ADVERTISEMENT

ഏപ്രിലാണേറ്റവും ക്രൂരമാസം എന്നെഴുതിയത് ഇംഗ്ലിഷ് മഹാകവി ടി.എസ്.എലിയറ്റാണ്. കവിതയിൽ ആധുനികത വിളംബരം ചെയ്ത തരിശുഭൂമി (waste land) എന്ന കവിതയിൽ. എന്നാൽ, ഒരിക്കൽ കേരളത്തിന്റെ നെല്ലറയായിരുന്ന,  നാൾക്കു നാൾ തരിശുഭൂമിയായിക്കൊണ്ടിരിക്കുന്ന കുട്ടനാട്ടുകാർക്കും അപ്പർകുട്ടനാട്ടുകാർക്കും ഓഗസ്റ്റാണേറ്റവും ക്രൂരമാസം; കഴിഞ്ഞ മൂന്നു വർഷങ്ങളായെങ്കിലും. മുറ തെറ്റാതെയെത്തിയ പ്രളയം തുടർച്ചയായ മൂന്നു വർഷമാണ് ജീവിതം തകിടം മറിച്ചത്. തുടർച്ചയായ വർഷങ്ങളിലെ ഓഗസ്റ്റ് മാസത്തിൽ. 2018 ലെ മഹാപ്രളയം. 2019 ലെയും 2020 ലെയും ചെറു പ്രളയങ്ങൾ. ഈ വർഷവും പലരും മുന്നൊരുക്കങ്ങൾ നടത്തി ജാഗ്രത പാലിച്ചു. എന്നാൽ ഇത്തവണ, പ്രകൃതി കോപിച്ചില്ല. ലഭിച്ചത് മിതമായ മഴ മാത്രം. ക്രൂരമായ മൂന്ന് ഓഗസ്റ്റുകൾക്കു ശേഷം ഇത്തവണ വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങളില്ലാത്ത ഓഗസ്റ്റ് പിന്നിട്ടിരിക്കുന്നു. സെപ്റ്റംബർ എത്തി. തൽക്കാലത്തേക്കെങ്കിലും ആശ്വാസം. എന്നാൽ ഭീതി പൂർണമായി ഒഴിഞ്ഞിട്ടില്ല ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോൾ. കഴിഞ്ഞുപോയതിനെക്കുറിച്ച് ആലോചിച്ചു നടുങ്ങുമ്പോൾ

 

Flood

2018 ഓഗസ്റ്റിലെ മഹാപ്രളയം ഏതെങ്കിലും ഒരു പ്രദേശത്തിന്റെ  മാത്രം വിധിയല്ല തിരുത്തിയെഴുതിയത്. മഴുവെറിഞ്ഞ് വെള്ളത്തിൽ നിന്ന് ഉയർത്തിയെടുത്തതെന്ന് വിശ്വസിക്കുന്ന ഒരു നാടിന്റെ സാമ്പത്തിക ഭദ്രത കൂടിയാണ്. ചിലർക്ക് അത് മഹാപ്രളയമാണെങ്കിലും അനുഭവസ്ഥർക്ക് ഭീകര പ്രളയമാണ്. അന്നുണ്ടായ കഷ്ടനഷ്ടങ്ങളിൽ ഇന്നും കരകയറാത്ത ഒട്ടേറെപ്പേരുണ്ട്. മാനസിക ആഘാതത്തിൽ നിന്ന് ഇനിയും മോചനം പ്രാപിക്കാത്തവരുണ്ട്.  മരണത്തെ മുഖാമുഖം കണ്ടവരാണു പലരും. ഒരു വർഷത്തെ അധ്വാനത്തിന്റെ ഫലം ഒറ്റരാത്രി കൊണ്ടെത്തിയ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോകുന്നതു കണ്ടുനിന്നവർ. ഒരായുസ്സിന്റെ സമ്പാദ്യമായ വീടിന്റെ അടിത്തറയ്ക്ക് കേടുപാടു സംഭവിച്ചിട്ടും അതേ വീട്ടിൽ അന്തിയുറങ്ങേണ്ടിവന്നവർ. അന്നു പൊട്ടിത്തകർത്ത ഭിത്തി ഇനിയും നന്നാക്കാൻ കഴിയാത്തവരുണ്ട്. അറ്റകുറ്റപ്പണി നടത്താത്ത വീടുകളിൽ ഇന്നും മായാതെ കിടപ്പുണ്ട് അന്നത്തെ വാട്ടർ ലെവലിന്റെ അടയാളങ്ങൾ. സർക്കാർ സഹായം അവഗണിക്കുകയല്ല. അർഹതയുള്ളവർക്കൊപ്പം  പറമ്പിന്റെ മൂലയ്ക്കു പോലും വെള്ളം കയറാത്ത പലരുടെയും അക്കൗണ്ടിൽ  ലക്ഷങ്ങൾ വന്നെന്ന പിന്നീട് തെളിയിക്കപ്പെട്ട വസ്തുത ചൂണ്ടിക്കാണിക്കുന്നുവെന്നു മാത്രം. ജനൽപ്പടിക്കു മുകളിൽ വരെ വെള്ളമുയർന്ന്, ഓടു പൊളിച്ച് പുറത്തെത്തി തെങ്ങിൽ അള്ളിപ്പിടിച്ചിരുന്ന്  രക്ഷപ്പെട്ട ചിലർക്കെങ്കിലും കിട്ടിയത് നാമമാത്ര സഹായം മാത്രമായിരുന്നു. അർഹരായ എല്ലാവരുടെയും അവസ്ഥയല്ല ഇത്. ബലക്ഷയം വന്ന വീട് മാറ്റി പുതിയ വീട് കെട്ടി, കാറു പോലും വാങ്ങിയവരുണ്ട്; സർക്കാർ സഹായത്താൽ. അത് എല്ലാവരുടെയും ജീവിത കഥയല്ലെന്നു മാത്രം. 

 

മഹാപ്രളയം നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമെത്തുന്ന അദ്ഭുതമാണെന്നു വിചാരിച്ചവരെ ഞെട്ടിച്ചുകൊണ്ടാണ് 2019 ലും 20 ലും പ്രളയജലം വീണ്ടുമെത്തിയത്.  2018 ന്റെ അത്ര ഭീകരമായില്ലെന്നു മാത്രം. എന്നാലും വീടൊഴിഞ്ഞു പോയവരുണ്ട്. കൃഷി നഷ്ടപ്പെട്ടവരുണ്ട്. ബന്ധു വീടുകളിലും അഭയാർഥി ക്യാംപുകളിലും അഭയം തേടിയവരുണ്ട്. തൊട്ടടുത്ത വർഷങ്ങളിൽ ഓഗസ്റ്റിലെ ദുരിതം ആവർത്തിച്ചതോടെ വീട് വിറ്റ് സ്ഥലം കാലിയാക്കാൻ ആലോചിച്ചു പലരും. ചിലരൊക്കെ പദ്ധതി വിജയകരമായി നടപ്പാക്കി. എന്നാലും ഫലഭൂയിഷ്ടമായ മണ്ണിനോടുള്ള പ്രണയം വിട്ടുമാറാത്തവരും പുതിയ മേച്ചിൽപ്പുറം തേടിപ്പോകാൻ കഴിവില്ലാത്തവരും വരുന്നതെന്തായാലും സഹിക്കാൻ തയാറായി കാത്തിരുന്നു. 

കുട്ടനാടിന്റെ കണ്ണീർക്കഥ ഇനിതനോടകം ചർച്ചയായിക്കഴിഞ്ഞതാണ്. എന്നാൽ ഏറെ വ്യത്യസ്തമല്ല അപ്പർകുട്ടനാട്ടുകാർ നേരിടുന്ന പ്രശ്നങ്ങൾ. 

 

ക്രൂരമായ വിധി മൂന്നു വർഷമാണ് കാരുണ്യലേശമില്ലാതെ ജീവിതം മുക്കിത്തോർത്തിയത്. ഇനിയൊരു പ്രളയം കൂടി താങ്ങാൻ ശേഷിയില്ലാത്തവരാണ് പലരും. അവരുടെ പ്രാർഥനകൾ കേട്ടിട്ടോ എന്തോ ഇത്തവണ മഴ കുത്തിയൊലിച്ചില്ല. ഡാമുകൾ നിറ‍ഞ്ഞില്ല. പേടിപ്പിക്കുന്ന മുന്നറിയിപ്പുകൾ ഉയർന്നില്ല. പതിവു മഴയും വെള്ളക്കെട്ടും പാടവരമ്പുകളിലെ മിൻപിടുത്തവുമായി ഓഗസ്റ്റ് കടന്നുപോയിരിക്കുന്നു. 

Flood

 

ഇടയ്ക്കിടെയുണ്ടാകുന്ന വെള്ളപ്പൊക്കങ്ങൾ കുട്ടനാട്ടുകാർക്കും അപ്പർകുട്ടനാട്ടുകാർക്കും പരിചിതമാണ്. ജീവിതത്തിന്റെ ഭാഗവുമാണ്. അതനുസരിച്ചാണ് കാർഷിക കലണ്ടറും. തലമുറകൾ കൈമാറിയെത്തിയ കഥയായി 99-ലെ വെള്ളപ്പൊക്കം മനസ്സിലുണ്ടുതാനും. എന്നാൽ 2000 മുതലുള്ള 17 വർഷങ്ങൾ പൊതുവെ സമാധാനത്തിന്റേതായിരുന്നു. അപകട നില കവിഞ്ഞില്ല ആ വർഷങ്ങളിലൊന്നും ജലനിരപ്പ്. പുതിയ വീടുകൾ കെട്ടുന്നവർ പോലും തറ ഉയർത്താതെ ധൈര്യത്തോടെ വീടു കെട്ടി. പുതിയ തലമുറയ്ക്ക് വെള്ളപ്പൊക്കം പഴങ്കഥ മാത്രമായി. എന്നാൽ എല്ലാവരെയും കുലുക്കിയുണർത്തുന്നതായിരുന്നു തുടർച്ചയായ മൂന്നു വർഷത്തെ മഴയും വെള്ളപ്പൊക്കവും. ഇക്കുറി തുടർച്ച നഷ്ടപ്പെട്ടിരിക്കുന്നു. എന്നാലും പൂർണമായി ആശ്വസിക്കാനായിട്ടില്ല. കാലം തെറ്റി മഴയെത്തിയാൽ, മേഘ വിസ്ഫോടനം സംഭവിച്ചാൽ, മിന്നൽ പ്രളയം വന്നാൽ, ഡാം മാനേജ്മെന്റ് പിഴച്ചാൽ.. കൈകാലിട്ടടിക്കേണ്ടിവരും എന്നതുറപ്പാണ്. രക്ഷിക്കാൻ പ്രഖ്യാപനങ്ങൾ മാത്രം പോരാ. നടപടികൾ ഉണ്ടാകണം. അതിനുള്ള ഇഛാശക്തിയാണ് നാട്ടുകാർ ഉറ്റുനോക്കുന്നത്. 

 

വെള്ളപ്പൊക്കത്തിൽ എന്ന അനശ്വരമായ കഥയെഴുതിയ കുട്ടനാട്ടുകാരൻ തകഴി അടിമുടി കർഷകൻ കൂടിയായിരുന്നു. മണ്ണറിയുന്ന ആ കർഷകൻ വിതച്ചപ്പോഴെല്ലാം ലഭിച്ചത് നൂറുമേനി. മനസ്സറിയുന്ന ആ എഴുത്തുകാരൻ എഴുതിയപ്പോൾ മലയാളത്തിനു ലഭിച്ചത് സർഗ്ഗ വിസ്മയങ്ങൾ. ചെമ്മീൻ പോലെ മനസ്സിനെ മഥിക്കുന്ന പ്രണയ കഥ തകഴിക്കു ശേഷം എത്രയെണ്ണം ഉണ്ടായി എന്ന ചിന്ത മാത്രം മതി അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കാൻ. 

തകഴിയുടെ കാലം കഴിഞ്ഞപ്പോൾ പല കാരണങ്ങളാൽ കൃഷിയിൽ നിന്ന് അകലുന്നവരുടെ എണ്ണം കൂടി. മണ്ണറിയുന്ന കർഷകർ കുറഞ്ഞപ്പോൾ മനസ്സറിയുന്ന എഴുത്തുകാരും കുറഞ്ഞു. കുട്ടനാട്ടിൽ ഇന്നും കൃഷിയുണ്ട്. മുൻ വർഷങ്ങളേക്കാൾ കുറഞ്ഞു വരികയാണെങ്കിലും. അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ കൃഷി നന്നേ കുറഞ്ഞു. പ്രശസ്തമായ പുഞ്ച നിലങ്ങൾ പോലും വർഷങ്ങളായി തരിശു കിടക്കുകയാണ്. പച്ചപ്പ് കുറഞ്ഞുകൊണ്ടിരിക്കുന്നു. കർഷകരുടെ എണ്ണവും കുറയുന്നു. കൃഷിക്കു പേരു കേട്ട നാടിനെ തരിശുഭൂമി എന്നു വിശേഷിപ്പിച്ച് കവിതയെഴുതുന്ന കാലം പോലും വിദൂരമല്ല. 

 

ലോകം അതിവേഗം തരിശാകുന്നതിനെക്കുറിച്ച് നിരാശനായ ടി.എസ്. എലിയറ്റ് ലോകത്തിനു മുഴുവൻ സുഖം പകരാൻ വേണ്ടി ശാന്തി മന്ത്രങ്ങൾ ചൊല്ലുന്നുണ്ട് വേസ്റ്റ്ലാൻഡ് എന്ന കവിതയിൽ. ഭാരതീയ തത്വചിന്തയിൽ നിന്നാണ് ആരും അന്യരല്ലെന്ന് ചിന്തകൻ കൂടിയായ അദ്ദേഹം മനസ്സിലാക്കിയത്. എല്ലാവർക്കും സുഖം പകരാൻ വേണ്ടി  പ്രാർഥിക്കണം എന്നു പഠിച്ചതും. 

 

മണ്ണ് ചതിക്കില്ലെന്നു വിശ്വസിച്ചു തകഴി. വിശ്വാസം അദ്ദേഹത്തെ രക്ഷിച്ചു. നാടു ചതിക്കില്ലെന്നു വിശ്വസിച്ചവരെ മൂന്നു വർഷം കൈവിട്ടെങ്കിലും ഇത്തവണ ചേർത്തുപിടിച്ചു പ്രകൃതി. വെള്ളപ്പൊക്കമില്ലാത്ത ഓഗസ്റ്റ് സമ്മാനിച്ച ആശ്വാസത്തിൽ നാടിനെ ചേർത്തുപിടിക്കേണ്ടിയിരിക്കുന്നു പുതിയ തലമുറ. വരുന്ന വർഷങ്ങളിലെ ഓഗസ്റ്റ് മാസങ്ങളിലും സ്വന്തം വീടുകളിൽ തന്നെ അന്തിയുറങ്ങാൻ. അഭയാർഥികളായി അലയേണ്ടിവരാതിരിക്കാൻ. മരണത്തെ മുഖാമുഖം കാണാതിരിക്കാൻ. വെള്ളത്തിൽ കൈ കാലിട്ടടിക്കാതിരിക്കാൻ. തരിശാകാതിരിക്കട്ടെ നമ്മുടെ മണ്ണ്; മനസ്സും.

 

English Summary : Still Kuttanadu people fear of flood 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com