ADVERTISEMENT

പ്രശസ്തി ബാധ്യതയായ അപൂർവം എഴുത്തുകാരേയുള്ളൂ. മാധ്യമ ശ്രദ്ധയിൽ നിന്ന് ദൂരെയായിരിക്കാൻ ആഗ്രഹിച്ചവർ. ആരാധക ബാഹുല്യം അസഹനീയമായവർ.  സ്വന്തം ലോകത്ത്, സ്വകാര്യതയിൽ ഒതുങ്ങിക്കൂടാൻ ആഗ്രഹിച്ചവർ. രണ്ടാം ലോക യുദ്ധത്തിൽ സേവനം അനുഷ്ഠിച്ച, പ്രശസ്ത നോവലുകളിലൂടെയും കഥകളിലൂടെയും അമേരിക്കൻ മനസ്സ് പിടിച്ചെടുത്ത ജെ.ഡി. സാലിംഗർ പതിറ്റാണ്ടുകളോളം സ്വകാര്യതയിലാണു ജീവിച്ചത്. അഭിമുഖങ്ങൾ നൽകാതെയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാതെയും. അക്കാലത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പോലും പുറത്തുവന്നിട്ടില്ല. തന്റെ സാന്നിധ്യത്തെ സാലിംഗർ  പരമാവധി സ്വകാര്യമാക്കിയെങ്കിലും ധീരയായ ഒരു പത്രപ്രവർത്തക അഭിമുഖം സംഘടിപ്പിച്ചു. അതും എഴുത്തുകാരൻ പോലും അറിയാതെ. അഭിമുഖം പത്രപ്രവർത്തക ശബ്ദസന്ദേശമായി റെക്കോർഡ് ചെയ്തത് വാർത്ത സൃഷ്ടിച്ചിരുന്നു. എന്നാൽ, ശബ്ദരേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2010 ൽ 91-ാം വയസ്സിൽ എഴുത്തുകാരന്റെ മരണത്തിനു ശേഷവും സാലിംഗറിന്റെ ശബ്ദം കേൾക്കാം എന്നു പ്രതീക്ഷിച്ചെങ്കിലും ആ മോഹവും സഫലമായില്ല. ഇനിയും നശിപ്പിച്ചിട്ടില്ലാത്ത ശബ്ദരേഖയുടെ ഭാവി ഇപ്പോൾ അതിന്റെ ഏക ഉടമസ്ഥയായ പത്രപ്രവർത്തക തീരുമാനിച്ചിരിക്കുന്നു. 

 

1919 ൽ ജനിച്ച സാലിംഗർ പ്രസിദ്ധനാകുന്നത് 1948 ൽ പ്രസിദ്ധീകരിച്ച എ പെർഫക്ട് ഡേ ഫോർ ബനാന ഫിഷ് എന്ന കഥയുടെ പ്രസിദ്ധീകരണത്തോടെയാണ്. 1951 ൽ പുറത്തുവന്ന ദ് ക്യാച്ചർ ഇൻ ദ റൈ അദ്ദേഹത്തെ അമേരിക്കയുടെ ഇതിഹാസമാക്കി. കൗമാരത്തിലെ ഒറ്റപ്പെടലിനെക്കുറിച്ച് എഴുതിയ വാക്കുകൾ ഒരു തലമുറ ഏറ്റെടുത്തു. രണ്ടു കഥാസമാഹാരങ്ങൾ കൂടി പുറത്തുവന്നതോടെ സാലിംഗർ അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്ന എഴുത്തുകാരനായി. എന്നാൽ. 1965 നു ശേഷം അദ്ദേഹം ഒന്നും എഴുതിയിട്ടില്ല. പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. കുടുംബാംഗങ്ങളെയല്ലാതെ മറ്റാരെയും അടുപ്പിച്ചിട്ടുമില്ല. ഇതോടെയാണ്, ബെറ്റി എപ്സ് എന്ന പത്രപ്രവർത്തക എങ്ങനെയും സാലിംഗറിന്റെ അഭിമുഖം സംഘടിപ്പിക്കാൻ ശ്രമം തുടങ്ങിയത്. കള്ളം പറഞ്ഞാണ് ബെറ്റി സാംലിഗറിന്റെ വീട്ടിലെത്തുന്നത്. എഴുതാൻ ആഗ്രഹിക്കുന്ന തുടക്കക്കാരിയാണെന്നു പരിചയപ്പെടുത്തി അവർ സാലിംഗറിന്റെ സഹായം തേടി. സാമാന്യത്തിലധികം ഉയരമുള്ള തനിക്ക് പച്ചക്കണ്ണുകളാണെന്ന് അവർ അദ്ദേഹത്തിനെഴുതി. ചുവപ്പും സ്വർണവർണത്തിലുള്ളതുമാണ്  തലമുടി.  ദയവു ചെയ്തു സഹായിക്കണം. ബെറ്റിയുടെ അപേക്ഷയ്ക്കു മുന്നിൽ സാലിംഗർ വീണു. അര മണിക്കൂർ പ്രശസ്തനായ എഴുത്തുകാരനൊപ്പം അവർ ചെലവഴിച്ചു. സംസാരിച്ചു. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച ടേപ്പിൽ സംഭാഷണം അവർ പകർത്തി. എന്നാൽ, അര മണിക്കൂറായപ്പോഴേക്കും എഴുത്തുകാരൻ അസ്വസ്ഥനായി. തന്നെ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞ് അദ്ദേഹം കൂടിക്കാഴ്ച അവസാനിപ്പിച്ചു. 

 

സാലിംഗറിന്റെ അഭിമുഖം ബെറ്റി നേടിയെടുത്തു എന്നത് അക്കാലത്തെ വലിയ വാർത്തയായിരുന്നു. എന്നാൽ ടേപ്പ് അവർ ആർക്കും കൊടുത്തില്ല; അന്നു മാത്രമല്ല ഇന്നുവരെയും. സുരക്ഷിതമായി ഒരു പെട്ടിയിൽ അതു സൂക്ഷിച്ചുവച്ചു. ശബ്ദരേഖ ജീവിതത്തിലെ ഏറ്റവും വലിയ സ്വത്താണെന്ന് അഭിമാനിക്കുമ്പോഴും ആഹ്ലാദത്തേക്കാൾ കുറ്റബോധം ബെറ്റിയെ കീഴടക്കി. പശ്ചാത്താപത്താൽ വെന്തുരുകി. അനുവാദമില്ലാതെയാണല്ലോ ശബ്ദം പകർത്തിയതെന്ന ചിന്ത വിഷമിപ്പിച്ചു. ആവശ്യക്കാർ ഏറെയുണ്ടായിട്ടും ടേപ്പ് പുറത്തുവിട്ടില്ല. താൻ മരിച്ചാലെങ്കിലും അതു കേൾക്കാമെന്നാണു പ്രതീക്ഷയെങ്കിൽ അതിനും വകയില്ലെന്നു ബെറ്റി പറയുന്നു. മരിക്കുമ്പോഴും ശബ്ദരേഖ എന്നോടൊത്ത് ഉണ്ടായിരിക്കും. ജീവിച്ചതുപോലെ ആ ശബ്ദത്തിനൊപ്പം ഞാൻ മരിക്കുന്നു. ടേപ്പ് എനിക്കൊപ്പം ഇല്ലാതാകും. ഞാനല്ലാതെ മറ്റാരും ആ ശബ്ദം കേൾക്കരുത്. ഇനിയൊരിക്കലും –ബെറ്റി പ്രഖ്യാപിക്കുന്നു. 

 

ബെറ്റിയുടെ പ്രഖ്യാപനം സാലിംഗറിന്റെ ആത്മാവിനെ ആശ്വസിപ്പിച്ചേക്കാം. സ്വകാര്യതയും രഹസ്യത്മകതയും ഇഷ്ടപ്പെട്ട എഴുത്തുകാരന് അസ്വസ്ഥതയില്ലാതെ ഉറങ്ങാം. താൻ കേൾക്കരുതെന്ന് ആഗ്രഹിച്ച ശബ്ദം ലോകം കേൾക്കില്ല എന്ന ആശ്വാസത്തോടെ. 

 

Content Summary: Woman who secretly recorded JD Salinger plans to destroy tape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com