ADVERTISEMENT

മൂവാറ്റുപുഴ∙ രേഖ വെള്ളത്തൂവൽ കഥകൾ എഴുതിക്കൊണ്ടേയിരിക്കുകയാണ്. നല്ല തെളിനീരുറവ പോലെ അനുസ്യൂതം ഒഴുകുന്ന നുറുങ്ങു കഥകൾ. ഒരാണ്ടു പിന്നിട്ട കഥായാത്രയിൽ ഒരു ദിവസം പോലും കഥകൾ എഴുതാതിരുന്നില്ല. ഇന്നലെ 475–ാമതു കഥയും പൂർത്തിയാക്കി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. 

തുടർച്ചയായ ദിവസങ്ങളിൽ കഥകൾ എഴുതി ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുന്ന രേഖ വെള്ളത്തൂവൽ കഥാകാരിയല്ല; കഥാകാരനാണ്. 37 വർഷം പൊലീസുകാരനായി ജീവിച്ച് ഒടുവിൽ വിആർഎസ് എടുത്ത് പൊലീസ് വേഷം അഴിച്ചു വച്ച പുതുവേലിൽ രേഖാലയം കെ.കെ.രാമചന്ദ്രൻ. എഴുതുന്നത് പൊലീസ് കഥകളും അല്ല; പൊലീസുകാരൻ കണ്ട ജീവിതങ്ങളാണ്. 2020 മേയ് 4നാണ് ആദ്യത്തെ കഥ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. കഥകൾക്ക് ഫെയ്സ്ബുക്കിൽ ആസ്വാദകർ കൂടിയപ്പോൾ തുടർച്ചയായി കഥകൾ മൊട്ടിട്ടു തുടങ്ങി. ഒരു വർഷം പിന്നിട്ടിട്ടും കഥകൾ മുടങ്ങിയില്ല. ഇതിനിടയിൽ 301 കഥകൾ തുടർച്ചയായ ദിവസങ്ങളിൽ എഴുതിയതോടെ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ (യുആർഎഫ്) ദേശീയ റെക്കോർഡും രാമചന്ദ്രൻ സ്വന്തമാക്കി.

സ്പെഷൽ ബ്രാഞ്ചിൽ ആലുവ സബ് ഇൻസ്പെക്ടർ ആയിരുന്നു കെ.കെ.രാമചന്ദ്രൻ. 2010ൽ വിആർഎസ് എടുത്തു. പൊലീസിൽ ആയിരിക്കുമ്പോൾ തന്നെ ലഹരി, പുകയില ഉപയോഗത്തിനും ഗാർഹിക പീഡനത്തിനും എതിരെ കാർട്ടൂണുകൾ വരച്ചും ഹ്രസ്വചിത്രം ഒരുക്കിയും ബോധവൽക്കരണം നടത്താൻ മുന്നിട്ടു നിന്നിട്ടുണ്ട് രാമചന്ദ്രൻ. പൊലീസിൽ സേവനം അനുഷ്ഠിക്കുമ്പോൾ സ്വന്തം പേരിൽ കാർട്ടൂണുകൾ ഒന്നും പ്രസിദ്ധീകരിക്കാൻ കഴിയാത്തതിനാലാണ് തൂലികാ നാമം ഉപയോഗിച്ചത്. കാർട്ടൂണുകൾ രേഖകൾ കൊണ്ടുള്ള ആശയപ്രചാരണം ആയതിനാൽ രേഖ എന്നും ജന്മനാടായ വെള്ളത്തൂവലും ചേർന്നതാണ് രേഖ വെള്ളത്തൂവൽ. സിനിമാ സംവിധായകൻ മമാസ് മകനാണ്.

Content Summary : Literary works of Rekha Vellathooval

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com