടാനാണ് ഓരോ മനുഷ്യന്റെയും ആഗ്രഹം, ചിലരാവട്ടെ അതിൽ എന്നെന്നേയ്ക്കുമായി കുടുങ്ങിപ്പോയവരും. സ്വയം മെറ്റമോർഫസിസ് നടക്കാതെ സൂക്ഷിക്കുക പ്രിയപ്പെട്ട മനുഷ്യരേ!

 

Content Summary: Story review of Alcatraz written by Thampi Antony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com