ADVERTISEMENT

കോവിഡ് ഭീതിയിൽ ലോകം മുഴുവൻ നാലു ചുമരുകൾക്കുള്ളിലേക്ക് ഒതുങ്ങിയപ്പോൾ ആനന്ദ് കൃഷ്ണമൂർത്തി എന്ന അധ്യാപകന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ഓൺലൈൻ ക്ലാസ് വിദ്യാർഥികൾ ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് ഒരു കവിതാസമാഹാരം ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇന്ത്യയിലെ വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ അറിയപ്പെടുന്നതും അല്ലാത്തതുമായ പ്രാദേശിക കവിതകളുടെ ഇംഗ്ലിഷ് പരിഭാഷ... ‘പോട്ട്പുരി’ എന്ന ഒരു കൊച്ചുകവിതാ സമാഹാരത്തിലേക്ക് ഒട്ടേറെ ഭാഷകളുടെ അക്ഷരമിടിപ്പുകൾ കൂട്ടിവച്ച അനുഭവം വിവരിക്കുകയാണ് ഇഗ്നോയിലെ ഇംഗ്ലിഷ് അധ്യാപകനായ ആനന്ദ് കൃഷ്ണമൂർത്തി. 

 

മഹാരാജാസ് കോളജിലെ പഠന ശേഷം 2014 ഇൽ ആണ് ഞാൻ അധ്യാപനത്തിലേക്ക് കടക്കുന്നത്. 5വർഷം മുൻപ് ഇഗ്നോയിൽ അക്കാദമിക് കൗൺസലർ ആയി സേവനമാരംഭിച്ചു. ബ്രിട്ടീഷ് നാടകം, ബ്രിട്ടീഷ് നോവൽ, സാഹിത്യ വിമർശനവും സിദ്ധാന്തവും, ഇന്ത്യൻ ഇംഗ്ലിഷ് സാഹിത്യം, ആധുനിക ഇന്ത്യൻ സാഹിത്യ പരിഭാഷ, ഇന്ത്യൻ നാടോടി സാഹിത്യം തുടങ്ങിയ പേപ്പറുകളാണ് പഠിപ്പിക്കാൻ ലഭിച്ചത്. കോവിഡ് കാലം പഠന രീതികളെയും സങ്കൽപങ്ങളെയും പാടെ മാറ്റിമറിച്ചു. അതുവരെ ആർഭാടമായി കണക്കാക്കപ്പെട്ടിരുന്ന ഓൺലൈൻ മോഡ് കോവിഡ് കാല വിദ്യാഭ്യാസമേഖലയിൽ അനിവാര്യതയായി മാറി. ഗൂഗിൾ-മീറ്റിന്റെ സഹായത്തോടെ ഇഗ്നോ ക്ലാസുകളും ഓൺലൈനിലേക്ക് തിരിഞ്ഞു. 

 

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നാൽപതോളം വിദ്യാർഥികൾക്ക് ‘ആധുനിക ഇന്ത്യൻ സാഹിത്യ പരിഭാഷ’ എന്ന വിഷയത്തിൽ ക്ലാസെടുക്കാൻ അവസരം ലഭിച്ചത് അങ്ങനെയാണ്. തുടക്കത്തിൽ വിവർത്തനത്തിന്റെ തിയറി ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ക്ലാസുകൾ. പിന്നീട് ക്ലാസുകൾ കുറച്ചുകൂടി പ്രായോഗികവും രസകരവുമാക്കുന്നതിന്റെ ഭാഗമായാണ് കവിതകൾ വിവർത്തനം ചെയ്തു പരിശീലിക്കാം എന്ന ആശയം ഉരുത്തിരിഞ്ഞത്. പ്രാദേശിക സാഹിത്യകൃതികളുടെ വിവർത്തനങ്ങൾക്ക് ശ്രമിക്കാം എന്ന ആശയം വിദ്യാർഥികൾ തന്നെയാണ് മുന്നോട്ടു വച്ചത്.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ക്ലാസിലുള്ളത് വിവർത്തനം കൂടുതൽ വൈവിധ്യപൂർണമാക്കി. ചെറിയ കവിതകളും കഥകളും അവരവരുടെ പ്രാദേശിക ഭാഷയിൽ നിന്ന് വിവർത്തനം ചെയ്തു നോക്കാൻ ഞാൻ നിർദേശിച്ചു. 

 

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വൈകാതെ തന്നെ 20 പരിഭാഷകൾ ലഭിച്ചു. കോപ്പിറൈറ്റ് പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രാദേശിക ഭാഷകളിലെ പഴയ എഴുത്തുകാരുടെ കവിതകളുടെയും കഥകളുടെയും വിവർത്തനത്തിൽ ശ്രദ്ധയൂന്നാൻ നിർദേശിച്ചു. പ്രശസ്തരായ എഴുത്തുകാരിൽ നിന്ന് രചനകൾ തിരഞ്ഞെടുക്കുന്നതിനു പുറമേ, സോഷ്യൽ മീഡിയ കവികളായ സുഹൃത്തുക്കളുടെ കവിതകളും തർജ്ജമയ്ക്കു തിരഞ്ഞെടുത്തു. മൃത്യുഞ്ജയ ഇൻഡോറിയ എന്ന ഇരുപത്തിയൊന്നുകാരിയായ വിദ്യാർത്ഥിനി സ്വന്തം പിതാവിന്റെ ഇത് വരെ വെളിച്ചം കാണിക്കാതെ വച്ചിരുന്ന കവിതകളെ തർജമ ചെയ്തു. 

 

യുവ ദളിത് കവിയായ ചന്ദ്രമോഹൻ എസ്, ചെറുകഥാകൃത്ത് ലക്ഷ്മി ദാസ് എന്നിവർ ഓരോ തർജ്ജമ വീതം സംഭാവന നൽകി. വിവർത്തനത്തിൽ മുൻനിരക്കാരനായ ഡോ. സന്തോഷ് അലക്സ് അദ്ദേഹത്തിന്റെ മുഖവുരയിലൂടെ അമൂല്യമായ നിരീക്ഷണങ്ങൾ പങ്കുവച്ചു. ഒടുവിൽ, ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള 15 കവിതകളുടെയും 10 കഥകളുടെയും ഒരു സമാഹാരമായി പോട്ട്പോരി ഉയർന്നുവന്നു! പത്മരാജൻ, പോൾ സക്കറിയ, ഒഎൻവി, എസ്. ജോസഫ്, മാധവിക്കുട്ടി, വൈലോപ്പിള്ളി, ഒ.വി. വിജയൻ, സർവേശ്വർ ദയാൽ സക്സേന, രാംധാരി സിംഗ് ദിനകർ, അമൃത പ്രീതം, മഖൻ ലാൽ ചതുർവേദി, ഫകീർ സേന പതി തുടങ്ങിയ പ്രമുഖ എഴുത്തുകാരുടെ രചനകളുടെ വിവർത്തനങ്ങളും ഇതിൽ ഉൾകൊള്ളുന്നു.

 

ഒരു അധ്യാപകനെന്ന നിലയിൽ ഇത് സന്തോഷകരമായ, മനസ്സ് നിറയ്ക്കുന്ന അനുഭവമാണ്. ലോകം മൊത്തം ഒരു പകർച്ച വ്യാധി ഭീഷണിയിൽ നാല് ചുവരുകൾക്കുള്ളിൽ അടച്ചുപൂട്ടിയിരിക്കുമ്പോൾ, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുത്തുമ്പോൾ, തൊഴിലില്ലായ്മയിൽ ഉഴറുമ്പോൾ, എന്റെ കുട്ടികളുടെ ഈ ഉദ്യമം തികച്ചും പ്രശംസനീയം തന്നെയാണ്. മഹാരാജാസ് കോളജിലെ ആംഗലേയ വിഭാഗത്തിലെ മുൻ വകുപ്പ് മേധാവിയായ രംഗരാജൻ പ്രകാശനം നിർവഹിച്ച പുസ്തകം ഇപ്പോൾ ആമസോണിലും ഫ്ലിപ്കാർട്ടിലും മറ്റു പ്രമുഖ വെബ്സൈറ്റുകളിലും ലഭ്യമാണ്. 

 

Content Summary: Potpourri: An Anthology of Poems and Tales from India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com