ADVERTISEMENT

ആ ഓണക്കാലം ഒരിക്കലും മറക്കാനാവില്ല. നാട്ടിൽ നിന്നു കാട്ടിലേക്ക് കയറിയ ആ രണ്ടു തിരുവോണ ദിനങ്ങൾ.

2016ലും 2017ലും കാടിന്റെ മക്കളോടൊപ്പം ഓണം ആഘോഷിക്കാൻ ലഭിച്ച അവസരം. വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ, അന്നത്തെ റേഞ്ച് ഓഫിസർ ആയിരുന്ന പ്രഭു സാൻ മെന ആയിരുന്നു കാടോണം എന്ന ആശയം പ്രാവർത്തികമാക്കാൻ മുന്നിട്ടിറങ്ങിയത്. ഇടുക്കി മറയൂരിലെ പതിമൂന്ന് ഊരുകളിൽ ഓരോ ദിവസം ഓണം ആഘോഷിക്കും. ആ ദിവസം വ്യക്തികൾക്കോ സംഘടനകൾക്കോ സ്പോൺസർ ചെയ്യാം. അങ്ങനെ ഞങ്ങൾ ആറ് ഫോട്ടോഗ്രഫർ സുഹൃത്തുക്കൾ മറയൂരിൽ നിന്നും കിലോമീറ്ററുകൾ നടന്നു ചെല്ലേണ്ട മലഞ്ചെരുവുകളിലുള്ള ആദിവാസി ഊരിലേക്ക് പോകാൻ തയാറായി. പ്രവീൺ മോഹൻദാസ്, പ്രവീൺ പോൾ, റോബിൻ, ഹാഷിം ഹാരൂൺ, സന്ദീപ് പുഷ്കർ, പിന്നെ ഞാനും വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം വെള്ളക്കൽ കുടിയിലേക്കു പുറപ്പെട്ടു. 

 

കുറച്ചു ദൂരം ജീപ്പിൽ യാത്ര. പിന്നെയങ്ങോട്ടു മൺവഴികളിലൂടെയാണ് യാത്ര. രണ്ടു ഭാഗത്തും ഇഞ്ചപ്പുല്ലുകൾ വളർന്നു നിൽക്കുന്നു. ചെങ്കുത്തായ വഴികളിലൂടെ നടന്നുചെല്ലുമ്പോൾ ദൂരെ ഊരിലുള്ളവർ കാത്തു നിൽക്കുകയായിരുന്നു. കൊട്ടും പാട്ടുമായി അവർ  സ്വീകരിച്ചു . പിന്നെ എല്ലാവരെയും പരിചയപ്പെട്ടു. മലയാളിയുടെ ഓണം എന്താണെന്ന് അവർക്കറിയില്ല. പ്രഭു സാർ എല്ലാവരെയും വിളിച്ചു ചേർത്ത് ഓണം എന്താണെന്ന് അവർക്കു പറഞ്ഞു കൊടുക്കുന്നു. കുന്നിനു മുകളിൽ കെട്ടിയുണ്ടാക്കിയ മൺവീടുകളിൽ നിന്ന് അവർ എല്ലാവരും ആ വലിയ മുറ്റങ്ങളിലേക്കെത്തി. മുതുവാൻ കുടിയാണത്. അവർ വാദ്യോപകരണങ്ങളിൽ 

seema-suresh-onavakku
സീമ സുരേഷ് മറ്റ് ഫോട്ടോഗ്രാഫർമാർക്കൊപ്പം

അവരുടെ തനതു താളമേളങ്ങൾ കൊഴുപ്പിച്ചു. ഒരു മൂപ്പനും അവിടത്തെ കുട്ടികളും ഞങ്ങൾക്കൊപ്പം പൂക്കളങ്ങൾ ഒരുക്കി. 

പിന്നെ അവരുടെ തനതു നൃത്തം. വൃത്താകൃതിയിൽ നിന്ന് അവർ ചുവടുകൾ വച്ചു. ആവേശം കയറിയപ്പോൾ ഞാനും അവരുടെയൊപ്പം കൂടി ചുവടുവച്ചു. സന്തോഷത്തിന്റെ അലയൊലികൾ.

 

ചെറുപ്പക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വിഭവ സമൃദ്ധമായ സദ്യയൊരുക്കി. കുറുക്കു കാളനും സാമ്പാറും അവിയലും പായസവുമൊക്കെ അവർക്ക് അപരിചിതമായിരുന്നു. അവയൊക്കെ പരിചയപ്പെടുത്തി പായസവും പപ്പടവും കൂട്ടി ഇലയിൽ കൂട്ടിക്കുഴച്ച് സ്വാദോടെ കഴിക്കുന്നത് കണ്ടപ്പോൾ അവരുടെ കണ്ണുകളിൽ ചിരിത്തിളക്കം. 

 

കാടിന്റെ മക്കളോടോപ്പം ഓണം ആഘോഷിക്കാൻ കഴിഞ്ഞതും അവരുടെ സന്തോഷത്തിൽ കൂടെ ചേരാൻ പറ്റിയതുമൊക്കെ ഇന്ന് ആലോചിക്കുമ്പോൾ വലിയ ഭാഗ്യമായി കരുതുന്നു. ഈ കോവിഡ് കാലത്ത് ഓണം നമ്മുടെ വീടുകൾക്കുള്ളിലേക്കു ചുരുങ്ങിയപ്പോൾ കാടകങ്ങളിൽ മുഴങ്ങിയ ആ ഓണവിളി ഇന്നും കാതിൽ മുഴങ്ങുന്നു.

 

Content Summary: Onavakku- Writer Seema Suresh shares his memories on Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com