ADVERTISEMENT

ഇതാദ്യമായല്ല ആ അമേരിക്കക്കാരൻ ഇറ്റലിയിലേക്കു ട്രെയിനിൽ പോകുന്നത്. എല്ലാ വേനൽക്കാലത്തും പതിവാണ് ഈ യാത്ര. എന്നാൽ, ഇത്തവണ ചുറ്റും കണ്ട മുഖങ്ങൾ പരിചിതമല്ലെന്ന് അയാൾക്കു തോന്നി. പല മുഖങ്ങളിലും ശത്രുത. വെറുപ്പ്. വിദ്വേഷം. ശത്രുക്കളാൽ വലയം ചെയ്യപ്പെട്ടതുപോലെ. എന്നാലും മടങ്ങാനില്ല. കാത്തിരിക്കുന്ന കണ്ണുകളെക്കുറിച്ച് ആലോചിച്ചപ്പോൾ വേഗം റോമിൽ എത്തണേ എന്നു മാത്രമായി ഏകവിചാരം. 

 

രണ്ടാം ലോക യുദ്ധം കഴിഞ്ഞതിനു തൊട്ടടുത്ത വർഷങ്ങളിൽ ഇറ്റലിയിലേക്കു ട്രെയിനിൽ പോകുന്ന അമേരിക്കക്കാരൻ തേടുന്നത് കാമുകിയെയാണ്. വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലെ തെരുവിൽ കണ്ടുമുട്ടിയ യുവതി. വീട് പോലുമില്ലാതെ, സ്വന്തം മാംസം വിൽക്കാൻ നിർബന്ധിതയായ സ്ത്രീയെ യാദൃച്ഛികമായാണു പരിചയപ്പെട്ടത്. എന്നാൽ അവർ പ്രണയബദ്ധരായി. അധികം വൈകാതെ യുവതി ഇറ്റലിക്കു മടങ്ങി. അതിനുശേഷമുള്ള എല്ലാ വേനൽക്കാലത്തും അതിർത്തി കടന്ന് അയാൾ ഇറ്റലിയിലെത്തുന്നു. വിരഹത്തിനും കാത്തിരിപ്പിനുമൊടുവിലെ സ്നേഹ സമാഗമങ്ങൾക്കു വേണ്ടി. 

 

Tennessee Williams
Tennessee Williams

എന്നാൽ ഏറ്റവും പുതിയ യാത്രയിൽ അയാളുടെ സമാധാനം നഷ്ടപ്പെടുത്തിയത് ലോകയുദ്ധം സൃഷ്ടിച്ച വെറുപ്പിന്റെ അന്തരീക്ഷമാണ്. വിരഹത്തിന്റെ കനലിൽ എരിയുന്ന അയാൾ ആദ്യമൊന്നും യുദ്ധം സൃഷ്ടിച്ച മാറ്റം പോലും അറിഞ്ഞില്ല. എന്നാൽ, സഹയാത്രികരുടെ സംസാരത്തിലൂടെ ക്രമേണ തിരിച്ചറിയുന്നു, പരാജയപ്പെട്ടവരുടെ കോപം. ശത്രുത. ഇപ്പോഴത്തെ യാത്ര തനിക്കു പൂർത്തിയാക്കാനാകുമോ എന്നായി ആശങ്ക. ഇനിയുള്ള വേനൽക്കാലങ്ങളിൽ തടസ്സമില്ലാതെ പ്രണയ തീർഥാടനം പൂർത്തിയാക്കാൻ ആവുമോയെന്നും. 

 

ഒരിക്കൽ അമേരിക്കക്കാരെ സൗഹൃദത്തോടെ സ്വീകരിച്ചവരാണ് ഇറ്റലിക്കാർ. എന്നാൽ ഇപ്പോൾ സാഹചര്യം മാറിയിരിക്കുന്നു. തരം കിട്ടിയാൽ ആക്രമിക്കാൻ പോലും ആരും മടിക്കില്ലെന്നും അയാൾക്കു മനസ്സിലായി. പക്ഷേ, യാത്ര മതിയാക്കാൻ ആകില്ല. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ നൂൽപ്പാലത്തിലൂടെ അയാളുടെ യാത്ര നീളുന്നു. 

 

അരനൂറ്റാണ്ടിനു മുമ്പ്എഴുതിയ ഒരു കഥയിലാണ് പ്രണയവും യുദ്ധവും നേർക്കുനേർ വരുന്നത്. ഇന്നും എന്നും പ്രസക്തമായ വിഷയം തീക്ഷ്ണതയോടെ അവതരിപ്പിച്ച കഥ. എന്നാൽ എഴുതിയ കാലത്ത് ഇതു പ്രസിദ്ധീകരിച്ചില്ല. അതെന്തുകൊണ്ടെന്ന് ഉത്തരം കിട്ടുന്നുമില്ല. സാധാരണക്കാരനല്ല കഥാകൃത്ത്. സാക്ഷാൽ, ടെന്നസി വില്യംസ്. ലോക നാടക വേദിയിലെ എക്കാലത്തെയും മഹാൻമാരായ എഴുത്തുകാരിൽ ഒരാൾ. ‘ഗ്ലാസ്സ് മെനേജറി’. ‘സ്ട്രീറ്റ് കാർ നെയിംഡ് ഡിസയർ’. കാലത്തെ അതിജീവിച്ച സൃഷ്ടികളിലൂടെ അനശ്വരനായ എഴുത്തുകാരൻ. വില്യംസ് എഴുതിപ്പൂർത്തിയാക്കിയെങ്കിലും പ്രസിദ്ധീകരിക്കാതിരുന്ന രചന ഇപ്പോൾ വെളിച്ചം കണ്ടിരിക്കുകയാണ്.  കഥ എന്തിന് അദ്ദേഹം ഒളിച്ചുവച്ചു എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല. 

 

‘ദ് സമ്മർ വുമൺ’ എന്നാണു കഥയുടെ പേര്. 1952 ലാണ് എഴുതിപ്പൂർത്തിയാക്കിയത്. പ്രസിദ്ധീകരിക്കാൻ ഏഴു പതിറ്റാണ്ടോളം കാത്തിരിക്കേണ്ടിവന്ന രചന. ഹാർവഡ് സർവകലാശാലയുടെ മ്യൂസിയത്തിൽ നിന്നാണ് അപൂർവ കഥ കണ്ടെടുത്തത്. കഥയ്ക്ക് എഴുത്തുകാരന്റെ ജീവിതവുമായുള്ള ബന്ധവും ഇപ്പോൾ ചർച്ചയായിട്ടുണ്ട്. ഒരിക്കൽ അസുഖബാധിതനായി അമേരിക്കയിൽ നിന്ന് ഇറ്റലിക്കു പോയിരുന്നു വില്യംസ്. അതിർത്തി കടന്നതോടെ ആരോഗ്യം മെച്ചപ്പെട്ടതായി അദ്ദേഹം ഓർമക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. അതാ സൂര്യൻ. ചിരിക്കുന്ന ഇറ്റലിക്കാരും എന്നാണ് ആ നിമിഷത്തെക്കുറിച്ച് അദ്ദേഹം എഴുതിയത്.

 

‘ദ് റോസ് ടാറ്റൂ’ എന്ന നാടകത്തിലും ‘ദ് റോമൻ സ്പ്രിങ് ഓഫ് മിസ്സിസ് സ്റ്റോൺ’ എന്ന നോവലിലും വില്യംസ് ഇറ്റലിയുടെ സ്നേഹ സമ്പന്നതയെക്കുറിച്ച് വാചാലനായിട്ടുണ്ട്. ഇപ്പോഴിതാ ‘സമ്മർ വുമണും’. വീണ്ടും ചർച്ചയാകുകയാണ് വില്യംസ് എന്ന എഴുത്തുകാരനും അദ്ദേഹം ജീവശ്വാസത്താൽ സൃഷ്ടിച്ച ചെറുകഥയും. 

 

English Summary : The Summer Woman Story By Tennessee Williams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com