ADVERTISEMENT

പ്രണയം പുഴ പോലെയാണെങ്കിൽ ആദ്യ പ്രണയം കടലാണ്. തുഴഞ്ഞെത്താനാവാത്ത അനന്തതയും അതിജീവിക്കാനാവാത്ത വേദനയുമാണ്. മഴയിൽ പുഴ നിറയും പോലെ ചില നേരങ്ങളിൽ നഷ്ട പ്രണയത്തിന്റെ ഓർമയിൽ മനസ്സു നിറയും. കുടയില്ലാതെ മഴയിൽ ഇറങ്ങിയാലെന്നതുപോലെ ആകെ നനയും. മുങ്ങി നിവരും. മഴ മാറി വെയിലാകുമ്പോൾ പുഴ മെലിയും. നീർച്ചാലാകും. പുറമേ കാണാനില്ലെങ്കിലും ആഴത്തിലെവിടെയോ ഒളിഞ്ഞിരിക്കും ആർദ്രമായ ഓർമ. എന്നാൽ, ആദ്യ പ്രണയം എന്ന കടൽ മോഹിപ്പിച്ചും വേദനിപ്പിച്ചും എന്നും തുടരുന്ന പ്രതിഭാസമാണ്. മോചനമില്ലാത്ത വേദനയുടെ തടവ്. കരയാകുന്ന നെഞ്ചിലേക്ക് ആർത്തലച്ചെത്തുന്ന കടൽ വെള്ളം പോലെ ആഞ്ഞടിച്ചും പിൻവാങ്ങിയും അപ്രതീക്ഷിതമായി തീരം കവർന്നും പിന്തുടരുന്ന ഓർമകൾ. 

 

20-ാം നൂറ്റാണ്ടിൽ വനിതാ വിമോചനത്തിന് അക്ഷരങ്ങളിലൂടെ വിത്തു പാകിയ ഫ്രാൻസിൽ നിന്നുള്ള പ്രമുഖ ഫെമിനിസ്റ്റും എഴുത്തുകാരിയുമായ സിമോൻ ദ് ബൊവ്വെയ്ക്കും പറയാനുണ്ട് സംഭവബഹുലമായ ആദ്യ പ്രണയത്തെക്കുറിച്ച്. നോവൽ രൂപത്തിൽ എഴുതിയെങ്കിലും ജീവിതകാലത്ത് പ്രണയം പ്രസിദ്ധീകരിക്കാൻ അവർ ധൈര്യപ്പെട്ടില്ല. കാലത്തിന്റെ ചാരത്തിൽ ആറാത്ത കനലായി ജ്വലിച്ച പ്രണയ കഥ എഴുത്തുകാരിയുടെ മരണത്തിന് മൂന്നു പതിറ്റാണ്ടിനു ശേഷം വെളിച്ചം കാണുന്നു. ലോക സാഹിത്യത്തിലെ എണ്ണപ്പെട്ട സാഹിത്യ സംഭവമായി ആഘോഷിക്കപ്പെടുന്നു. വൈകിയെങ്കിലും അക്ഷരങ്ങളിലൂടെ ബൊവ്വെ അനശ്വരയാക്കുകയാണ് ആദ്യ പ്രണയിനിയെ. 

 

ബൊവ്വെയ്ക്ക് വേർപിരിയാനാവാത്ത ഓർമയായിരുന്നു ആദ്യ പ്രണയം. വേദനിപ്പിച്ചും മുറിപ്പെടുത്തിയും, വിട്ടുപിരിയാനാകാത്ത മുറിവ്. ജീവിതകാലം മുഴുവൻ വേട്ടയാടിയ വേദന അവരുടെ പല പുസ്തകങ്ങളിൽ വെളിച്ചപ്പെട്ടു. വിവാദമുയർത്തിയ ആത്മകഥ ‘മെമ്മെയെഴ്സ് ഓഫ് എ ഡ്യൂട്ടിഫുൾ ഡോട്ടറി’ലും അവ്യക്തമായെങ്കിലും പരാമർശിക്കുന്നുമുണ്ട്. എന്നാൽ, ആദ്യ പ്രണയത്തെക്കുറിച്ചു മാത്രമായി എഴുതിയ നോവൽ തീർത്തും വ്യക്തിപരമായതുകൊണ്ടാണ് പ്രസിദ്ധീകരിക്കാതിരുന്നത്. പിന്നീട് ജീവിത പങ്കാളി സാർത്രിനെ കയ്യെഴുത്തു പ്രതി കാണിച്ചെങ്കിലും അദ്ദേഹവും നോവൽ പുറത്തുവരുന്നതിനോടു വിയോജിക്കുകയായിരുന്നു. എന്നാൽ, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കുകയാണ് ബൊവ്വെയുടെ ആദ്യ പ്രണയം; മരണമില്ലാത്ത അക്ഷരങ്ങളിലൂടെ. ‘ദ് ഇൻസെപ്പറബിൾസ്’. എന്നാണു നോവലിന്റെ പേര്. 9-ാം വയസ്സിൽ കോൺവന്റ് സ്കൂളിൽ പരിചയപ്പെട്ട്, ഹൃദയം കവർന്ന കൂട്ടുകാരിയോടു തോന്നിയ വിലക്കപ്പെട്ട പ്രണയത്തിന്റെ കരളുലയ്ക്കുന്ന ഓർമ. ഫ്രഞ്ചിൽ നിന്നു മൊഴി മാറ്റിയ നോവൽ ഇംഗ്ലിഷിൽ പ്രസിദ്ധീകരിച്ചതോടെ ലോകമെങ്ങും വൻ വരവേൽപാണു പുസ്തകത്തിനു ലഭിക്കുന്നത്.  

 

1929 ൽ ബൊവ്വെയ്ക്ക് 21 വയസ്സ്. ഫിലോസഫി വിദ്യാർഥിനി. ഒരു തലമുറയുടെ ചർച്ചാവിഷയമായ പ്രണയത്തിലെ നായികയാകുന്നു. എന്നത്തെയും ഏറ്റവും മഹാനായ തത്വചിന്തകൻ സാർത്രിന്റെ തോഴി. എന്നാൽ അതേ വർഷമാണ്, എലിസബത്ത് ലാകോയിൻ എന്ന സാസയുടെ മരണ വാർത്ത ബൊവ്വെ അറിയുന്നത്. ആദ്യത്തെ കാമുകിയുടെ മരണ വാർത്ത കേട്ടുകൊണ്ട് ജീവിത പ്രണയത്തിലേക്കു തുഴഞ്ഞടുത്തു ബൊവ്വെ. ഓർമിച്ചും ഓർമിപ്പിച്ചും ജീവിതത്തെ നിരന്തരം വേട്ടയാടിയ ദുരന്തം. 

 

നോവലിൽ എലിസബത്തിന്റെ പേര് സാസ എന്നാണ്. ബൊവ്വെ സിൽവിയും. ഒന്നാം ലോക യുദ്ധത്തിന്റെ അവസാന വർഷങ്ങളിൽ അവർ കൗമാരത്തിലേക്കു കടക്കുന്നതേയുള്ളൂ. 9-10 വയസ്സ് പ്രായം മാത്രം. യാഥാസ്ഥിതിക ചുറ്റുപാടായിരുന്നു സാസയുടേത്. മതവിശ്വാസത്തിൽ അധിഷ്ഠിതമായി കടമയ്ക്കും കടപ്പാടിനും വിശ്വാസത്തിനും പകുത്തുകൊടുത്ത ജീവിതം. എന്നാൽ, സ്വാതന്ത്ര്യവും ലോകം കീഴടക്കുന്ന വിപ്ലവ ചിന്തകളുമാണു സിൽവിയെ നയിച്ചത്. അവരുടെ സംഭാഷണങ്ങളിൽ പുതിയ ചിന്തകൾ കടന്നുവന്നു. പ്രായപൂർത്തിയായ സ്ത്രീകൾക്കു പോലും വോട്ടവകാശമില്ലാത്ത കാലത്ത് നീതി പുലരുന്ന ലോകത്തെ സ്വപ്നം കണ്ടു. സമത്വം എന്ന സ്വപ്നം അടുത്തുവരുന്നതിന്റെ ആരവങ്ങൾ കേട്ടു. വിപ്ലവത്തിന്റെ അലയൊലികൾ അവരെ ഇളക്കിമറിച്ചു. വിവാഹ പ്രായം വരെ പഠിക്കുക. അതിനുശേഷം ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിക്കുക എന്ന പരിമിതമായ ചുറ്റുപാടിൽ സ്ത്രീകൾ ഒതുങ്ങി ജീവിച്ച കാലത്ത് വിവാഹത്തിൽ സ്ത്രീയെ വിൽക്കുന്നത് നിരത്തിൽ മാസം വിൽക്കുന്നതിനു സമാനമാണെന്നവർ ഖേദിച്ചു. 

 

കൗമാരത്തിലേക്കു കടന്നതോടെ സിൽവി ദൈവ വിശ്വാസം ഉപേക്ഷിച്ചു. പള്ളിയിലെ പുരോഹിതനോടു തന്നെ അക്കാര്യം  തുറന്നുപറഞ്ഞു. ദൈവത്തിൽ വിശ്വസിക്കാതെ എങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിന് സ്നേഹിച്ചു ജീവിക്കുമെന്നായിരുന്നു കൊച്ചു സിൽവിയുടെ മറുപടി. അതു പറയുമ്പോൾ സാസയായിരുന്നു സിൽവിയുടെ മനസ്സിൽ. ആ പ്രണയം വിലക്കപ്പെട്ടതാണെന്നുപോലും ചിന്തിച്ചില്ല. സാസയെ നഷ്ടപ്പെടുകയെന്നാൽ ജീവിതത്തിന്റെ അവസാനം തന്നെ എന്നും ഉറപ്പിച്ചിരുന്നു. ഇതേ കാലത്ത് വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹത്തിൽ നിന്നു രക്ഷപ്പെടാൻ സാസ സ്വന്തം കാലിൽ ആഴത്തിൽ മുറിവുണ്ടാക്കി. യാഥാസ്ഥിതിക വിശ്വാസത്തിന്റെ വേലിക്കെട്ടുകൾ മറികടക്കാൻ കഴി‍യാതെവന്നതോടെആരോഗ്യം തകർന്നു. വീട്ടിൽ രോഗിണിയായി ഒതുങ്ങിക്കൂടി. ഒരിക്കൽ വീട്ടിലെ പൂന്തോട്ടത്തിൽ ആർക്കും വേണ്ടിയല്ലാതെ വയലിൻ വായിക്കുന്ന സാസയെ സിൽവി കണ്ടു. എത്ര മനോഹരമായി പാടുന്നു എന്നതിശിച്ചു. അതാരും കേൾക്കുന്നില്ലല്ലോ എന്നു വിഷാദിച്ചു. 

 

സാസ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചുകൊണ്ടിരുന്നു. യൂണിവേഴ്സിറ്റിയിലുമെത്തി. സിൽവി വീട്ടിൽ ഏകാന്തവാസത്തിലും. അവർ തമ്മിലുള്ള കൂടിക്കാഴ്ചകൾ കുറഞ്ഞു.  ഇക്കാലത്താണ് ഒരു കൊടുങ്കാറ്റിന്റെ മാരക പ്രഹര ശേഷിയോടെ സാർത്ര് സിൽവിയുടെ ജീവിതത്തെ ആവേശം കൊള്ളിക്കുന്നത്. സാർത്രുമായുള്ള പ്രണയത്തിനു തീ പിടിച്ച നാളുകളിൽ സാസയുടെ മരണ വാർത്ത എത്തി. വൈറൽ എൻസിഫിലൈറ്റിസ് ആയിരുന്നു മരണകാരണം. വേദനയിൽ നിന്നു കരകയറാൻ അക്ഷരങ്ങളിൽ അഭയം തേടി സിൽവി. അങ്ങനെയാണ് ‘ഇൻസെപ്പറബിൾസ്’ പിറന്നത്. 

 

‘സെക്കൻഡ് സെക്സ്’ എന്ന പുസ്തകത്തിലൂടെ സ്ത്രീകൾക്ക് വിമോചനത്തിന്റെ വിപ്ലവ മന്ത്രം പകർന്ന ബൊവ്വെ എഴുതിയിട്ടുണ്ട് : സ്നേഹിക്കപ്പെടൂ ! ആരാധിക്കപ്പെടൂ. ഒരിക്കലും ഒഴിച്ചുകൂടാത്ത വ്യക്തിയായി മാറൂ !

21-ാം വയസ്സിൽ മരിക്കുമ്പോൾ സാസ സ്നേഹിക്കപ്പെട്ടിരുന്നു. ആരാധിക്കപ്പെട്ടിരുന്നു. ഒഴിച്ചുകൂടാത്ത വ്യക്തിയായി മാറിയിരിക്കുന്നു; ബൊവ്വെയുടെ നോവൽ തന്നെ തെളിവ്. ആത്മാവിൽ തൊട്ടാണു ബൊവ്വെ ‘ഇൻസെപ്പറബിൾസ്’ എഴുതിയത്. കൗമാര പ്രണയത്തിന്റെ വിലാപകാവ്യമല്ല; കുറഞ്ഞകാലത്തിനിടെ അനുഭവിച്ച പ്രണയോൻമാദം. കാമുകിയായതിലൂടെ സാസയുടെ ജീവിതം വെറുതെയായില്ല. നിത്യ കാമുകിയായി സിൽവി അതു സാക്ഷ്യപ്പെടുത്തി: ജീവിതത്തിൽ നിന്നു വേർപെടുത്താനാവാത്ത  നോവലിൽക്കൂടി. 

 

Content Summary : The Inseparables The newly discovered novel from Simone de Beauvoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com